"ഞങ്ങൾ പട്ടിണിയിലായിരിക്കും, എങ്കിലും പാർട്ടികൊടിയുമായി പുറത്തിറങ്ങും. ഞങ്ങൾക്ക് പോയേ പറ്റൂ. മറ്റ് വഴികൾ ഞങ്ങൾക്കു മുമ്പിലില്ല”, തലുപ്പുരുവിലെ എം. നാരായണസ്വാമി പറയുന്നു. അനന്ത്പൂർ ജില്ലയിലെ റപ്താഡു അസംബ്ലി മണ്ഡലത്തിലെ തന്റെ ഗ്രാമത്തിലെ റേഷൻ ഡീലറാണ് അദ്ദേഹം. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുദിനമായ ഇന്ന് - ഏപ്രിൽ 11ന് – ആന്ധ്രാപ്രദേശ് വോട്ട് ചെയ്യുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ഇവിടെയുള്ള ആളുകൾ എന്താണ് ചിന്തിക്കുന്നത്, അവർ എങ്ങനെയാകും വോട്ട് ചെയ്യുക, ആർക്ക് വോട്ട് ചെയ്യും? എന്തിന് വോട്ടുചെയ്യും തുടങ്ങി എല്ലാം അദ്ദേഹം പറയുന്നു.
ഹിന്ദുപൂർ, കടപ്പ ലോക്സഭാ മണ്ഡലങ്ങളുടെ ഭാഗമായ റപ്താഡു, പുലിവേണ്ടുല അസംബ്ലി മണ്ഡലങ്ങളാണ് നിലവിൽ ശ്രദ്ധകേന്ദ്രം.
റപ്താഡുവിൽ ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) പാരിതല ശ്രീരാമും വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയുടെ (വൈ.എസ്.ആർ.സി.പി.) തൊപുടുരതി പ്രകാശ് റെഡ്ഡിയും തമ്മിലാണ് തിരഞ്ഞെടുപ്പ് യുദ്ധം. 2009=ലും 2014=ലും ശ്രീരാമിന്റെ അമ്മ പാരിതല സുനിതയോട് റെഡ്ഡിക്ക് നഷ്ടമായതാണ് ഈ സീറ്റ്. പുലിവേണ്ടുല മണ്ഡലത്തിൽ വൈ.എസ്.ആർ.സി.പി നേതാവ് ജഗൻമോഹൻ റെഡ്ഡി ടിഡിപിയുടെ എസ് വി സതീഷ് കുമാറിനെയാണ് നേരിടുന്നത്. ഭാവി മുഖ്യമന്ത്രിയായി പലരും കാണുന്ന ജഗൻമോഹന് തന്നെയാണ് ഇവിടെ മുൻതൂക്കം.
ഹിന്ദ്പൂർ ലോക്സഭാ മണ്ഡലത്തിൽ ടിഡിപിയുടെ നിമ്മല കിസ്തപ്പയും വൈ.എസ്.ആർ.സി.പി.യുടെ ഗോറണ്ടല മാധവും തമ്മിലാണ് യുദ്ധം. കടപ്പയിൽ വൈ.എസ്.ആർ.സി.പി.യുടെ നിലവിലെ എംപി വൈ. എസ്. അവിനാഷ് റെഡ്ഡി ടി.ഡി.പി.യുടെ ആദിനാരായണ റെഡ്ഡിയെയാണ് നേരിടുന്നത്.
എങ്കിലും, വോട്ടുചെയ്യുന്ന കാര്യത്തിൽ സ്ഥാനാർത്ഥികളുടെ പ്രഭാവത്തേക്കാൾ അനന്തപുരിലെ ഗ്രാമങ്ങളിലെ ജനങ്ങൾ നയിക്കുന്നത് പാർട്ടിയും വിഭാഗീയതയുമാണ്. റപ്താഡുവിൽ ഞങ്ങൾ സംസാരിച്ച ഗ്രാമീണർക്കെല്ലാം ഹിന്ദ്പൂർ ലോക്സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിനേക്കാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടായിരുന്നു താത്പര്യം (രണ്ടിലും വോട്ടുചെയ്യുമെങ്കിലും). സത്യത്തിൽ ഈ മണ്ഡലങ്ങളിലുള്ള വോട്ടർമാർക്കെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിനോടുതന്നെയാണ് താത്പര്യം.










