രജൌരി ജില്ലയിലെ പെരി എന്ന ഗ്രാമത്തിൽനിന്ന് 150-ഓളം മൃഗങ്ങളുമായി അബ്ദുൾ ലത്തീഫ് ബജ്രാൻ പുറപ്പെട്ടത് മേയ് ആദ്യമായിരുന്നു. ആടുകൾ, ചെമ്മരിയാടുകൾ, കുതിരകൾ, ഒരു നായ എന്നിവയുമായി, കശ്മീരിലെ പർവ്വതങ്ങളിലെ ഉയരങ്ങളിലുള്ള മേച്ചിൽപ്പുറങ്ങൾ തേടിയാണ് അയാൾ ഗ്രാമം വിട്ടത്. മകൻ താരിഖിനെയും മറ്റ് ചിലരെയും അയാൾ കൂടെ കൂട്ടി. “ആരോഗ്യമില്ലാത്ത ചില മൃഗങ്ങളോടൊപ്പം കുടുംബത്തെ (ഭാര്യയേയും പുത്രവധുവിനേയും) ഞാൻ ഒരു ചെറിയ ട്രക്കിൽ ഭക്ഷണവും അവശ്യസാധനങ്ങളും താമസിക്കാനുള്ള സാമഗ്രികളുമായി അയച്ചു“, ജമ്മുവിൽനിന്നുള്ള 65 വയസ്സുള്ള ആ ഇടയൻ പറഞ്ഞു.
എന്നാൽ രണ്ടാഴ്ചകൾക്കുശേഷം “അവരെ വയിലിൽവെച്ച് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി” എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഇന്ത്യാ-പാകിസ്താൻ അതിർത്തിയിലുള്ള മിനിമാർഗ്ഗിൽ അവരെത്തി വേനൽത്താവളം ഒരുക്കിയിട്ടുണ്ടാകും എന്നായിരുന്നു അദ്ദേഹം കരുതിയത്.
എന്നാൽ, ലക്ഷ്യസ്ഥാനത്തുനിന്ന്, 15 ദിവസം അകലെയായിരുന്നു അവരപ്പോഴും. കാലാവസ്ഥ കാരണമാണ് അവർ യാത്ര നിർത്തിയെതെന്ന് അദ്ദേഹം സൂചിപ്പിച്ചു. മിനിമാർഗ്ഗിലെത്താനുള്ള സോജില പാസ്സിലെ മഞ്ഞുരുകാൻ വേണ്ടി കാത്തുനിൽക്കുകയായിരുന്നു അവർ.
ജമ്മു മേഖലയിൽ എല്ലാ വർഷവും വേനൽ വരികയും പുല്ലിന് ദൌർല്ലഭ്യം നേരിടുകയും ചെയ്യുമ്പോൾ ബക്കർവാളുകളെപ്പോലുള്ള ഇടയസമൂഹം പുതിയ മേച്ചിൽപ്പുറങ്ങൾ തേടി കശ്മീരിലേക്ക് യാത്രയാവും. അവിടെ തണുപ്പ് തുടങ്ങുന്ന ഒക്ടോബറിൽ അവർ തിരിച്ചുവരികയും ചെയ്യും.
ഉയരത്തിലുള്ള മേച്ചിൽപ്പുറങ്ങൾ മഞ്ഞിൽപ്പുതച്ച് കിടന്നാൽ, അബ്ദുളിനെപ്പോലെയുള്ള ഇടയർ താഴേക്കും മുകളിലേക്കും പോകാനാകാതെ കുടുങ്ങിപ്പോകും. കാരണം, ഗ്രാമത്തിൽ മേച്ചിൽപ്പുറങ്ങളുണ്ടാവില്ല. മുകളിലേക്ക് പോകാനുമാവില്ല.











