65 വയസ്സുള്ള മുനാവ്വർ ഖാn പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ, അതിനകത്തുനിന്ന് മകന്റെ നിസ്സഹായമായ കരച്ചിലുകൾ ഉയരുന്നത് കേട്ടു. 15 മിനിറ്റിനുശേഷം കരച്ചിലുകൾ നിശ്ശബ്ദമായി. പൊലീസുകാർ മകനെ മർദ്ദിക്കുന്നത് നിർത്തിയിട്ടുണ്ടാകുമെന്ന് ഇസ്രായേൽ ഖാന്റെ അച്ഛൻ നെടുവീർപ്പിട്ടു.
അന്ന് രാവിലെ, ഭോപ്പാലിൽ ഒരു മതസമ്മേളനത്തിൽ പങ്കെടുത്തതിനുശേഷം ഇസ്രായേൽ, 200 കിലോമീറ്റർ അപ്പുറത്തുള്ള ഗുണയിലെ തന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു. അവിടെയുള്ള ഒരു നിർമ്മാണ സൈറ്റിലാണ് അവൻ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നത്.
അന്ന് വൈകീട്ടോടെ (2022 നവംബർ 21-ന്) അവൻ ഗുണയിലെത്തിയെങ്കിലും വീട്ടിലെത്തിയില്ല. ഗോകുൽ സിംഗ് കാ ചാക് എന്ന ചേരിയിലുള്ള അവന്റെ വീടിന്റെ രണ്ട് കിലോമീറ്റർ അപ്പുറത്തുവെച്ച്, നാല് പൊലീസുദ്യോഗസ്ഥർ അയാൾ സഞ്ചരിച്ചിരുന്ന് ഓട്ടോറിക്ഷ തടഞ്ഞ് അയാളെ കൊണ്ടുപോയി.
പൊലീസ് തടഞ്ഞ് കൊണ്ടുപോകുമ്പോൾ ഇസ്രായേൽ അയാളുടെ ഭാര്യാമാതാവുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് അയാളുടെ 32 വയസ്സുള്ള ജ്യേഷ്ഠസഹോദരി ബാനൊ പറയുന്നു. “അങ്ങിനെയാണ് അവൻ പൊലീസ് കസ്റ്റഡിയിലാണെന്ന് ഞങ്ങൾ അറിഞ്ഞത്”.
സമീപത്തുള്ള കുഷ്മുദ പൊലീസ് സ്റ്റേഷനിലേക്കാണ് അയാളെ കൊണ്ടുപോയത്. ഇവിടെവെച്ച് പൊലീസുകാർ അയാളെ മർദ്ദിക്കുമ്പോഴാണ്, മുനാവ്വർ, തന്റെ മകന്റെ കരച്ചിൽ കേട്ടത്.
പൊലീസുകാർ മർദ്ദനം നിർത്തിയതുകൊണ്ടല്ല, മറിച്ച്, മർദ്ദനമേറ്റ് കൊല്ലപ്പെട്ടതുകൊണ്ടാണ് മകന്റെ കരച്ചിൽ നിന്നതെന്ന്, 45 മിനിറ്റിനുശേഷമാണ് അയാൾ തിരിച്ചറിഞ്ഞത്. തലയ്ക്കേറ്റ പരിക്കും, ഹൃദയാഘാതവുംമൂലമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽനിന്ന് കണ്ടെത്തി.
ഒരു ചൂതാട്ടക്കാരനെ രക്ഷിക്കാൻ ശ്രമിക്കുകയും പൊലീസുമായി സംഘർഷത്തിലേർപ്പെടുകയും ചെയ്ത ഒരു സംഘത്തിലെ അംഗമായതുകൊണ്ടാണ് 30 വയസ്സുള്ള ആ മുസ്ലിം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന്, മധ്യ പ്രദേശ് പൊലീസിനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
എന്നാൽ അയാളുടെ കുടുംബം അത് വിശ്വസിച്ചിട്ടില്ല. “മുസൽമാനായതുകൊണ്ടാണ് അവനെ പൊലീസ് പിടിച്ചത്” എന്ന് ഇസ്രായേലിന്റെ അമ്മ മുന്നി ബായി പറയുന്നു.
എന്തായാലും ഇസ്രായേൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന വസ്തുതയിൽ തർക്കമൊന്നുമില്ല. എങ്ങിനെ എന്നതിൽ മാത്രമാണ് തർക്കം.






