കെട്ടിടനിർമ്മാണ സൈറ്റിലെ പണി കഴിഞ്ഞ് മൂന്ന് ചെറുപ്പക്കാർ മാരിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. “15 കൊല്ലം മുമ്പാണത്. ഞങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലെ ആ ഉപേക്ഷിക്കപ്പെട്ട പള്ളിയുടെ മുമ്പിലൂടെ കടന്നുപോവുകയായിരുന്നു. അതിന്റെയകത്ത് കയറി ഒന്ന് കാണണമെന്ന് ഒരു ആകാംക്ഷ തോന്നി”, അവരിലൊരാളായ അജയ് പാസ്-വാൻ പറയുന്നു.
നിലം മുഴുവൻ പൂപ്പൽ പിടിച്ചിരുന്നു. കുറ്റിക്കാടുകൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു കെട്ടിടം.
“അതിന്റെയകത്തേക്ക് കയറിയപ്പോഴേക്കും ഞങ്ങളുടെ മൂഡ് തന്നെ മാറിപ്പോയി. ഒരുപക്ഷേ ഞങ്ങൾ അകത്തേക്ക് വരണമെന്ന് അള്ളാഹു ആഗ്രഹിച്ചിട്ടുണ്ടാവാം”, 33 വയസ്സുള്ള ആ ദിവസക്കൂലിക്കാരൻ പറയുന്നു.
ആ മൂന്നുപേരും – അജയ് പാസ്വാൻ, ബഖോരി ബിന്ദ്, ഗൌതം പ്രസാദ് – ചേർന്ന് അത് വൃത്തിയാക്കാൻ തീരുമാനിച്ചു. “ഞങ്ങൾ കാടൊക്കെ വെട്ടിത്തെളിച്ച് മസ്ജിദ് പെയിന്റ് ചെയ്തു. മോസ്കിന്റെ മുമ്പിലായി ഒരു വലിയ തട്ടും നിർമ്മിച്ചു,” അജയ് പറയുന്നു. സന്ധ്യാവിളക്ക് കത്തിക്കാനും തുടങ്ങി അവർ.
ഒരു ശബ്ദസംവിധാനം സ്ഥാപിച്ച്, പള്ളിയുടെ മകുടത്തിൽ ഒരു ഉച്ചഭാഷിണിയും അവർ വെച്ചു. “ഞങ്ങൾ ആ സൌണ്ട് സിസ്റ്റത്തിലൂടെ ആസാൻ പ്രാർത്ഥന വായിച്ചു”, അജയ് കൂട്ടിച്ചേർത്തു. വൈകാതെ, മാരി ഗ്രാമത്തിൽ, മുസ്ലിങ്ങൾക്കായി അഞ്ചുനേരവും പ്രാർത്ഥനയ്ക്കുള്ള വാങ്ക് വിളി മുഴങ്ങാൻ തുടങ്ങി. ബിഹാറിലെ നളന്ദ ജില്ലയിലെ ഒരു ഗ്രാമമാണ് മാരി.












