ട്രെയിന്‍ ദാദർ സ്റ്റേഷനോട് അടുക്കുമ്പോഴേക്കും തുള്‍ഷി ഭഗത് തന്റെ പ്ലാശിലകളുടെ രണ്ട് കെട്ടുകളുമായി തയ്യാറായി നില്ക്കും. വണ്ടി ഓടിക്കൊണ്ടിരിക്കെത്തന്നെ 35 കിലോ വീതം ഭാരമുള്ള ആ ഭാണ്ഡങ്ങൾ അവള് സ്റ്റേഷനിലേക്കെറിയും. “ട്രെയിന്‍ നിര്‍ത്തുന്നതിന് മുന്‍പ് ലോഡ് എറിഞ്ഞില്ലെങ്കിൽ കയറാനുള്ള ആളുകളുടെ തിരക്കിനിടയില്‍ക്കൂടി ഈ ഭാരവുമായി ഇറങ്ങാന്‍ ഞങ്ങൾ പ്രയാസപ്പെടും,” അവള് പറയുന്നു.
ട്രെയിന്‍ ഇറങ്ങിക്കഴിഞ്ഞ ഉടനെ തുള്‍ഷി തന്റെ കെട്ട് വീണ ഇടത്തേക്ക് ചെല്ലും. അതില്‍നിന്നും ഒരെണ്ണമെടുത്ത് ആള്‍ക്കൂട്ടത്തിനിടയിലൂടെ സ്റ്റേഷന് വെളിയിലെ തെരുവിലുള്ള പൂ മാര്‍ക്കറ്റിലേക്ക് നടക്കും. സ്ഥിരം സ്ഥലത്ത് ആ ഭാണ്ഡം ഇറക്കിയശേഷം പ്ലാറ്റ്ഫോമിലേക്ക് തിരികെ പോയി രണ്ടാമത്തെ ഭാണ്ഡവുമെടുത്ത് അവള് ഈ നടത്തം അവര്‍ത്തിക്കുന്നു. “ഒരു സമയത്ത് ഒരു കെട്ടേ എനിക്ക് തലയിൽ താങ്ങാനാവൂ,” അവള് പറയുന്നു. ഇങ്ങനെ രണ്ട് കെട്ടുകളും പൂ മാര്‍ക്കറ്റില്‍ എത്തിക്കാൻ അവള്‍ക്ക് 30 മിനുട്ടുകൾ വേണം.
32 മണിക്കൂർ തുടര്‍ച്ചയായി നീണ്ടുകിടക്കുന്ന തുള്‍ഷിയുടെ പ്രവര്‍ത്തി ദിവസങ്ങളുടെ ഒരു ഭാഗം മാത്രമാണിത്. ഈ സമയങ്ങളില്‍ 70 കിലോ ഭാരവുമായി 200 കി.മീ അവള് സഞ്ചരിക്കുന്നു. 32 മണിക്കൂർ നീളുന്ന ഈ യജ്ഞത്തിനൊടുവില്‍ അവൾ സമ്പാദിക്കുന്നതാകട്ടെ, 400 രൂപയും.









