സിറ്റിലിങ്കി താഴ്വരയിലെ കുറച്ച് യുവാക്കള്‍ക്കിത് സ്കൂളിലേക്കുള്ള തിരിച്ചുപോക്കാണ്. ഇക്കുറി അത് വിദ്യാഭ്യാസത്തിനായല്ല. തുളിര്‍ സ്കൂളിന്‍റെ പുതിയ കെട്ടിടത്തിനായി വിയര്‍പ്പൊഴുക്കാനാണ്.
യുവാക്കളിലൊരാളായ 29 വയസ്സുകാരൻ എ.പെരുമാള്‍ എന്ന ഇലക്ട്രീഷ്യൻ രാവിലേത്തന്നെ വയറുകളും മറ്റ് സാമഗ്രികളും സ്ഥാപിക്കുന്ന തിരക്കിലായിരുന്നു. "വായുസഞ്ചാരത്തിനായി തറനിലപ്പിലുള്ള ഈ ചെറിയ ദ്വാരം കണ്ടോ? കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിക്കുവരെ ഇനി ശുദ്ധവായു ശ്വസിക്കാം" എന്ന് പറഞ്ഞത് സിറ്റിലങ്കി താഴ്വരയിലെ തന്‍റെ തിരക്കേറിയ റിപയറിങ്ങ് ജോലികൾ മാറ്റിവെച്ച് പണിസ്ഥലത്തെത്തിയ പെരുമാള്‍തന്നെയാണ്.
തൊട്ടടുത്തായി, 24 വയസ്സുകാരൻ എം. ജയ്ബാല്‍ തൂണുകള്‍ക്ക് ചെമ്മണ്ണ് കുഴച്ച് അലങ്കാരപ്പണികള്‍ നടത്തുന്നുണ്ടായിരുന്നു. ആവശ്യക്കാര്‍ ഏറെയുള്ള കല്‍പ്പണിക്കാരനാണയാൾ. പക്ഷേ, താന്‍ പഠിച്ച താഴ്വാരത്തെ സര്‍ക്കാർ സ്ക്കൂളിൽവെച്ച് അയാള്‍ ആര്‍ട്ട് പേപ്പറോ ക്രയോണ്‍സോ കൈകൊണ്ട് തൊട്ടിട്ടേയില്ല. 2016 ഡിസംബർ മാസം സ്കൂളിന്‍റെ പണി തുടങ്ങിയപ്പോള്‍തൊട്ട് കൂടെ കൂടിയ ജയ്ബാല്‍ ഇപ്പോൾ സ്കൂളിനായി ആശാരിപ്പണികൂടി എടുക്കുന്നുണ്ട്. തങ്ങളെ ആവശ്യം വരുമ്പോഴെല്ലാം ഓടിയെത്താറുണ്ട് ജയ്ബാലും കൂട്ടരും. എട്ട് മണിക്കൂര്‍ തൊഴിലിന് 500 രൂപ കൂലി എന്ന നിരക്കിലാണ് അവരിവിടെ ജോലി ചെയ്യുന്നത്.
കെട്ടിടനിര്‍മ്മാണത്തിന്‍റെ ആദ്യപാഠങ്ങൾ അവര്‍ പഠിച്ചത് 2004-ല്‍ ആരംഭിച്ച 'തുളിര്‍' വിദ്യാഭ്യാസാനന്തര പരിപാടിയിൽനിന്നാണ്. അവിടെവെച്ചാണ് പ്രദേശത്തെ സര്‍ക്കാർ സ്കൂൾ വിദ്യാര്‍ത്ഥികളായിരുന്ന ജയ്ബാലും കൂട്ടരും ശാസ്ത്രത്തെ പരീക്ഷണങ്ങളിലൂടെ കൂടുതൽ ആഴത്തിലറിയുകയും, വരയിലൂടെ കലയെ ആര്‍ജ്ജിക്കുകയും ചെയ്തത്. ഭാഷ സ്വായത്തമാക്കാൻ പുസ്തകങ്ങളും അവര്‍ക്ക് കൂട്ടിനുണ്ടായിരുന്നു.









