പണിശാലയ്ക്ക് മുകളില്‍ പേരെഴുതിയിട്ടില്ല. “യെ തൊ ഏക് ഗുംനാം ദൂകാന്‍ ഹേ [ഇത് അജ്ഞാതമായ ഒരു കടയാണ്]”, മൊഹമ്മദ് അസീം പറഞ്ഞു. 8x8 അടി വലിപ്പമുള്ള ഷെഡിന്റെ ആസ്ബറ്റോസ് ഭിത്തികളില്‍ അഴുക്കും ചിലന്തിവലകളുമുണ്ടായിരുന്നു. മൂലയില്‍ ഒരു ചെറിയ ഇരുമ്പുചൂള ഉണ്ടായിരുന്നു. ചുട്ടെടുത്ത കറുത്ത മണ്ണിന്റെ ഒരുകൂന ഷെഡിന്റെ മദ്ധ്യത്തില്‍ നീല ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടിരുന്നു.
അസീം എല്ലാദിവസവും രാവിലെ ഏകദേശം 7 മണിക്ക് പടിഞ്ഞാറന്‍ ഹൈദരാബാദിലെ ദൂധ് ബൗലിയിലുള്ള ഇടുങ്ങിയ തെരുവിലൂടെ സൈക്കിള്‍ സവാരി നടത്തി ഈ പണിശാലയ്ക്കടുത്ത് സൈക്കിള്‍ വയ്ക്കുന്നു. ഇതിന്റെ പിന്നിലെ ഭിത്തി ഹക്കീം മിര്‍ വസീര്‍ അലി ശ്മശാനത്തിന്റെ വളപ്പ് മതില് തന്നെയാണ്.
ഇവിടെ, പൊടിപിടിച്ച പ്ലാസ്റ്റിക് പാത്രങ്ങൾ, തുരുമ്പിച്ച ലോഹമൂശകൾ, പൊട്ടിയ ബക്കറ്റുകൾ, തറയിൽ ചിതറിക്കിടക്കുന്ന ഉപകരണങ്ങൾ എന്നിവയ്ക്കിടയിൽ (ജോലിചെയ്യാൻ കഷ്ടിച്ച് ലഭിക്കുന്ന സ്ഥലത്ത്) സാൻഡ്-കാസ്റ്റ് ലോഹനാണയങ്ങൾ നിർമ്മിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജോലിദിവസം ആരംഭിക്കുന്നു.
ഹൈദരാബാദിലെ ചില പഴയ ചായക്കടകളും ഭക്ഷണശാലകളും ഇപ്പോഴും 28-കാരനായ അസീം നിർമ്മിക്കുന്ന ഈ ടോക്കണുകൾ (അഥവാ നാണയങ്ങൾ) ഉപയോഗിക്കുന്നു. മില്ലുകൾ, മിലിറ്ററി ഔട്ട്ലെറ്റുകൾ, റെയിൽവേ, ബാങ്കുകൾ, ക്ലബ്ബുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയും മറ്റ് പല സ്ഥാപനങ്ങളും മുൻപ് സമാനമായ കാന്റീൻ ടോക്കണുകൾ ഉപയോഗിച്ചിരുന്നു. പക്ഷെ കാലം കടന്നപ്പോൾ പ്ലാസ്റ്റിക് ടോക്കണുകളുടെയും കടലാസ് രസീതുകളുടെയും വരവോടെ ഇത്തരം ടോക്കണുകൾക്കുള്ള ആവശ്യം കുത്തനെ കുറഞ്ഞു. ഇപ്പോഴും ലോഹ നിർമ്മിത ടോക്കണുകളെ ആശ്രയിക്കുന്ന ഹൈദരാബാദിലെ ചില റസ്റ്റോറന്റുകൾ ദിവസവരുമാനം കണക്ക് കൂട്ടാൻ അവ ഉപയോഗിക്കുന്നു. ഉപഭോക്താക്കൾ ഭക്ഷണത്തിന് ഓർഡർ നൽകിക്കഴിഞ്ഞാൽ ആ ഭക്ഷണത്തിന് വേണ്ട ടോക്കൺ അവർക്ക് നൽകുന്നു.
കുടുംബാംഗങ്ങളും മറ്റ് കടയുടമകളും അജ്ജു എന്ന് വിളിക്കുന്ന അസീമിന്റെ കണക്കുകൂട്ടൽ പ്രകാരം ഈ നാണയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിൽ ഇപ്പോഴും വിദഗ്ദ്ധരായ അവസാനത്തെ ചുരുക്കം ചില (10-ൽ താഴെ ആളുകളാണ് ഹൈദരാബാദിൽ ഉള്ളത്) കൈപ്പണിക്കാരിൽ ഒരാളാണദ്ദേഹം.



















