“ഒരു രൂപപോലും എവിടെനിന്നും വന്നില്ല. ഞങ്ങൾ എന്ത് ഭക്ഷിക്കും? എങ്ങിനെ ജീവിക്കും?”, മുംബൈയിൽ കുടുങ്ങിപ്പോയ 27 വയസ്സായ ഒരു ബിഹാരി തൊഴിലാളി, ഏപ്രിൽ മാസത്തിൽ എന്നോട് ചോദിച്ചു.
ഞാൻ സന്നദ്ധസേവനം ചെയ്യുന്ന ദുരിതാശ്വാസ ഹെൽപ്പ്ലൈനിലേക്ക് അയാൾ ഫോൺ വിളിച്ചപ്പോഴാണ് ആദ്യമായി അയാളോട് സംസാരിച്ചത്. തന്റെ പ്രയാസങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞ അയാൾ, ഒരു സിനിമയ്ക്കുവേണ്ടിയുള്ള അഭിമുഖത്തിന് ഇരുന്നുതരാനും തയ്യാറായി. തന്റെ പേരോ വിശദാംശങ്ങളോ പുറത്ത് വിടരുതെന്ന ഒരേയൊരു നിബന്ധനയിൽ.
മേയിൽ ഞങ്ങൾ സിനിമ ചെയ്യാൻ തയ്യാറെടുക്കുമ്പോൾ, ഏതുവിധേനയും തന്റെ ഗ്രാമത്തിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു അയാൾ. കുടിയേറ്റത്തൊഴിലാളികൾക്കുവേണ്ടി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒന്നും ചെയ്യാത്തതിൽ ക്ഷുഭിതനായിരുന്നു അയാൾ. “തീവണ്ടി കയറാനുള്ള അപേക്ഷകൾ പൂരിപ്പിക്കുകയായിരുന്നു ഞങ്ങൾ. കൈയ്യിലുണ്ടായിരുന്ന പൈസ മുഴുവൻ അതിൽ തീർന്നു” അയാൾ പറഞ്ഞു. വീട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ശരിയാക്കുക എന്നാൽ, സങ്കീർണ്ണവും ഉറപ്പില്ലാത്തതുമായ ഒരു അപേക്ഷ തയ്യാറാക്കുന്ന പ്രക്രിയയായിരുന്നു അയാൾക്ക്. കൈയ്യിലുള്ള തുച്ഛമായ പണം മുഴുവൻ അതിന് ചിലവായി.


