ഒരു ലിറ്റര്‍ കഴുതപ്പാലിന് ഏഴായിരം രൂപയോ? ഭ്രാന്ത് പറയുന്നതുപോലെ തോന്നുന്നു. പക്ഷെ അതായിരുന്നു ഗുജറാത്തിലെ സൗരാഷ്ട്രയിലെ ഹലാരി കഴുതയുടെ പാലിനെപ്പറ്റി 2020 സെപ്റ്റംബറിലെ വാര്ത്താപത്രങ്ങളില് വന്ന തലക്കെട്ടുകള്‍. അത് സത്യമാവുകപോലും ചെയ്തു - പരിശോധിച്ചുറപ്പിച്ച ഒരൊറ്റ സന്ദർഭത്തിൽ മാത്രമാണെങ്കിലും. അവര്‍ക്ക് സ്ഥിരമായി ആ വില കിട്ടുന്നുണ്ടെന്ന് പറയാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഗുജറാത്തിലെ ഹലാരി വളര്‍ത്തല്‍ സമൂഹങ്ങള്‍ നിങ്ങള്‍ കാണാതെ ചിരിക്കും.
ഔഷധ ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്ന പാലിന്റെ ഈ ഇനത്തിന് ഗുജറാത്തില്‍ ലിറ്ററിന് പരമാവധി വിലയായ 125 രൂപ എത്തിയതായി കാണാം. ആ വിലപോലും കിട്ടിയത് ഒരു സ്വകാര്യ സംഘടന ഗവേഷണ ആവശ്യത്തിനായി ഒരു നിശ്ചിത അളവില്‍ അത് വാങ്ങിയപ്പോഴാണ്.
വാര്‍ത്താ തലക്കെട്ടുകള്‍ കണ്ട് ഞാന്‍ സൗരാഷ്ട്രയില്‍ എത്തിയതായിരുന്നു. രാജ്കോട് ജില്ലയിലെ തരിശായ പരുത്തി പാടങ്ങളില്‍ ഞാന്‍ ഇടയനായ ഖോലാഭായ് ജുജുഭായ് ഭര്വാഡിനെ കണ്ടുമുട്ടി. ദേവ്ഭൂമി ദ്വാര്‍ക ജില്ലയിലെ ഭാണ്വഡ് ബ്ലോക്കിലെ ജാമ്പര്‍ ഗ്രാമത്തില്‍നിന്നും പ്രായം 60-കളിലുള്ള അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം വാര്‍ഷിക കുടിയേറ്റം നടത്തുകയായിരുന്നു. അവര്‍ ഒരു പറ്റം ആടുകളെയും ചെമ്മരിയാടുകളെയും 5 ഹലാരി ആടുകളെയുമായിരുന്നു പരിപാലിച്ചിരുന്നത്.
“രേബാരി, ഭര്‍വാഡ് സമുദായങ്ങള്‍ മാത്രമാണ് ഹലാരി കഴുതകളെ വളര്‍ത്തുന്നത്”, ഖോലാഭായ് പറഞ്ഞു. അവരില്‍ത്തന്നെ വളരെക്കുറച്ച് കുടുംബങ്ങള്‍ മാത്രമാണ് “പാരമ്പര്യം സൂക്ഷിക്കുന്നത്. ഈ മൃഗങ്ങള്‍ സൗന്ദര്യമുള്ളവയാണ്, പക്ഷെ ഞങ്ങളുടെ ഉപജീവനത്തിന് പറ്റുന്നവയല്ല. അവ വരുമാനമൊന്നും ഉണ്ടാക്കുന്നില്ല. ഖോലാഭായിക്കും അദ്ദേഹത്തിന്റെ 5 സഹോദരന്മാര്ക്കും ചേര്‍ത്ത് 45 കഴുതകള്‍ ഉണ്ട്.
നാടോടികളായ ഇടയരുടെ വരുമാനം കണക്കുകൂട്ടുക വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. അവരുടെ വരുമാനത്തിന് സ്ഥിരതയും ഉറപ്പുമില്ല. മറ്റ് ചിലരുടെ കാര്യത്തിലുള്ളത്രയും ഇന്ധനത്തിനും വൈദ്യുതിക്കും വേണ്ടിയുള്ള പ്രതിമാസ ചെലവുകൾ അവർക്കില്ല. പൊതുവല്ക്കരണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കുമ്പോള്തന്നെ ഭുജിലെ സഹ്ജീവന്‍ സെന്റര്‍ ഫോര്‍ പാസ്റ്ററലിസം എന്ന എന്‍.ജി.ഓയിലെ ഗവേഷകർ പറയുന്നത്, അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് പ്രതിവർഷം 3-5 ലക്ഷം രൂപ (മൃഗക്കൂട്ടങ്ങളുടെ വലിപ്പം അനുസരിച്ച്) മൊത്തവരുമാനവും 1-3 ലക്ഷം രൂപ (എല്ലാ ചിലവുകള്‍ക്കും ശേഷം) അറ്റവരുമാനവും ഉണ്ടായിരുക്കുമെന്നാണ്. ആടുകളുടെയും ചെമ്മരിയാടുകളുടെയും പാലും രോമവും വിറ്റാണ് ഇത് നേടുന്നത്.
കഴുതകളില്‍ നിന്നും അവര്‍ക്ക് കുറച്ച് വരുമാനം മാത്രമെ ലഭിക്കുന്നുള്ളൂ, അല്ലെങ്കില്‍ ഒന്നുംതന്നെ ലഭിക്കുന്നില്ല. കാലങ്ങളായി വരുമാനത്തിൽ ഇടിവ് കാണുന്നതിനാൽ ഹലാരി കഴുതപ്പറ്റങ്ങളെ പരിപാലിക്കുന്നത് അവർക്ക് ബുദ്ധിമുട്ടാണ്.



















