“ഒരു സർക്കാരും ജനങ്ങൾക്ക് നല്ലതല്ല,” 70-കാരിയായ ഗുർമീത് കൗർ പറഞ്ഞു. ജഗ്രാവോയിൽ നടക്കുന്ന കിസാൻ-മസ്ദൂർ മഹാപഞ്ചായത്തിൽ (കർഷകരുടെയും തൊഴിലാളികളുടെയും മഹാഗ്രാമ സമ്മേളനം) പങ്കെടുക്കാൻ ലുധിയാനയിലെ ബസിയാൻ ഗ്രാമത്തിൽനിന്നെത്തിയ ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം ഒരു ഷെഡിന് കീഴിൽ ഇരിക്കുകയായിരുന്നു അവര്‍.
“[പ്രധാനമന്ത്രി] മോദി ജോലി വാഗ്ദാനം ചെയ്തിരുന്നു, പക്ഷെ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. [അതുകൊണ്ട് ഇപ്പോൾ] ഇവിടെ വന്ന് വോട്ട് ചോദിക്കാൻ അവർക്കവകാശമില്ല],” അവര്‍ പറഞ്ഞു. ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു. ഏക്താ) ഡകോന്ദ എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗുർമീത് കൗർ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്കാണ് വോട്ട് ചെയ്‌തതെന്ന് പാരിയോട് പറയുകയും ചെയ്തു.
തങ്ങളുടെ ശക്തി കാണിക്കുന്നതിനും ഭാരതീയ ജനതാ പാർട്ടിക്കെതിരെ (ബി.ജെ.പി.) പ്രതിഷേധം രേഖപ്പെടുത്തുന്നതിനുമായി കർഷക സംഘടനകൾ, തൊഴിലാളി സംഘടനകൾ, അങ്കണവാടി ജീവനക്കാരുടെ സംഘടനകൾ, മെഡിക്കൽ പ്രവർത്തക യൂണിയൻ എന്നിവയുടെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അമ്പതിനായിരത്തോളം പേർ മേയ് 21-ന് മഹാപഞ്ചായത്ത് നടന്ന ജഗ്രാവോയിലെ പുതിയ ധാന്യച്ചന്തയിൽ ഒത്തുകൂടി. “ബി.ജെ.പി.യെ പരാജയപ്പെടുത്തുക. കോർപ്പറേറ്റുകളെ ഓടിക്കുക. രാജ്യത്തെ രക്ഷിക്കുക,” എന്നിങ്ങനെ വേദിയിലെ ബാനറിൽ എഴുതിയിരുന്നത് വായിക്കാമായിരുന്നു.
“മോദിയെ ഞങ്ങൾ പഞ്ചാബിൽ കരിങ്കൊടി കാണിക്കും,” നിലവിൽ മഹാപഞ്ചായത്തിൽ പങ്കെടുക്കുന്ന ബി.കെ.യു. ലഖോവാൽ ചാപ്റ്റർ പ്രസിഡൻ്റ് ഹരീന്ദർ സിംഗ് ലഖോവാൽ പറഞ്ഞു.
2024 ജൂൺ 1-ന് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിക്കുന്നതിനെതിരെ കർഷകർ പ്രതിഷേധിക്കുന്ന സംസ്ഥാനത്ത് നരേന്ദ്ര മോദി തന്റെ പ്രചാരണം ആരംഭിക്കാൻ ഒരുങ്ങുകയാണ്. സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ പ്രകാരം മിനിമം താങ്ങുവില (എം.എസ്.പി.) ഉറപ്പ് നൽകുക, കടങ്ങൾ പാടെ എഴുതിത്തള്ളുക, ലഖിംപൂർ ഖേരി കൂട്ടക്കൊലയിൽപ്പെട്ടവർക്ക് നീതി ഉറപ്പാക്കുക, കർഷകർക്കും തൊഴിലാളികൾക്കും പെൻഷൻ പദ്ധതി തുടങ്ങുക, 2020-2021 കാലഘട്ടത്തെ സമരത്തിൽ രക്തസാക്ഷികളായവർക്ക് നഷ്ടപരിഹാരം നൽകുക എന്നിവയായിരുന്നു കർഷകരുടെ ആവശ്യങ്ങൾ. കർഷക സമരങ്ങളെപ്പറ്റിയുള്ള പാരിയുടെ (PARI) എല്ലാ എഴുത്തുകളും ഇവിടെ വായിക്കാം.


![‘അവര്ക്ക് [ബി.ജെ.പി.] അവകാശമില്ല…’](/_next/image?url=https%3A%2F%2Fproduction.ruralindiaonline.org%2Fuploads%2F01_IMG_2898_AA_They_BJP_do_not_have_the_right_33cd57af19.jpg&w=1080&q=75)









