ബഡ്ജറ്റൊക്കെ പുരുഷന്മാരുടെ കാര്യങ്ങളാണെന്നാണ് അഞ്ജനാ ദേവിയുടെ പക്ഷം.
“അവർക്ക് മാത്രമേ അതിനെക്കുറിച്ചൊക്കെ അറിയൂ. എന്റെ ഭർത്താവ് വീട്ടിലില്ല”, അവർ പറയുന്നു. എന്നാൽ വീട്ടിലെ വരവുചിലവുകളെല്ലാം കൈകാര്യം ചെയ്യുന്നത് അവരാണ്. ചാമർ എന്ന പട്ടികജാതി സമുദായത്തിലെ അംഗമാണ് അവർ.
“ബഡ്ജറ്റോ!” പുതിയ പ്രഖ്യാപനങ്ങളെക്കുറിച്ച് താൻ വല്ലതും കേട്ടിരുന്നോ എന്ന് അവർ ഒന്ന് സംശയിച്ചു. “ഇല്ല, ഞാൻ കേട്ടില്ല,” അവർ പറയുന്നു. “ഇതൊക്കെ പൈസയുള്ളവരുടെ കാര്യങ്ങളല്ലേ,” ബിഹാറിലെ വൈശാലി ജില്ലയിലെ സോന്ധോ രത്തി ഗ്രാമത്തിലെ ആ സ്ത്രീ കൂട്ടിച്ചേർക്കുന്നു.
വീട്ടിൽ ഒരു റേഡിയോ റിപ്പയർ കട നടത്തുന്ന 80 വയസ്സുള്ള ഭർത്താവ് ശംഭു റാം ഞങ്ങൾ ചെല്ലുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. ഭജനകൾ പാടാൻ പോകാറുള്ള അയാൾ മറ്റെവിടെയോ ആയിരുന്നു. ഇപ്പോൾ അധികം ഉപഭോക്താക്കൾ വരാറില്ല. “ആഴ്ചയിൽ 300-400 രൂപ കഷ്ടിച്ച് കിട്ടും,” ആ സ്ത്രീ പറയുന്നു. അതായത്, വർഷത്തിൽ ഏറിവന്നാൽ, 16,500 രൂപ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, വ്യക്തികൾക്കുള്ള ആദായനികുതിയിളവായ 12 ലക്ഷം രൂപയുടെ കേവലം 1.37 ശതമാനം. നികുതിയുടെ പരിധി കൂട്ടി എന്ന് പറഞ്ഞപ്പോൾ അവർ ചിരിച്ചു. “ചില ആഴ്ചകളിൽ 100 രൂപ പോലും ഞങ്ങൾക്ക് കിട്ടാറില്ല. ഇത് മൊബൈൽ ഫോണുകളുടെ കാലമല്ലേ? ആരും ഇപ്പോൾ റേഡിയോ കേൾക്കാറില്ല.”





