തേക്ക് മരത്തിന്റെ ബലമുള്ള കൊമ്പിൽ ചുരുണ്ടുകിടക്കുകയായിരുന്നു ആ രാജവെമ്പാല. രത്തി തോല ഗ്രാമത്തിലെ ആളുകൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് അനങ്ങാൻ കൂട്ടാക്കിയില്ല.
അഞ്ചുമണിക്കൂറിനുശേഷം, നിസ്സഹായരായ ഗ്രാമീണർ മുണ്ഡ്രിക യാദവിനെ വിളിച്ചു. അടുത്തുള്ള വാത്മീകി ടൈഗർ റിസർവിലെ ഗാർഡായിരുന്നു പണ്ട് അദ്ദേഹം. കടുവകൾ, പുലികൾ, കണ്ടാമൃഗങ്ങൾ, പാമ്പുകൾ എന്നിവയടക്കം 200-ഓളം മൃഗങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട് ഇതിനകം മുണ്ഡ്രിക.
ആദ്യം അതിനെ താഴേക്കിറക്കാനാണ് മുണ്ഡ്രിക ശ്രമിച്ചത്. അത് വിജയിച്ചു. “ഞാനതിന്റെ വായിൽ ഒരു മുളങ്കമ്പ് വെച്ച്, കയർ മുറുക്കി. എന്നിട്ട് അതിനെ ചാക്കിലാക്കി കാട്ടിൽ തുറന്നുവിട്ടു. എല്ലാംകൂടി ഒരു 20-25 മിനിറ്റ്,” 42 വയസ്സുള്ള അദ്ദേഹം പറയുന്നു.






