കോവിഡ്-19 ലോക്ക്‌ഡൗൺ കാരണം തെഹട്ട ഗ്രാമത്തിലെ ചറ്റോർ പാറയിലെ പച്ചക്കറി മാർക്കറ്റ് അടച്ചതിനാൽ, നാദിയ ജില്ലയിലെ ഈ ഗ്രാമത്തിൽ ദത്ത പാറ എന്ന സ്ഥലത്ത്, താത്കാലികമായി ഒരു ചന്ത തുറന്നിരിക്കുകയാണ്. ഒരു തുറസ്സായ സ്ഥലത്ത്, രാവിലെ 6 മുതൽ 10 വരെ. ഏപ്രിലിൽ പശ്ചിമ ബംഗാൾ ഗവണ്മെന്റ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച `തെഹട്ട ബ്ലോക്ക്-1 -ലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മാർക്കറ്റിലെ ദിവസക്കാഴ്ചകൾ:
T


Nadia, West Bengal
|MON, MAR 11, 2024
ലോക്ക്ഡൗണിൽ തെഹട്ടയിൽ ആരംഭിച്ച താത്കാലിക വിപണി
തങ്ങളുടെ ആശ്രയമായിരുന്ന ബാസാറിന്റെ അടച്ചുപൂട്ടലുമായി പൊരുത്തപ്പെടുകയാണ്, ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിലെ പ്രദേശവാസികൾ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കച്ചവടക്കാർ പച്ചക്കറിയും മറ്റ് അത്യാവശ്യസാധനങ്ങളും വിൽക്കുന്ന താത്കാലിക വിപണികൾ ആരംഭിച്ചുകഴിഞ്ഞു
Author
Editor
Translator

Soumyabrata Roy
48-കാരനായ പ്രൊസാന്റോ മൊണ്ടൽ പ്രഭാതങ്ങളിൽ ദാൽ പൂരിയും വൈകുന്നേരങ്ങളിൽ ഉരുളക്കിഴങ്ങ് ബോണ്ടയും വിറ്റിരുന്നു. പാകം ചെയ്ത ഭക്ഷണം തെരുവിൽ വിൽക്കുന്നതിന് ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾ വന്നതോടെ അദ്ദേഹം പച്ചക്കറികൾ വിൽക്കാൻ തുടങ്ങി. ദിവസവരുമാനം ഏകദേശം 400 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 150 രൂപയായി കുറഞ്ഞു. ‘പച്ചക്കറി കച്ചവടം എനിക്ക് അത്ര പരിചിതമല്ല’, അദ്ദേഹം പറയുന്നു

Soumyabrata Roy
സാന്റി ഹാൽദറിൽനിന്ന് ലെമൺ ടീ വാങ്ങുന്ന 56-കാരനായ പച്ചക്കറി വില്പനക്കാരൻ രാം ദത്ത. അദ്ദേഹത്തിന്റെ പ്രതിദിന വരുമാനം പകുതിയായി കുറഞ്ഞു. മുൻപ് 300 രൂപ വരുമാനമുണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോൾ അതിന്റെ പകുതിയാണ് ലഭിക്കുന്നത്. ‘പണ്ടും എനിക്ക് അധികം വില്പനയൊന്നും ഉണ്ടായിരുന്നില്ല, ഇപ്പോൾ കച്ചവടം കൂടുതൽ മോശമായി’, അദ്ദേഹം പറയുന്നു. 48-കാരനായ സാന്റി ഹാൽദർ 20 വർഷമായി ഝൽ മുരി (പശ്ചിമ ബംഗാളിലെ ഒരു ജനപ്രിയ തെരുവ് ഭക്ഷണം) വിൽക്കുകയായിരുന്നു. എന്നാൽ പാകം ചെയ്ത ഭക്ഷണത്തിന് ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾ വന്നതോടെ അദ്ദേഹം ചായ വിൽക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ വരുമാനവും 250-300 രൂപയിൽനിന്ന് ഒരു ദിവസം 100-120 രൂപ എന്ന നിലയിലേക്ക് താഴ്ന്നു

Soumyabrata Roy
സഹോദരങ്ങളായ സുഖന്നും (ഇടത്ത്) പ്രോസെൻജിത് ഹാൾഡറും (വലത്ത്). റസ്റ്റോറന്റിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന സുഖൻ മാസം 10,000 രൂപ സമ്പാദിച്ചിരുന്നു. എന്നാലിന്ന്, ദിവസത്തിൽ കഷ്ടിച്ച് 200 രൂപയാണ് അദ്ദേഹം സമ്പാദിക്കുന്നത്. ഈ വരുമാനംതന്നെ അനിശ്ചിതത്വത്തിലാണ്. ഒരു മത്സ്യ ഫാമിലും അതുകൂടാതെ ഒരു കല്പണിക്കാരനറെ സഹായിയായും ജോലി ചെയ്യുകയായിരുന്നു പ്രോസെൻജിത്. രണ്ട് തൊഴിലിൽനിന്നും മിതമായ വരുമാനമാണ് ലഭിച്ചിരുന്നതെങ്കിലും മത്സ്യ ഫാമിൽനിന്നും മത്സ്യങ്ങൾ വീട്ടിൽ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നു. എന്നാൽ ലോക്ക്ഡൗൺ കാലത്ത് അതും നിലച്ചു

