വില്ലുണ്ടാക്കുന്നതിൽ നിന്നും ഷെറിങ് ദോര്‍ജീ ഭുട്ടിയ ഒന്നും നേടിയിട്ടില്ലെന്ന് മനസ്സിലാക്കാൻ സമയമെടുക്കും. ഇതെന്തുകൊണ്ടെന്നാൽ ആ കലയിലും കൈവേലയിലും അദ്ദേഹത്തിന്‍റെ ജീവിതം അത്രമാത്രം ഉൾച്ചേർന്നിരിക്കുന്നു. പാക്യോംഗ് ജില്ലയിലെ കാർഥോക് ഗ്രാമത്തിലെ തന്‍റെ വീട്ടിൽ വച്ച് ഈ 83-കാരന് പറയാനുണ്ടായിരുന്നത് ഇതൊക്കെയാണ്. 60 വർഷമായി അദ്ദേഹത്തിന്‍റെ വരുമാന മാർഗ്ഗം ആശാരിപ്പണിയാണ് - പ്രധാനമായും ഫര്‍ണിച്ചറുകളുടെ നന്നാക്കൽ. പക്ഷെ, അദ്ദേഹത്തിന് പ്രചോദനം നല്‍കിയത്, അദ്ദേഹം പറയുന്നതനുസരിച്ച്, അമ്പും വില്ലുമാണ്. തന്‍റെ സ്വദേശമായ സിക്കിമിന്‍റെ സംസ്കാരവുമായി വളരെ ആഴത്തിൽ ഇതിന് ബന്ധമുണ്ട്.
വിദഗ്ദ്ധനായ മരപ്പണിക്കാരനെന്ന നിലയിലുള്ള ദശകങ്ങളായുള്ള പ്രവർത്തനത്തിന് അദ്ദേഹം പ്രാധാന്യം നല്‍കുന്നില്ല. പാക്യാങ്ങിന്‍റെ വില്ല് നിർമ്മാതാവായി അറിയപ്പെടാനാണ് അദ്ദേഹം കൂടുതൽ താൽപര്യപ്പെടുന്നത്.
"തടികൊണ്ട് സാധനങ്ങൾ ഉണ്ടാക്കാൻ തുടങ്ങുമ്പോൾ എനിക്ക് പത്തോ പന്ത്രണ്ടോ വയസ്സ് പ്രായമേയുള്ളൂ. ക്രമേണ അതിന് വില്ലിന്‍റെ രൂപം ഉണ്ടാവാൻ തുടങ്ങുകയും ആളുകൾ വാങ്ങാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ഈ വില്ല് മനുഷ്യൻ ജനിച്ചത്”, ഷെറിങ് പറഞ്ഞു.
"നേരത്തെ വ്യത്യസ്തമായിട്ടായിരുന്നു വില്ല് നിർമ്മിച്ചിരുത്”, ചില ഉൽപന്നങ്ങൾ ഞങ്ങളെ കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "ഈ ആദ്യകാല ഇനത്തെ തബ്ജു [നേപ്പാളി ഭാഷയിൽ] എന്ന് വിളിക്കുന്നു. ഇത് സാധാരണ രണ്ട് കമ്പുകൾ കൂട്ടിച്ചേർത്ത് കെട്ടി തുകൽകൊണ്ട് മൂടിയതാണ്. ഇപ്പോൾ നമ്മൾ ഉണ്ടാക്കുന്ന വകഭേദത്തെ ‘ബോട്ട് ഡിസൈൻ’ എന്ന് വിളിക്കുന്നു. ഒരു വില്ലുണ്ടാക്കാൻ കുറഞ്ഞത് മൂന്നു ദിവസം വേണം. പക്ഷെ അത് പ്രസരിപ്പുള്ള ചെറുപ്പക്കാർക്കുള്ളതാണ്. പ്രായമുള്ള ആളുകൾക്കുള്ളതിന് കുറച്ചു ദിവസങ്ങൾകൂടി വേണം”, കുസൃതി നിറഞ്ഞ ചിരിയോടെ ഷെറിങ് പറഞ്ഞു.














