“രാത്രി തോറും തന്റെ നാല് കുട്ടികളുമായി നടക്കുന്ന ആ അമ്മ – അവര് എനിക്ക് ദുർഗ്ഗ മാതാവാണ്.”
ഒരു കുടിയേറ്റത്തൊഴിലാളിയായി ദുർഗ്ഗാദേവിയുടെ വിഗ്രഹം അക്ഷരാർത്ഥത്തിൽ അവതരിപ്പിച്ച കലാകാരനായ റിന്റു ദാസിനെ പരിചയപ്പെടാം. തെക്ക്-പടിഞ്ഞാറൻ കൊൽക്കത്തയിലെ ബേഹാലയിലെ ബാരിശ ക്ലബ്ബിന്റെ ദുർഗ്ഗാപൂജ പന്തലിലെ ശ്രദ്ധേയമായ ഒരു ശിൽപമാണിത്. കുടിയേറ്റ തൊഴിലാളികളായി ദുര്ഗ്ഗയ്ക്കൊപ്പം സരസ്വതി, ലക്ഷ്മി, ഗണേശൻ എന്നങ്ങനെ മറ്റ് ദേവീദേവൻമാരുമുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനിടയിൽ വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ച കുടിയേറ്റ തൊഴിലാളികളെ അനുസ്മരിച്ചുകൊണ്ടുള്ളതാണ് ഈ അവതരണം.
46 വയസ്സുള്ള റിന്റു ദാസിന് ലോക്ക്ഡൗൺ കാലയളവിൽ തോന്നിയത് “കഴിഞ്ഞ ആറ് മാസമായി വീട്ടുതടങ്കലിലാണ്” എന്നാണ്. കൂടാതെ, “ടെലിവിഷൻ ഓൺ ചെയ്തപ്പോൾ തന്നെ ഞാൻ മരണങ്ങൾ കണ്ടു, വളരെയധികം ആളുകളെ അത് ബാധിച്ചു. പലരും, പകലും രാത്രിയും ഇടവിടാതെ നടന്നു. ചിലപ്പോൾ ഭക്ഷണമോ അൽപം വെള്ളമോ പോലും ലഭിച്ചില്ല. അമ്മമാർ, പെൺകുട്ടികൾ, എല്ലാവരും നടക്കുന്നു. അപ്പോഴാണ് ഈ വർഷം ഞാൻ പൂജ ചെയ്യുകയാണെങ്കിൽ അത് ജനങ്ങൾക്ക് വേണ്ടി ആയിരിക്കണമെന്ന് തോന്നിയത്. ആ അമ്മമാരെ ഞാൻ ബഹുമാനിക്കും.” അങ്ങനെ, ഒരു കുടിയേറ്റ തൊഴിലാളിയായ അമ്മയായി ദുർഗ്ഗ മാതാവ് മാറി.
“യഥാർത്ഥ ആശയം മറ്റൊന്നായിരുന്നു”, റിന്റു ദാസിന്റെ പദ്ധതികൾക്കായി വിഗ്രഹം കൊത്തിയ പല്ലബ് ഭൗമിക് (41) പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ വീട്ടിൽ നിന്ന് പാരിയോട് പറഞ്ഞു. 2019-ലെ ദുർഗ്ഗാ പൂജയുടെ ആരവങ്ങൾ അവസാനിക്കുന്നതിന് മുമ്പുതന്നെ “ബാരിശ ക്ലബ്ബ് സംഘാടകർ ഈ വർഷത്തെ പൂജയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നാൽ 2020 വ്യത്യസ്തമായിരിക്കുമെന്ന് കോവിഡ്-19 മഹാമാരി മൂലം വ്യക്തമായിരുന്നു. അതിനാൽ, ക്ലബ്ബിന് പഴയ പദ്ധതികൾ ഉപേക്ഷിക്കേണ്ടിവന്നു.” പുതിയ പദ്ധതികൾ ലോക്ക്ഡൗണിനും തൊഴിലില്ലായ്മയ്ക്കും ഇടയിൽ ഉരുത്തിരിഞ്ഞു വന്നതാണ്.



