തടവിൽ കഴിയേണ്ടിവന്നതിന്റെ ഞെട്ടലിലാണ് ഇപ്പോഴും ഖമ്രി എന്ന ആ ചെറിയ.
“വീണ്ടും ആരോഗ്യം തിരിച്ചുപിടിക്കാൻ അത് കുറച്ച് സമയമെടുക്കും”, കമ്മഭായി ലഖാഭായി രാബ്രി പറയുന്നു.
തന്റെ കൂട്ടത്തിലുണ്ടായിരുന്ന ചെറിയ ഒരു ആൺ ഒട്ടകത്തിനെക്കുറിച്ചാണ് കന്നുകാലികളെ വളർത്തുന്ന ആ ഇടയൻ പറയുന്നത്.
2022 ജനുവരിയിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽവെച്ച് 58 ഒട്ടകങ്ങളെ തടവിലാക്കിയ അസാധാരണ സംഭവങ്ങൾ ഓർക്കുമ്പോൾ, കമ്മഭായിയുടെ പ്രതീക്ഷ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ഒരു മാസത്തിനുശേഷം ഫെബ്രുവരിയിൽ ഒട്ടകങ്ങളെ വിട്ടയച്ചുവെങ്കിലും അവയുടെയെല്ലാം ആരോഗ്യം നശിച്ചിരുന്നു.
തടവിൽ കിടക്കുന്ന സമയത്ത് ആ ഒട്ടകങ്ങൾക്ക് കൃത്യമായ ഭക്ഷണം കിട്ടിയിരുന്നില്ലെന്ന് ഇടയന്മാർ പറയുന്നു. അവയെ തടവിൽ പാർപ്പിച്ചിരുന്ന ഗോരക്ഷാകേന്ദ്രം, പശുക്കളെ സൂക്ഷിക്കാനുള്ള സ്ഥലമായിരുന്നു. “ഈ ഒട്ടകങ്ങളാകട്ടെ മേയുന്ന മൃഗങ്ങളാണ്. വലിയ മരങ്ങളുടെ ഇലകളാണ് അവയുടെ ഭക്ഷണം. അവ കന്നുകാലിത്തീറ്റ കഴിക്കാറില്ല”, കമ്മാഭായി പറയുന്നു.











