2021 ജൂലായിൽ പ്രളയജലം വീട്ടിലേക്ക് കയറിയപ്പോൾ, സ്വത്തുവകകളെല്ലാം ഉപേക്ഷിച്ച് ശുഭാംഗി കാംബ്ലെ സ്ഥലം വിട്ടു.പോകുന്നതിനിടയ്ക്ക്, രണ്ട് നോട്ടുബുക്കുകൾ മാത്രം അവർ ധൃതിയിൽ കൈയ്യിലെടുത്തു.
പിന്നീടുള്ള ആഴ്ചകളിലും മാസങ്ങളിലും ഈ രണ്ട് പുസ്തകങ്ങൾ - 172 പേജുകൾ വീതമുള്ള രണ്ട് പുസ്തകങ്ങൾ - പലരുടേയും ജീവൻ രക്ഷിക്കാൻ അവരെ സഹായിച്ചു.
കാരണം, അപ്പോൾ, മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലെ അവരുടെ ഗ്രാമമായ അർജുൻവാഡ് മറ്റൊരു ദുരന്തത്തെ നേരിടുകയായിരുന്നു. കോവിഡ്-19 കേസുകളുടെ വർദ്ധനയെ. ശുഭാംഗിയുടെ ആ നോട്ടുബുക്കുകളിൽ, ഗ്രാമത്തിലെ കൊറോണ വൈറസ് കേസുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും വൃത്തിയായി രേഖപ്പെടുത്തിയിരുന്നു. ആളുകളുടെ പേരുകൾ, ബന്ധപ്പെടേണ്ട് നമ്പറുകൾ, മേൽവിലാസം, രോഗവിവരങ്ങൾ, ആരോഗ്യരേഖകൾ, എല്ലാം.
കോവിഡ് റിപ്പോർട്ടുകൾ (ഗ്രാമത്തിൽ നടത്തിയ ആർ ടി – പി.സിആർ പരിശോധനകൾ) ആദ്യം എനിക്കാണ് വന്നിരുന്നത്”, 33 വയസ്സുള്ള ആ ആശ പ്രവർത്തക പറയുന്നു. 2005-ലെ ദേശീയ ഗ്രാമീണാരോഗ്യ മിഷൻവഴി നിയമിച്ച ഇന്ത്യയിലെ ദശലക്ഷം സാമൂഹികാരോഗ്യ പ്രവർത്തകരിൽ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് – ആശ) ഒരാളായിരുന്നു അവർ. ശിരോൾ താലൂക്കിലെ പ്രളയ ദുരിതാശ്വാസക്യാമ്പിലേക്ക് താമസം മാറ്റിയ ഒരു കോവിഡ് ബാധിതനെ തിരിച്ചറിയാൻ ശുഭാംഗിയുടെ ആ നോട്ടുബുക്കുകളിൽനിന്ന് സാധിച്ചു. ആ ഒരാളിൽനിന്ന് 5,000-ത്തോളം ആളുകൾക്ക് കോവിഡ് പകരാൻ സാധ്യതയുണ്ടായിരുന്നു.
“പ്രളയം കാരണം, മിക്ക ആളുകളുടേയും ഫോണുകൾ പ്രവർത്തനരഹിതമായിരുന്നു. അതല്ലെങ്കിൽ നെറ്റ്‌വർക്ക് മോശവും”, അവർ പറയുന്നു. 15 കിലോമീറ്റർ അകലെയുള്ള, തെർവാദിലെ അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയ ശുഭാംഗി ഉടനേ തന്റെ നോട്ടുബുക്ക് നോക്കി, ക്യാമ്പിലെ മറ്റുള്ളവരുടെ നമ്പർ തപ്പിയെടുത്തു. “ആ കോവിഡ് ബാധിതനുമായി ബന്ധപ്പെടാൻ എങ്ങിനെയോ എനിക്ക് സാധിച്ചു”.






















