തന്റെ വീടിന്റെ തകർന്ന ചുവരുകളിലേക്ക് വെറുതെ നോക്കിനില്‍ക്കുകയാണ് ദേബാശിഷ് മണ്ടൽ. 35 വർഷം മുമ്പ് താൻ ജനിച്ച വീട്ടിൽ അവശേഷിച്ചത് തകർന്ന ഇഷ്ടികകളും സിമന്റ് കഷ്ണങ്ങളും തകർന്ന മേൽക്കൂരയും മാത്രമാണ്.
അറുപതോളം കുടുംബങ്ങൾ താമസിക്കുന്ന വടക്കൻ കൊൽക്കത്തയിലെ തല്ലാ പാലത്തിനടിയിൽ അദ്ദേഹം താമസിച്ചിരുന്ന കോളനി നവംബർ 11-ന് തകർന്നടിഞ്ഞു. പ്രാദേശിക മുനിസിപ്പൽ അധികാരികളും പൊതുമരാമത്തുവകുപ്പിലെ (പിഡബ്ല്യുഡി) ഉദ്യോഗസ്ഥരും ഒരുസംഘം പോലീസുകാരും അന്ന് രാവിലെ 10:30 ഓടെ എത്തി. കോളനി പൊളിക്കുന്നതിനായി അവർ തൊഴിലാളികളെ കൊണ്ടുവന്നിരുന്നു. രണ്ടുദിവസത്തിനുശേഷം ചില സിമൻറ് ഭാഗങ്ങൾ പൊളിക്കാനായി ബുൾഡോസറുകളും. ചേരി ഇടിച്ചുനിരപ്പാക്കാന്‍ ഏകദേശം ഒരാഴ്ചയെടുത്തു. പാതി പൊളിച്ച രണ്ട് വീടുകൾ ഇപ്പോഴും ഇവിടെ ബാക്കിയുണ്ട്, ദിവസക്കൂലിക്കാർ അവശിഷ്ടങ്ങൾ നീക്കി നിലംനിരപ്പാക്കുന്നത് ഡിസംബറിലും തുടർന്നു.
ബി.ടി റോഡിലെ നസ്‌റുൽ പള്ളി പാതയിലാണ് തല്ലാ പാലം സ്ഥിതി ചെയ്യുന്നത്. പിഡബ്ല്യുഡിയുടെ ഭൂമിയിൽ നിർമിച്ച കോളനിക്ക് 70 വർഷത്തിലേറെ പഴക്കമുണ്ടെന്ന് ചേരി നിവാസികൾ കണക്കാക്കുന്നു.
"അത് ഒരു മിന്നൽപ്പിണർപോലെയായിരുന്നു!" മാസത്തില്‍ 9,000 രൂപ സമ്പാദിക്കുന്ന, ഒരു ആംബുലൻസ് ഡ്രൈവറായ ദേബാശിഷ് പറയുന്നു. അച്ഛൻ ജനിച്ച ഓലമേഞ്ഞ കുടിലിനുപകരം ഒരു സ്ഥിരം വീട് പണിയാൻ നാട്ടിലെ പണമിടപാടുകാരിൽനിന്നും സുഹൃത്തുക്കളിൽനിന്നുമായി 1.5 ലക്ഷം രൂപ അദ്ദേഹം കടം വാങ്ങിയിരുന്നു. സുന്ദർബൻ മേഖലയുടെ ഭാഗമായ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി II ബ്ലോക്കിലെ ദൗദ്പൂർ ഗ്രാമത്തിൽനിന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് അദ്ദേഹത്തിന്റെ പൂർവ്വികര്‍ ജോലിതേടിയാണ് കൊൽക്കത്തയിൽ എത്തിയത്.
ദേബാശിഷ് നിര്‍മ്മിച്ച വീട് തകര്‍ക്കപ്പെട്ടു, വീട് നിര്‍മ്മിക്കാൻ അദ്ദേഹം എടുത്ത ഉയര്‍ന്ന പലിശക്കുള്ള കടത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും അവശേഷിക്കുന്നു.
പാലത്തിന്റെ അറ്റക്കുറ്റപ്പണികളെക്കുറിച്ച് പിഡബ്ല്യുഡിയും മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരും വാക്കാൽ അറിയിച്ചതിനെത്തുടർന്നാണ് സെപ്റ്റംബർ 24-ന് തല്ലാ കോളനി നിവാസികളുടെ ദുരിതം തുടങ്ങിയത്. തങ്ങളുടെ കുറച്ച് വസ്തുവകകളുമായി പോകേണ്ടിവരുമെന്നും, അറ്റകുറ്റപ്പണികൾ പൂർത്തിയാകുമ്പോൾ മടങ്ങിവരാമെന്നുമാണ് അധികൃതര്‍ അവരെ അറിയിച്ചിരുന്നത്. സെപ്റ്റ,ബർ 25-ന് വൈകുന്നേരം, 60 കുടുംബങ്ങളെ അടുത്തുള്ള രണ്ട് താത്ക്കാലിക ക്യാമ്പുകളിലേക്ക് മാറ്റി - ഒന്ന് റെയിൽവേ ഭൂമിയിലും മറ്റൊന്ന് സംസ്ഥാന ജലസേചനവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കനാലിന് സമീപവും.










