“ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ട ഞങ്ങളെപ്പോലുള്ളവർക്ക് ജനകീയ ഹോട്ടൽ വലിയ സഹായമാണ്”, തിരുവനന്തപുരത്തെ എം.ജി. റോഡിനടുത്തുള്ള വില്പനശാലയിൽ ഉച്ചഭക്ഷണപ്പൊതി വാങ്ങാനായി കാത്തു നിൽക്കുമ്പോൾ ആർ. രാജു പറഞ്ഞു.
ആശാരിപ്പണി ചെയ്യുന്ന 55-കാരനായ രാജു ഒരുമാസമായി എല്ലാ ദിവസവും 3 കിലോമീറ്റർ സൈക്കിൾ ചവിട്ടി ജനകീയ ഹോട്ടലിലെത്തി 20 രൂപയ്ക്ക് ഉച്ചഭക്ഷണം വാങ്ങുന്നു. ചോറിന്റെ കൂടെ അച്ചാർ, മൂന്നുകൂട്ടം കറികൾ, പച്ചക്കറി കൊണ്ടുള്ള ഒരു തോരൻ എന്നിവചേര്‍ന്ന ഭക്ഷണം "വളരെ മികച്ചതാണ്” എന്ന് അദ്ദേഹം പറഞ്ഞു.
“അവര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് ആശങ്കയായി”, രാജു കൂട്ടിച്ചേര്‍ത്തു. അന്നുമുതല്‍ അദ്ദേഹത്തിന് ജോലിയൊന്നുമില്ല. “എന്റെ കൈയില്‍ കുറച്ച് പണമേ ഉണ്ടായിരുന്നുള്ളൂ, രണ്ട് മാസത്തേക്ക് ഭക്ഷണം വാങ്ങാന്‍ പറ്റുമെന്ന് ഞാന്‍ കരുതിയില്ല. ഇവിടുത്തെ ഭക്ഷണത്തിന് എനിക്ക് വെറും 500 രൂപയേ ആകുന്നുള്ളൂ.”
കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന ടി. കെ. രവീന്ദ്രനും ഈ ദിവസങ്ങളില്‍ ജനകീയ ഹോട്ടലിലെ താങ്ങാന്‍ പറ്റുന്ന വിലയ്ക്കുള്ള ഭക്ഷണമാണ് കഴിച്ചത്. എം. ജി. റോഡില്‍നിന്നും 3 കിലോമീറ്റര്‍ മാറി പേട്ടഭാഗത്ത് ഒരു വാടകവീട്ടില്‍ ഒറ്റയ്ക്കാണ് രവീന്ദ്രന് താമസിക്കുന്നത്. അദ്ദേഹം ഓഫീസ് കാന്റീനില്‍ നിന്നായിരുന്നു ഉച്ചഭക്ഷണം കഴിച്ചിരുന്നത്. പക്ഷെ കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് കുറച്ചുദിവസംമുന്‍പ് സംസ്ഥാനസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കാന്റീൻ മാര്‍ച്ച് 23 മുതല്‍ പൂട്ടി. “മറ്റ് റെസ്റ്റോറന്റുകളില്‍ വളരെ വിലക്കൂടുതലാണ്. ഡെലിവറി ചാര്‍ജ് പോലും വളരെക്കൂടുതലാണ്”, രവീന്ദ്രന് പറഞ്ഞു. 70 കിലോമീറ്റര്‍ അകലെയുള്ള കൊല്ലത്തുനിന്നുമാണ് രണ്ടുകൊല്ലം മുന്‍പ് അദ്ദേഹം ഈ നഗരത്തില്‍ എത്തിയത്.
അദ്ദേഹവും രാജുവും സന്ദര്‍ശിച്ച ജനകീയ വില്പനശാലയിൽ 10 സ്ത്രീകളുടെ ഒരുസംഘം ഭക്ഷണപ്പൊതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. എല്ലാദിവസവും ഏകദേശം 500 പേര്‍ക്കുള്ള ഉച്ചഭക്ഷണം അവര്‍ പാചകംചെയ്ത് പൊതിയാക്കുന്നു - പ്ലാസ്റ്റിക് ആവരണമുള്ള കടലാസില്‍ ചോറും, തൂവിപ്പോകാതിരിക്കാനായി സില്‍വര്‍ ഫോയില്‍ കൂടുകളില്‍ കറികളും. പൊതിമാത്രം വിതരണം ചെയ്യുന്ന അവരുടെ ജനകീയ ഹോട്ടല്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മണിമുതല്‍ വയ്കുന്നേരം 5 മണിവരെ ഉച്ചഭക്ഷണം നല്കുന്നു.