Soumyabrata Roy

Soumyabrata Roy
ഇടത്ത്: 47-കാരനായ പ്രഫുല്ല ദേബ്‌നാഥ് കഴിഞ്ഞ 23 വർഷമായി, സമാബെ കൃഷി ഉന്നയൻ സമിതി മാർക്കറ്റിൽ (ഇപ്പോൾ ലോക്ക്ഡൗണിൽ അടച്ചിരിക്കുന്നു) ചെറിയ ജോലികൾ ചെയ്തിരുന്നു. ഉപഭോക്താക്കളുടെ വീട്ടിലേയ്ക്ക് സാധനങ്ങളെത്തിക്കുക, വാഹനങ്ങളിൽനിന്ന് സാധനങ്ങൾ കടയിലേക്കെത്തിക്കുക, മാർക്കറ്റ് വൃത്തിയാക്കുക തുടങ്ങിയ അല്ലറചില്ലറ ജോലികൾ. ആ ജോലിക്ക്, പച്ചക്കറി കടക്കാരിൽനിന്ന് പ്രതിദിനം 2 രൂപയും മറ്റുള്ള കച്ചവടക്കാരിൽനിന്ന് 1 രൂപയും ഈടാക്കിയിരുന്നു അദ്ദേഹം. എന്നാൽ മാർക്കറ്റ് ദത്ത പാറ ഏരിയയിലെ ഒരു തുറസ്സായ സ്ഥലത്തേക്ക് മാറ്റിയതോടെ അദ്ദേഹത്തിന്റെ തുച്ഛമായ വരുമാനവും പകുതിയായി കുറഞ്ഞു. ചില പച്ചക്കറിക്കടക്കാർ അദ്ദേഹത്തിന് ഇപ്പോഴും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കാറുണ്ട്. ‘ഞാൻ വൃത്തിയാക്കിയില്ലെങ്കിൽ മാർക്കറ്റ് വൃത്തികേടായി കിടക്കും. വൃത്തിയാക്കിയാൽ എനിക്ക് നല്ല പേര് കിട്ടും. എന്നെപ്പോലെ ജോലി ചെയ്യുന്നവരായി ഇവിടെ ആരുമില്ല’, അദ്ദേഹം പറയുന്നു. വലത്ത്: ഏതാനും മണിക്കൂറുകൾ മാത്രമേ മാർക്കറ്റ് പ്രവർത്തിക്കുകയുള്ളു. അതിനാൽ വിലക്കുറവ് പ്രതീക്ഷിച്ച് പലരും അവസാന നിമിഷമാണ് സാധനങ്ങൾ വാങ്ങാനെത്തുക. 50-കാരനായ ഖോക്ക റോയ് ഒരു മരപ്പണിക്കാരനായിരുന്നു. തുടർന്ന് വീട്ടിൽ ഒരു ചെറിയ പലചരക്ക് കടയും നടത്തിയിരുന്നു, ലോക്ക്ഡൗൺ കാരണം ഇപ്പോൾ, വില്പന മാർക്കറ്റിലേക്ക് മാറ്റി. 400-500 രൂപവരെ പ്രതിദിന വരുമാനമുണ്ടായിരുന്ന അദേഹത്തിന്റെ ദിവസവരുമാനം ഇപ്പോൾ 200-250 രൂപ ആണ്. പോലീസ് പട്രോളിംഗ് ഉള്ളതിനാൽ ആളുകൾ അവരുടെ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നില്ല, അദ്ദേഹം പറയുന്നു. ‘നിങ്ങൾതന്നെ പറയു ഞങ്ങൾ എങ്ങനെ പച്ചക്കറികൾ വിൽക്കും?’

Soumyabrata Roy
പരിമൾ ദലാളിന്റെ കടയിൽനിന്നും പച്ചക്കറി വാങ്ങുന്ന ഉപഭോക്താക്കൾ. 30 വർഷത്തോളമായി ഈ ജോലി ചെയ്തുവരുന്ന 51-കാരനായ പരിമൾ മറ്റുള്ളവരേക്കാൾ ആത്മവിശ്വാസം പുലർത്തുന്നു. ‘എന്റെ കച്ചവടം അത്ര മാറിയിട്ടില്ല, എനിക്ക് പരിചയമുള്ള ഉപഭോക്താക്കൾ ഇവിടെയും വരാറുണ്ട്’, അദ്ദേഹം പറയുന്നു

Soumyabrata Roy
മൂന്ന് പതിറ്റാണ്ടായി തൊഴിൽ ചെയ്യുന്ന 47 വയസ്സുള്ള കാർത്തിക് ദേബ്നാഥ് മുട്ട, ഇഞ്ചി,സവാള, മുളക്, വെളുത്തുള്ളി, പച്ചക്കറികൾ എന്നിവ വിൽക്കുന്നു. ‘എന്റെ കച്ചവടം നന്നായി പോകുന്നു, പുതിയ ഉപഭോക്താക്കളും വരാൻ തുടങ്ങിയിട്ടുണ്ട്’, അദ്ദേഹം പറയുന്നു

