റുബെൽ ഷെയ്ഖും അനിൽ ഖാനും വാഹനം ഓടിക്കുകയാണ്..എന്നാൽ അവരെ നിലത്തോ നിലത്തിന് സമീപത്തോപോലും കാണാനാകുന്നില്ല. 80 ഡിഗ്രി ചരിവിൽ, ഏറെക്കുറെ കുത്തനെയുള്ള ഒരു പ്രതലത്തിൽ, ഏകദേശം 20 അടി ഉയരത്തിലാണ് ഇരുവരും സഞ്ചരിക്കുന്നത്. അഗർത്തലയിൽ നടക്കുന്ന മേളയിൽ കാണികളായെത്തിയ വലിയ ജനക്കൂട്ടം ആർത്തുവിളിച്ച് അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. റുബെലും അനിലും കാറിന്റെ ജനാലയിലൂടെ പുറത്തേയ്ക്ക് കൈവീശിക്കാണിക്കുന്നു.
മോത്ത് കാ കൂവാ ( മരണക്കിണർ) എന്ന അഭ്യാസം കാഴ്ച്ചവയ്ക്കുകയാണ് അവർ - ഒരു കാറും ഒന്നിലധികം ബൈക്കുകളും 'ചുമരിലൂടെ' അഥവാ വേദിയുടെ വശങ്ങളിലൂടെ കുത്തനെ ഓടിച്ചുകയറ്റി നടത്തുന്ന പ്രകടനമാണിത്.
പത്ത് നിമിഷം വീതം ദൈർഘ്യമുള്ള അഭ്യാസങ്ങളായി നടത്തുന്ന പ്രകടനം മണിക്കൂറുകളോളം നീളും. കിണറിന്റെ ആകൃതിയിലുള്ള വേദി തടിപ്പലകകൾ കൊണ്ടാണ് തീർക്കുന്നത്; മേള നടക്കുന്ന സ്ഥലത്ത് ഇവ സ്ഥാപിക്കാൻ കുറച്ച് ദിവസമെടുക്കും. അഭ്യാസികൾ മിക്കവരും വേദി സജ്ജീകരിക്കുന്ന ജോലികളിലും പങ്കാളികളാകാറുണ്ട്; വേദിയുടെ ഘടന കൃത്യമാകേണ്ടത് പ്രകടനം മികച്ചതാക്കാനും അഭ്യാസികളുടെ സുരക്ഷ ഉറപ്പാക്കാനും അനിവാര്യമാണ്.
'മരണക്കിണർ' എന്ന അപകടഭീതി ഉണർത്തുന്ന പേരുള്ള ഈ അഭ്യാസം, 2023 ഒക്ടോബറിൽ ത്രിപുരയിലെ അഗർത്തലയിൽ ദുർഗാ പൂജയോട് അനുബന്ധിച്ച് സംഘടിപ്പിച്ച മേളയിലെ നിരവധി ആകർഷണങ്ങളിൽ ഒന്നാണ്. യന്ത്ര ഊഞ്ഞാൽ, ആട്ടത്തൊട്ടിൽ, കളിപ്പാട്ട തീവണ്ടി തുടങ്ങിയ വിനോദങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.























