“പതിന്നാല്, പതിനാറ്, പതിനെട്ട്..” ആഠിയയുടെ പുറത്തേറ്റുന്ന ചുടാത്ത ഇഷ്ടികകളുടെ എണ്ണമെടുക്കുന്നത് ഖാണ്ഡു മാനെ നിർത്തി. എന്നിട്ട് അതിനോട് കൽപ്പിച്ചു: “നടക്ക്..ഫ്‌ർ..ഫ്‌ർ… ആഠിയയും ചുമടേറ്റിയ മറ്റ് രണ്ട് കഴുതകളും, ചൂളയിലേക്കുള്ള 50 മീറ്റർ ദൂരം നടക്കാൻ തുടങ്ങി. അവിടെയാണ് ചൂടാൻ വേണ്ടി ഇഷ്ടികകൾ ഇറക്കുന്നത്.
“ഇനി ഒരു മണിക്കൂർ ഞങ്ങൾ വിശ്രമിക്കും”, ഖാണ്ഡു പറയുന്നു. പക്ഷേ സമയം രാവിലെ ഒമ്പതായിട്ടേ ഉള്ളു. അപ്പോൾ അയാൾ വിശദീകരിച്ചു. “രാത്രി ഒരു മണിക്ക് തുടങ്ങിയതാണ്. 10 മണിക്കാണ് ഞങ്ങളുടെ ഷിഫ്റ്റ് അവസാനിക്കുക. രാത്രി മുഴുവൻ പണിയെടുക്കുകയായിരുന്നു”.
ഖാണ്ഡുവിന്റെ നാല് കഴുതകൾ ചൂളയിൽനിന്ന് ഒഴിഞ്ഞ ചാക്കുമായി വന്നിരുന്നു. വീണ്ടും അയാൾ എണ്ണാൻ തുടങ്ങി: “പതിന്നാല്, പതിനാറ്, പതിനെട്ട്..”
പെട്ടെന്ന് അയാൾ കഴുതകളോട് ഹിന്ദിയിൽ പറയുന്നു, “നിക്ക്..”. “ഞങ്ങളുടെ കഴുതകൾക്ക് മറാത്തി അറിയാം. പക്ഷേ ഇതിന് അറിയില്ല. അവൻ രാജസ്ഥാനിൽനിന്നുള്ളതാണ്. അവനോട് ഹിന്ദിയിൽ പറയണം” പൊട്ടിച്ചിരിച്ചുകൊണ്ട് അയാൾ പറയുന്നു. എന്നിട്ട് അയാൾ ഞങ്ങൾക്ക് കാണിച്ചുതന്നു. “നിക്ക്”. കഴുത നിൽക്കുന്നു. “നടക്ക്”, കഴുത നീങ്ങുന്നു.
നാൽക്കാലികളായ തന്റെ സുഹൃത്തുക്കളെക്കുറിച്ചുള്ള അഭിമാനം അയാളുടെ മുഖത്ത് പ്രത്യക്ഷമാണ്. “ലിംബൂവും പന്ധാരിയയും പുല്ല് മേയാൻ പോയിരിക്കുകയാണ്. ബുള്ളറ്റ് എന്ന എന്റെ പ്രിയപ്പെട്ടവളും. അവൾ നല്ല പൊക്കമുള്ളവളും, അന്തസ്സുള്ളവളും നല്ല വേഗതയുള്ളവളുമാണ്”.
















