“ഇവിടേക്ക് വിവാഹം ചെയ്യപ്പെട്ടതിൽ ഞാൻ പശ്ചാത്തപിക്കുന്നു”
ഒരു നവവധുവിന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു 29 വയസ്സുള്ള റോസി. അവർ ഒറ്റയ്ക്കല്ല. ശ്രീനഗറിലെ ദാൽ തടാകത്തിലെ താമസക്കാർ പറയുന്നത്, ഇവിടെയുള്ളവരെ വിവാഹം ചെയ്യാൻ സ്ത്രീകൾക്ക് താത്പര്യമില്ലെന്നാണ്. “മൂന്ന് തവണ വിസമ്മതം നേരിട്ടിട്ടുണ്ട് ഞങ്ങൾ”, തന്റെ ഇളയ മകനുവേണ്ടി പെണ്ണിന്റെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗുത്ഷൻ നസീർ പറയുന്നു. “വിവാഹദല്ലാളുമാർപോലും ഇപ്പോൾ ഇങ്ങോട്ട് വരാറില്ല”.
പ്രദേശത്തെ കുടിവെള്ള ദൌർല്ലഭ്യമാണ് കാരണം എന്ന് ബാരൂ മൊഹല്ലയിലെ ഈ അമ്മ പറയുന്നു. വിരോധാഭാസമായി തോന്നാം, സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകത്തിന്റെയടുത്ത് താമസിക്കുന്ന ആളുകളാണ് വെള്ളം കിട്ടാത്തതിന്റെ ഈ ദുർഗതി അനുഭവിക്കുന്നത്.
“ഒമ്പത് വർഷം മുമ്പ് ഞങ്ങൾ ബോട്ടെടുത്ത് പോയി ദാൽ തടാകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വെള്ളം ശേഖരിച്ചിരുന്നു”, ആശാരിയായി ജോലി ചെയ്യുന്ന മുഷ്താഖ് അഹമ്മദ് പറയുന്നു. “വാട്ടർ ടാങ്കറൊന്നും ഉണ്ടായിരുന്നില്ല”.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി, രാവിലെ കൃത്യം 9 മണിക്ക് മുഷ്താഖ് പ്രധാന റോഡിൽ കാത്തുനിൽക്കുന്നുണ്ടാവും. വെള്ളവുംകൊണ്ട് വരുന്ന് സംസ്ഥാനത്തിന്റെ ടാങ്കറുകൾ വരുന്നതും കാത്ത്. ഗുഡൂ മൊഹല്ലയിലെ അദ്ദേഹത്തിന്റെ കുടുംബത്തിലെ 10 അംഗങ്ങളും അദ്ദേഹത്തെയാണ് ആശ്രയിക്കുന്നത്. കാര്യങ്ങൾ എളുപ്പമാക്കാൻ അദ്ദേഹം 20,000 മുതൽ 25,000 രൂപവരെ ചിലവഴിച്ച്, ഒരു സംഭരണിയും കുഴൽശൃംഖലയും സ്ഥാപിച്ചു. “ഈ സംവിധാനം പ്രവർത്തിക്കണമെങ്കിൽ വൈദ്യുതി വേണം. കശ്മീരിൽ തണുപ്പുകാലത്ത് ഇത് വലിയൊരു പ്രശ്നമാണ്”. ഈ മാസം (മാർച്ചിൽ) ട്രാൻസ്ഫോർമറിലെ ചില പ്രശ്നങ്ങൾ കാരണം അവർക്ക് വെള്ളം ബക്കറ്റിൽ ചുമന്ന് കൊണ്ടുവരേണ്ടിവന്നു.






