Soumyabrata Roy
പലരും സ്വയംനിർമിത മുഖാവരണങ്ങൾ ഉപയോഗിക്കുന്നു. കർഷകനും പാർട്ട് ടൈം പച്ചക്കറി വില്പനക്കാരനുമായ 37-കാരനായ ബബ്‌ലു ഷെയ്ഖിനെപ്പോലുള്ളവർ തൂവാലയെയാണ് മുഖാവരണമായി ഉപയോഗിക്കുന്നത്

Soumyabrata Roy

Soumyabrata Roy
ഇടത്ത്: കോഴികളെ വിൽക്കുകയും, ഇടയ്ക്ക്, നിർമ്മാണ സൈറ്റുകളിലെ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്ന 45-കാരനായ ഖാക്കോൺ പ്രമാണിക്ക് ഇപ്പോൾ ആ രണ്ട് തൊഴിൽസ്രോതസ്സുകളിൽനിന്നും വലിയ വരുമാനമൊന്നും ലഭിക്കുന്നില്ല. വലത്ത്: ഏകദേശം മൂന്ന് വർഷംമുമ്പ് മത്സ്യം വിൽക്കാൻ തുടങ്ങിയ 62-കാരനായ ഭരത് ഹാൽഡർ, അതിനുമുമ്പ്, ഒരു കൽപ്പണിക്കാരന്റെ സഹായിയായി ജോലി ചെയ്തിരുന്നു. കൂടുതൽ സമ്പാദിക്കാമെന്ന പ്രതീക്ഷയിൽ, ലോക്ക്ഡൗൺ കാലത്ത്, തന്റെ ദിവസവരുമാനം 250 രൂപയിൽ നിന്ന് കുറഞ്ഞ്, 200–ന്റെ താഴെയെത്തി. എന്ന് അദ്ദേഹം പറയുന്നു. മത്സ്യവിതരണവും അനിശ്ചിതത്വത്തിലാണ്. ‘ആന്ധ്ര പ്രദേശിൽനിന്നും ലോക്ക്ഡൗൺ കാരണം ഇപ്പോൾ മത്സ്യം വരാറില്ല’. അദ്ദേഹം പറയുന്നു. അതിനാൽ കുളത്തിലേയും നദിയിലേയും മത്സ്യവും [ചെറിയ അളവിൽ] മാത്രമാണ് ഇപ്പോൾ ഇവിടെ വിൽക്കപെടുന്നത്

Soumyabrata Roy
62-വയസ്സുകാരനായ ശ്രീദം മോണ്ടാൽ പ്രധാനമായും പഴവും കൂടാതെ ചില പച്ചക്കറികളും വിൽക്കാറുണ്ട്. ‘ലോക്ക്ഡൗൺ ആയതിനാൽ കച്ചവടം വളരെ കുറവാണ്’, അദ്ദേഹം പറയുന്നു

Soumyabrata Roy
56 വയസ്സുള്ള സാധു ഷെയ്ഖ് മറ്റുള്ള കച്ചവടക്കാരിൽനിന്ന് അല്പം മാറിയിരുന്ന്, തന്റെ കൃഷിസ്ഥലത്തുനിന്നും കൊണ്ടുവരുന്ന മാങ്ങയും പച്ചക്കറികളും വിൽക്കുന്നു

Soumyabrata Roy
വെയിലിൽനിന്ന് രക്ഷ നേടാൻ ഒരു പ്ലാസ്റ്റിക് ഷീറ്റുപോലുമില്ലാതെ, വയലിന് നടുവിൽ കുറച്ച് പച്ചക്കറികളുമായി, കുടയും ചൂടി ഇരിക്കുകയാണ് 58-കാരനായ സദാനന്ദ റോയ്. ഡൽഹിയിൽ വീട്ടുജോലിക്കാരനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ലോക്ക്ഡൗണിന് മുമ്പ് വീട്ടിൽ തിരിച്ചെത്തി. പച്ചക്കറികൾ വിൽക്കുന്നതിൽനിന്നും കിട്ടുന്ന 50-100 രൂപ ആണ് ഇപ്പോൾ ഉള്ള ഏക വരുമാനം. ‘ഞാൻ സ്ഥിരമായി ഇവിടെ വരാറില്ല, കാരണം ചില ദിവസങ്ങളിൽ എനിക്ക് വിൽക്കാൻ പച്ചക്കറികൾ ഉണ്ടാവാറില്ല’ അദ്ദേഹം പറയുന്നു, ‘ഭാവിയിൽ എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് എനിക്കറിയില്ല’
പരിഭാഷ: നീരജ ഉണ്ണിക്കൃഷ്ണൻ
Want to republish this article? Please write to [email protected] with a cc to [email protected]
Donate to PARI
All donors will be entitled to tax exemptions under Section-80G of the Income Tax Act. Please double check your email address before submitting.
PARI - People's Archive of Rural India
ruralindiaonline.org
https://ruralindiaonline.org/articles/lockdown-leads-to-makeshift-market-in-tehatta-ml

