“ഇന്ന് ടിവിയും മൊബൈലുമൊക്കെയുണ്ടല്ലോ, ആളുകൾക്ക് സ്വയം വിനോദിക്കാനാവുന്നുണ്ട്”, മുസ്ലിം ഖലീഫ പറയുന്നു. സംസാരിക്കുന്നതിനിടയ്ക്ക് തന്റെ ധോലക്കിന്റെ കമ്പികൾ അദ്ദേഹം മുറുക്കുന്നു.
12-ആം നൂറ്റാണ്ടിലെ വീരന്മാരായ അൽഹയുടേയും ഉദാലിന്റേയും (രുദാൽ എന്നും അറിയപ്പെടുന്നു) ഇതിഹാസകഥയാണ് മുസ്ലിം ഖലീഫ പാടുന്നത്. ബിഹാറിലെ സമസ്തിപുർ ജില്ലയിലെ ഗായകനും ധോലക് വാദകനുമായ അദ്ദേഹം ഇത് തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ടാകുന്നു. ഘനഗംഭീരവും സംഗീതമയവുമാണ് അദ്ദേഹത്തിന്റെ ശബ്ദം. ഏറെ നാളായി പാടിക്കൊണ്ടിരിക്കുന്ന ഒരാളുടെ പ്രതിഭ അതിൽ തെളിയുന്നുണ്ട്.
നെല്ലും, ഗോതമ്പും, ചോളവും വിളവെടുക്കുന്ന ഏപ്രിൽ-മേയ് മാസങ്ങളിൽ അദ്ദേഹം തന്റെ ധോലക്കുമായി കൃഷിയിടങ്ങളിൽ പോയി, കർഷകസമുദായത്തിനുവേണ്ടി പാടും. രണ്ട് മണിക്കൂർ അവതരണത്തിന്, പുതുതായി വിളവെടുക്കുന്ന പാടങ്ങളിൽനിന്ന് 10 കിലോഗ്രാം ധാന്യംവരെ ലഭിക്കും. “മൂന്ന് വിളകളും കൊയ്തെടുക്കാൻ ഒരുമാസമെടുക്കും. ആ കാലം മുഴുവൻ ഞാൻ പാടത്ത് കഴിയും”, അദ്ദേഹം പറയുന്നു. വിവാഹകാലമായാൽ, ആവശ്യക്കാർ കൂടും. അപ്പോൾ മൂന്ന് മാസത്തിനുള്ളിൽ 10,000 മുതൽ 15,000 രൂപവരെ സമ്പാദിക്കാനാവും.
52 അദ്ധ്യായങ്ങളുള്ള ആ വലിയ ഗാനം മുഴുവനായി പാടിത്തീർക്കാൻ ദിവസങ്ങൾ വേണം. താത്പര്യവും ശ്രദ്ധയുമുള്ള ആസ്വാദകരുണ്ടെങ്കിലേ അതിനാവൂ. “എന്നാലിന്ന്, ആരാണ് ഇത്ര ദൈർഘ്യമുള്ള പാട്ടൊക്കെ കേൾക്കുക?”, അദ്ദേഹം ചോദിക്കുന്നു. പാട്ടിൽനിന്നുള്ള തന്റെ വരുമാനം കുറഞ്ഞുവരുനത് ഖാലിസ്പുർ ഗ്രാമത്തിൽനിന്നുള്ള ആ 60-കാരൻ അറിയുന്നുണ്ട്. തന്റെ മക്കൾക്കുപോലും ഇപ്പോൾ അൽഹ-ഉദാലിനോട് താത്പര്യമില്ലെന്ന് അദ്ദേഹം സങ്കടപ്പെടുന്നു.
ഇസ്ലാം മതക്കാരനാണെങ്കിലും ഖലീഫ് നാട്ട് സമുദായക്കാരനാണ്. സംസ്ഥാനത്ത്, പട്ടികജാതിയായി അടയാളപ്പെടുത്തപ്പെട്ട സമുദായമാണത്. സംസ്ഥാനത്ത് അവരുടെ ജനസംഖ്യ 58,819 ആണെങ്കിലും, “10-20 ഗ്രാമങ്ങളിൽ ഒന്നോ രണ്ടോ അൽഹ-ഉദാൽ പാട്ടുകാരെ മാത്രമേ നിങ്ങൾക്ക് കാണാനാകൂ” എന്ന് അദ്ദേഹം പറയുന്നു. 2023 മേയ് മാസത്തിൽ ഞങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.










