ഈ വർഷം ഏപ്രിൽ 10-ന് രാത്രി പത്തരയ്ക്ക് മുംബൈയിലെ ലോകമാന്യതിലക് ടെർമിനസ്സിലായിരുന്നു ഹൈയുൾ റഹ്മാൻ അൻസാരി. പുലർച്ചെ 12.30-ന് ഝാർഖണ്ഡിലെ റാഞ്ചി ജില്ലയിലെ ഹതിയയിലേക്ക് പോകുന്ന ഹതിയ എക്സ്പ്രസ്സിന് കാത്തുനിൽക്കുകയായിരുന്നു അയാൾ. ഹതിയയിലിറങ്ങി ഒരു ഓട്ടോ പിടിച്ച് ബസ് സ്റ്റാൻഡിൽ പോയി അവിടെനിന്ന് ബസ്സിൽ ചത്ര ജില്ലയിലെ തന്റെ ഗ്രാമമായ അസർഹിയയിലെത്തണം അയാൾക്ക്.
ഒന്നരദിവസമെടുക്കും യാത്ര പൂർത്തിയാവാൻ.
ട്രെയിനിൽ കയറുന്നതിനുമുൻപ്, സ്റ്റേഷന്റെ ഒരു ഒഴിഞ്ഞ മൂലയിൽവെച്ച് 33 വയസ്സുള്ള അയാൾ ഞങ്ങളോട് സംസാരിച്ചു. ഒരു കൊല്ലത്തിനിടയിൽ രണ്ടാമത്തെ തവണ മുംബൈയിൽനിന്ന് പോകേണ്ടിവന്നതിനെക്കുറിച്ച്.
കുറച്ച് ദിവസങ്ങൾക്കുമുൻപാണ് പുതിയ തൊഴിലുടമ അയാളോട്, തൊഴിലൊക്കെ കുറഞ്ഞുവരുന്നതിനെക്കുറിച്ച് പറഞ്ഞത്. “റഹ്മാൻ, എന്നോട് ക്ഷമിക്കൂ. ഇപ്പോൾ നിങ്ങളെ ജോലിക്കെടുക്കാൻ ആവില്ല. കുറച്ച് കഴിഞ്ഞ് നമുക്ക് വീണ്ടും നോക്കാം”, എന്നാണയാൾ റഹ്മാനോട് പറഞ്ഞത്. അങ്ങിനെയാണ് തുടങ്ങുന്നതിനുമുൻപേ ഇത്തവണ അയാൾക്ക് ജോലി നഷ്ടമായത്.
ജാംഷെഡ്പൂരിലെ കരിം സിറ്റി കോളേജിൽനിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബി.എ. ബിരുദമെടുത്ത് പത്തുവർഷം മുൻപാണ് അയാൾ മുംബൈയിലെത്തിയത്. സ്വന്തമായി വീഡിയോ എഡിറ്റിംഗ് പണികൾ ഏറ്റെടുത്ത് നടത്തിയാണ് അയാൾ ജീവിച്ചത്. അത്യാവശ്യം ജീവിക്കാനും കുറച്ച് വീട്ടിലേക്കയക്കാനുമുള്ള വരുമാനം അതിൽനിന്ന് അയാൾക്ക് കിട്ടിയിരുന്നു.




