അവൾക്ക് ഓടാനറിയാം. അയാൾക്ക് പരിശീലിപ്പിക്കാനും.
അതുകൊണ്ട്, ജയന്ത് തണ്ടേക്കർ തന്റെ ഇരുമുറി വീട് തുറന്ന്, അവളെ തന്റെ ചിറകിനടിയിൽ സംരക്ഷിച്ചത്.
തന്റെ ശിഷ്യയായ എട്ടുവയസ്സുകാരി ഉർവശിയിലൂടെ, തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുകയാണ് തണ്ടേക്കർ.
ഗ്രാമത്തിലെ ഒരു കുട്ടി, അവളുടെ രക്ഷിതാക്കൾ, അവളെ വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുന്ന ചെറുപ്പക്കാരനായ ഒരു പരിശീലകൻ. അധികം കാശൊന്നുമില്ലെങ്കിലും ആവശ്യത്തിലധികം നിശ്ചയദാർഢ്യമുള്ള ചിലരുടെ കഥയാണിത്.
രണ്ടുവർഷം മുമ്പ്, തണ്ടേക്കറിന്റെയടുത്തേക്ക് വരുമ്പോൾ ഉർവശി നിംബാർതെക്ക് എട്ടുവയസ്സായിരുന്നു. ഭണ്ഡാരയുടെ പുറമ്പോക്കിൽ ഒരു ചെറിയ വാടകവീട്ടിലായിരുന്നു തണ്ടേക്കറിന്റെ താമസം. അവൾ തന്റെ സാധനങ്ങളെല്ലാമെടുത്ത് അയാളുടെ വീട്ടിലേക്ക് താമസം മാറ്റി. ഇന്ന്, അവളുടെ അച്ഛനും അമ്മയുമെല്ലാം അയാളാണ്. ഉർവശിയുടെ അച്ഛനമ്മമാരുടെ കൈയ്യിൽ പൈസയൊന്നുമില്ല. ഭണ്ഡാര നഗരത്തിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ദവ്വ ഗ്രാമത്തിലെ ചെറുകിട കർഷകരാണ് അവർ. എന്നാൽ, ഭാവിയിൽ മകൾക്ക് ആരെങ്കിലുമൊരാളായി തീരണമെങ്കിൽ, ഈ ചെറുപ്പക്കാരനേയും മകളെക്കുറിച്ച് അയാൾ പുലർത്തുന്ന സ്വപ്നത്തേയും വിശ്വസിച്ചേ തീരൂ എന്ന്, അവളുടെ അമ്മ മാധുരിക്ക് ബോദ്ധ്യമായി.










