സാധാരണയായി, ഈ നേരത്ത് ഷംസുദ്ദിൻ മുല്ല കൃഷിയിടങ്ങളിൽ എൻജിനുകളും പമ്പുകളും നന്നാക്കുകയായിരിക്കും.
ലോക്കഡൗണിന്റെ രണ്ടാം ദിവസമായ മാർച്ച് 26-ന് സുൽകുഡ് ഗ്രാമത്തിൽനിന്നും (കൊൽഹാപ്പൂർ ജില്ലയിലെ കാഗൽ താലൂക്കിൽ) നിരാശനായ ഒരു കർഷകൻ ഒരു ബൈക്കിൽ അദ്ദേഹത്തെ തേടി വീട്ടിലെത്തിയപ്പോൾ ഷംസുദ്ദീൻ പുറത്തിറങ്ങി. "അയാൾ എന്നെ അയാളുടെ കൃഷിയിടത്തേക്ക് കൊണ്ടുപോയി, അവിടെവെച്ചു ഞാൻ അയാളുടെ ഡീസൽ -എൻജിനിൽ പ്രവർത്തിക്കുന്ന വെള്ളത്തിന്റെ പമ്പ് സെറ്റ് നന്നാക്കികൊടുത്തു". ഷംസുദ്ദിൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ആ കർഷകൻ തന്റെ കരിമ്പിൻ തോട്ടം നനക്കാൻ നന്നായി ബുദ്ധിമുട്ടുമായിരുന്നു.
തന്റെ പത്താം വയസ്സിൽ ജോലി തുടങ്ങിയ, 84-കാരനായ ഈ മെക്കാനിക്ക്, കഴിഞ്ഞ 74 വർഷങ്ങൾക്കിടയിൽ ഇത് വെറും രണ്ടാം തവണയാണ് എൻജിനുകൾ നന്നാക്കുന്നതിൽനിന്നും മാറിനിൽക്കുന്നത്. ആദ്യത്തേത്, ജനുവരി 2019-ൽ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായപ്പോഴായിരുന്നു.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനുള്ളിൽ ഷംസുദ്ദിൻ 5000-ത്തിലേറെ എൻജിനുകൾ നന്നാക്കിയിട്ടുണ്ട്. ഇതിൽ ബോർവെൽ പമ്പുകൾ, മിനി എക്സ്കവേറ്ററുകൾ, വെള്ളത്തിന്റെ പമ്പുകൾ, ഡീസൽ എൻജിനുകൾ മുതലായവ ഉൾപ്പെടുന്നു. അങ്ങനെ അദ്ദേഹം ഈ നൈപുണ്യത്തെ ഒരു കലാരൂപത്തിലേക്കു ഉയർത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ ബാർവാഡ് ഗ്രാമത്തിലുള്ള തന്റെ വീട് കുറേക്കാലമായി യന്ത്രങ്ങളുമായി ബുദ്ധിമുട്ടുന്ന കർഷകരുടെ ഒരാശ്രയകേന്ദ്രമായിരുന്നു. സാധാരണ വർഷങ്ങളിൽ തന്റെ ഏറ്റവും തിരക്കുപിടിച്ച കാലഘട്ടത്തിൽ - അതായത് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ - വിവിധ ഇനത്തിൽപെട്ട ശരാശരി 30 എൻജിനുകളെങ്കിലും അദ്ദേഹം നന്നാക്കാറുണ്ട്. ഓരോ യന്ത്രത്തിനും 500 രൂപവെച്ച് സമ്പാദിച്ചിട്ടുമുണ്ടാകും. എന്നാലിപ്പോൾ ലോക്ക്ഡൗൺ ആ കാലഘട്ടത്തെ തകർത്തിരിക്കുന്നു.
അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ജീവിക്കുന്നത് ഫെബ്രുവരിയിലും മാർച്ചു മാസത്തിന്റെ തുടക്കത്തിലുമായി എട്ട് എൻജിനുകൾ നന്നാക്കിയപ്പോൾ സമ്പാദിച്ച ഏകദേശം 5000 രൂപയിലാണ്. പിന്നെ, ഗവണ്മെന്റ് പ്രഖ്യാപിച്ച അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങളടങ്ങുന്ന സൗജന്യ റേഷനിലും.












