ബൈക്കപകടത്തിൽ ഒരു കാല് നഷ്ടപ്പെട്ട 28 വയസ്സുള്ള ബിമലേഷ് ജയ്‌സ്വാൾ ധീരമായ ഒരു തീരുമാനമെടുക്കുകയുണ്ടായി, മുംബൈ നഗരസീമയിലുള്ള പൻവേലിലെ തന്റെ വാടകമുറിയിൽനിന്ന്, മധ്യ പ്രദേശിലെ റേവ ജില്ലയിലെ തന്റെ വീട്ടിലേക്ക് തന്റെ സ്വന്തം വാഹനമായ ഹോണ്ട ആക്ടിവയിൽ യാത്ര ചെയ്യുക. സ്കൂട്ടറിന്റെ സൈഡിൽ ഒരു ഇരിപ്പിടം ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. 26 വയസ്സുള്ള ഭാര്യ സുനിതയും, 3 വയസ്സുള്ള മകൾ റൂബിയുമൊത്താണ് അദ്ദേഹം ഈ യാത്ര നടത്തിയത്. "എനിക്കു വേറെ വഴിയില്ലായിരുന്നു," അദ്ദേഹം പറയുന്നു.
പൻവേലിൽ ഒരു കോൺട്രാക്‌ടറുടെ കീഴിൽ വീടുകൾ വൃത്തിയാക്കുന്ന ജോലിയായിരുന്നു ബിമലേഷിന്, ഓരോ പുതിയ പ്രൊജക്റ്റ് വരുമ്പോഴും ബിമലേഷ് കോൺട്രാക്ടറുടെ കീഴിൽ വീട് വൃത്തിയാക്കാൻ പോകും. "ഒരു കാലുമാത്രം ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ ബുദ്ധിമുട്ടാണ് പക്ഷെ ചെയ്യേണ്ടത് ചെയ്തല്ലേ പറ്റുകയുള്ളു," അദ്ദേഹം റേവയിലെ ഹിനൗട്ടി ഗ്രാമത്തിലെ വീട്ടിൽനിന്ന് എന്നോട് ഫോണിൽ സംസാരിക്കുകയായിരുന്നു. താപനില 40 ഡിഗ്രിക്ക് മുകളിലുള്ളപ്പോഴും ഇത്തരം ഒരു യാത്ര നടത്താൻ അദ്ദേഹത്തെ സഹായിച്ചത് ഇതേ മനോധൈര്യമാണ്. അതിഥി തൊഴിലാളികളുടെ മനോധൈര്യവും ദൃഢനിശ്ചയവും, തികഞ്ഞ നിസ്സഹായതയും ഈ യാത്രയിൽ പ്രകാശിക്കുന്നു
കോറോണവൈറസ് പകർച്ച തടയാനെന്ന പേരിൽ, മാർച്ച് 24-ന് രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്കഡൗൺ പ്രഖ്യാപിച്ചപ്പോൾ, ബിമലേഷിനെപ്പോലുള്ള ലക്ഷക്കണക്കിന് ദിവസക്കൂലിക്കാർപ്രതിസന്ധിയിലായി. "ഞങ്ങൾക്ക് ജോലി ഇല്ലായിരുന്നു. അതിനാൽ, എങ്ങനെ ഭക്ഷണം ലഭിക്കും എന്നുപോലും അറിയിലായിരുന്നു," അദ്ദേഹം പറഞ്ഞു . "വാടകയും വൈദ്യുതി ബില്ലും ഒന്നും സാരമുള്ളതല്ലല്ലോ. നാല് മണിക്കൂർ മുമ്പ് അറിയിപ്പ് കൊടുത്ത് ആരെങ്കിലും രാജ്യമൊട്ടാകെ ലോക്ക്ഡൌൺ പ്രഖ്യാപിക്കുമോ?".
എന്നിട്ടും 50 ദിവസം ബിമലേഷും കുടുംബവും പൻവേലിൽ എങ്ങിനെയൊക്കെയോ പിടിച്ചുനിന്നു. "ലോക്കൽ എൻ.ജി.ഓ.കൾ ഞങ്ങൾക്ക് ഭക്ഷണവും മറ്റ് റേഷനും തന്നിരുന്നു" ബിമലേഷ് പറഞ്ഞു. "എങ്ങനെയൊക്കെയോ ഞങ്ങൾ അതിജീവിച്ചു. എല്ലാ തവണയും ഓരോ ഘട്ടം കഴിയുമ്പോഴും ലോക്ക്ഡൗൺ എടുത്തുകളയുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു, എന്നാൽ നാലാമത് ഒരു ഘട്ടംകൂടി ഉണ്ടാകുമെന്നറിഞ്ഞപ്പോൾ ഇത് അനന്തമായി തുടരാൻ സാധ്യത ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. മുംബൈയിലും പരിസരങ്ങളിലും കോറോണവൈറസ് കേസുകൾ കൂടാൻ തുടങ്ങിയപ്പോൾ ഹിനൗട്ടിയിലുള്ള ഞങ്ങളുടെ കുടുംബം ഭയന്നു.





