“ആദ്യം കാണുന്ന ഇടത്തോട്ടുള്ള തിരിവെടുക്കുക. ഒരു കറുത്ത തൂണിൽ നിങ്ങൾക്ക് ഒരു പട്ടാളക്കാരന്റെ ചിത്രം കാണാം. അതാണ് വീട്.” പ്രായം ചെന്ന സൈക്കിൾ മെക്കാനിക്കായ രാംഗർ സർദാരൺ അറ്റത്തുള്ള തിരിവിലേക്ക് ചൂണ്ടിക്കാട്ടി. ഗ്രാമത്തിലെ ആളുകൾക്ക് അജയ് കുമാർ ഒന്നുകിൽ സൈനികനോ അല്ലെങ്കിൽ രക്തസാക്ഷിയോ ആണ്.
ഇന്ത്യൻ സർക്കാരിന്റെ കണ്ണിൽ അയാൾ ആരുമല്ല.
ജമ്മു-കശ്മീരിലെ ഭീകരവിരുദ്ധ ഓപ്പറേഷനിൽ തന്റെ അവസാനതുള്ളി രക്തവും നൽകി രാജ്യത്തെ പ്രതിരോധിക്കുകയായിരുന്നു 23 വയസ്സുള്ള ആ ചെറുപ്പക്കാരൻ എന്നതൊന്നും ആർക്കും വിഷയമായില്ല. പെൻഷനോ, മകന് രക്തസാക്ഷിയുടെ പദവിയോ സ്വപ്നം കാണാനാവില്ല അജയുടെ പ്രായമായ, ഭൂരഹിതരും ദളിതരുമായ അച്ഛനമ്മമാർക്ക്. എക്സ്-സർവീസ് കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽനിന്നുള്ള ഒരു അനുകൂല്യത്തിനും അവർക്ക് അർഹതയില്ല. കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റിന്റെ ഇളവുകളും അവർക്ക് വിധിക്കപ്പെട്ടിട്ടില്ല. കാരണം, ഔദ്യോഗികരേഖകൾ പ്രകാരം, അജയ് കുമാർ ഒരു സൈനികനോ രക്തസാക്ഷിയോ അല്ല.
അയാൾ വെറുമൊരു അഗ്നിവീറായിരുന്നു.
ഈ ലുധിയാന ജില്ലയിലെ ഗ്രാമത്തിൽ പക്ഷേ സർക്കാരിന്റെ രേഖകൾക്കൊന്നും ഒരു വിലയുമില്ല. ഗ്രാൻഡ് ട്രങ്ക് റോഡിൽനിന്ന് 45 മിനിറ്റ് യാത്ര ചെയ്താൽ, കടുക് പൂക്കൾ പൂക്കുന്ന മനോഹരമായ പാടങ്ങൾ നിങ്ങളെ രാംഗർ സർദാരണിലേക്ക് കൊണ്ടുപോകുന്നു. അവിടെയുള്ള മതിലുകളിൽത്തന്നെ കാണാം അവ സ്വയമെഴുതിയ രേഖകൾ. ഒമ്പത് പതിറ്റാണ്ടുമുമ്പ് സ്വന്തം സുഹൃത്തുക്കളോടൊപ്പം തൂക്കുകയറിലേക്ക് ചുവടിടറാതെ നടന്നുകയറിയ, പിന്നീടുവന്ന സർക്കാരുകളും രക്ഷസാക്ഷി പദവി നൽകാതെ ഒഴിവാക്കിയ ധീരൻ ഭഗത് സിംഗിന്റെ തുടർച്ചപോലെ ഒലീവ് പച്ച യൂണിഫോമിലുള്ള സുന്ദരനായ അജയന്റെ ചിത്രങ്ങൾ പതിച്ച ബോർഡുകൾ ആ മതിലുകളിലെമ്പാടും പതിച്ചിരിക്കുന്നു.
ഗ്രാമത്തിലെ ഒരു പലകയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
യുവത ഉണർന്നാൽ
കിരീടങ്ങൾ വലിച്ചെറിയും
വിവിധ പേരുകളിലാണെങ്കിലും
ഓരോ ദിനവും ഉയിർക്കുന്നൂ ഭഗത് സിംഗ്













