ഉടുത്തൊരുങ്ങാൻ ആ പുരുഷന് സമയം കിട്ടിയാൽ ഇനി ഏതുനിമിഷവും ആ ദേവത ഭൂമിയിൽ അവതരിച്ചേക്കാം. “സമയം ഏഴുമണിയായി, രജത് ജൂബിലി ഗ്രാമനിവാസികളേ, ദയവുചെയ്ത് കിടക്കവിരികളും സാരികളും തുണികളും കൊണ്ടുവന്നാലും. നമുക്ക് ഒരു അണിയറ ശരിയാക്കേണ്ടതുണ്ട്. മന്‍സ എലോ മോർത്തേ (ദേവതയുടെ ഭൂമിയിലേക്കുള്ള വരവ്) എന്ന പാല ഗാനം ആരംഭിക്കുകയായി”. ദക്ഷിണ 24 പർഗാന ജില്ലയിലെ ഗോസാബ ബ്ലോക്കിലെ ഗ്രാമത്തിന്‍റെ ഇടവഴികളിൽ, സെപ്റ്റംബർ മാസത്തിലെ സന്ധ്യയ്ക്ക്, നാടകാവതരണത്തിന് മുമ്പുള്ള അറിയിപ്പ് മുഴങ്ങി. രാത്രി മുഴുവൻ ഇനിയും ആഘോഷവും ഉത്സവവുമായിരിക്കുമെന്ന് ഉറപ്പ്.
ഒരു മണിക്കൂറിനുള്ളിൽ അണിയറ ഒരുങ്ങി. കലാകാരന്മാർ തിളങ്ങുന്ന വസ്ത്രങ്ങളും ആടയാഭരണങ്ങളുമണിഞ്ഞ്, എഴുതിയിട്ടില്ലാത്ത നാടകത്തിലെ സംഭാഷണങ്ങൾ അവസാനവട്ടം ഹൃദിസ്ഥമാക്കുന്ന തിരക്കിലാണ്. ഹിരണ്മയിയുടേയും പ്രിയങ്കയുടേയും വിവാഹത്തിന്‍റെയന്ന് ഞാൻ പരിചയപ്പെട്ട ഉത്സാഹിയായ ആ നർത്തകന്‍റെ ഭാവം, ഇന്ന് നിത്യാനന്ദ സർക്കാരിന്‍റെ മുഖത്ത് കാണുന്നില്ല. മ്ലാനമായ മുഖത്തോടെ ഇരിക്കുകയായിരുന്നു ആ നാടക ട്രൂപ്പിന്‍റെ നേതാവ്. ഇന്നയാൾ, നാഗദേവതയായ മന്‍സയുടെ ഭാഗമാണ് അഭിനയിക്കുന്നത്. വൈകീട്ടത്തെ പാല ഗാനത്തിൽ അഭിനയിക്കുന്ന മറ്റ് കലാകാരന്മാരെ അയാൾ എനിക്ക് പരിചയപ്പെടുത്തിത്തന്നു.
മംഗളകാവ്യ എന്ന പുരാണാഖ്യാനത്തെ ആസ്പദമാക്കിക്കൊണ്ടുള്ളതാണ് ജനങ്ങള്‍ക്കു പ്രിയപ്പെട്ട ഒരു ദേവതയെ അല്ലെങ്കില്‍ മൂര്‍ത്തിയെ സ്തുതിച്ചുകൊണ്ടുള്ള പാല ഗാന്‍ എന്ന ഈ സംഗീതനാടകം. ഈ വിവരണാത്മക കാവ്യങ്ങൾ ശിവനെപ്പോലെ ഇന്ത്യ മുഴുവൻ പ്രചാരത്തിലുള്ള വിവിധ ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് ചൊല്ലുകയോ പാടുകയോ ചെയ്യുന്നവയാണ്. പക്ഷെ കൂടുതലായും അവ ബംഗാളി മൂർത്തികളായ ധർമ്മ ഠാക്കൂർ, നാഗദേവതയായ മാ മന്‍സ, വസൂരിയുടെ ദേവതയായ ശീതള, വനവേദതയായ ബന്‍ ബീബി എന്നീ ദേവതകളെ സ്തുതിക്കുന്നവയാണ്. കാണികളുടെ മുമ്പിൽ ഈ നൃത്ത നാടകം അവതരിപ്പിക്കുന്നതിനായി കലാകാരുടെ സംഘങ്ങൾ വർഷം മുഴുവൻ സുന്ദർബൻ ദ്വീപുകളിൽ സഞ്ചരിക്കുന്നു.
പശ്ചിമബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിലൊക്കെ അവതരിപ്പിക്കപ്പെടുന്ന മന്‍സ പാല ഗാന്‍ എന്ന കലാരൂപം മന്‍സ മംഗള്‍ കാവ്യഎന്ന വളരെ പ്രധാനപ്പെട്ട ഒരു ഇതിഹാസ കാവ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 13-ാം നൂറ്റാണ്ടില്‍ രചിച്ചതെന്നു കരുതപ്പെടുകയും പഴയ നാടോടി പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവയെന്നു പറയപ്പെടുകയും ചെയ്യുന്ന ഒരു ഇതിഹാസ കാവ്യമാണ് മന്‍സ മംഗള്‍ കാവ്യ. ബംഗാളിലെ ദളിതരുടെയിടയിൽ പ്രചാരമുള്ള ദേവതയാണ് മന്‍സ. ദക്ഷിണ 24 പർഗാന കൂടാതെ, ബാങ്കുഡ, ബീര്‍ഭൂം, പുരുളിയ ജില്ലകളിലും പ്രസിദ്ധയായ ദേവതയാണ് മന്‍സദേവി. എല്ലാ വർഷവും വിശ്വകർമ്മപൂജാ ദിവസം (ഇക്കുറി സെപ്റ്റംബർ 17-നായിരുന്നു അത്) സുന്ദർബനിന്‍റെ ഇന്ത്യൻ ഭാഗത്തുള്ള വിദൂരസ്ഥമായ ഗ്രാമങ്ങളിലെ വീടുകളിൽ നാഗദേവതയെ പൂജിക്കുകയും പാല ഗാനം അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

























