“കടലിലെ രാജാവ് തിമിംഗലാണെങ്കിലും ഞമ്മള്, മീൻ പണിക്കാരടെ രാജാവ് മത്തിയാണ്”
കേരളത്തിലെ വടകര പട്ടണത്തിലെ ചോമ്പാല (ചോമ്പാൽ എന്നും വിളിക്കുന്നു) ഫിഷറി ഹാർബറിലെ ചുമട്ടുതൊഴിലാളിയാണ് ബാബു (യഥാർത്ഥ പേരല്ല). കുറച്ച് പതിറ്റാണ്ടുകളായി, മത്തി കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് പ്രധാനമായും ചെയ്യുന്നത്.
ബാബു രാവിലെ 7 മണിക്ക് ഹാർബറിലെത്തി ജോലിക്കുവേണ്ടി മാറ്റിവെച്ച വസ്ത്രത്തിലേക്ക് പ്രവേശിക്കും. ഒരു നീല മുണ്ടും, ടീഷർട്ടും ചപ്പലും. എന്നിട്ട്, കടലിൽ കിടക്കുന്ന ബോട്ടിലേക്ക് മുട്ടറ്റം ചളിവെള്ളത്തിലൂടെ നടക്കും ഈ 49-കാരൻ. “വെള്ളത്തിന് ഒരു വൃത്തികെട്ട മണമായതുകൊണ്ട് ഞങ്ങള് ചൊമട്ടുകാര് വേറെ ചെരിപ്പും തുണികളുമാണ് ഉപയോഗിക്കാറ്“, അദ്ദേഹം പറയുന്നു. രാത്രി ഹാർബർ നിശ്ശബ്ദമാകാൻ തുടങ്ങുമ്പോഴേ അദ്ദേഹം ഹാർബറിൽനിന്ന് മടങ്ങാറുള്ളു.
ഡിസംബറിലെ തണുപ്പുള്ള ഒരു ദിവസം, ജോലിക്ക് വന്നപ്പോഴാണ് ബാബുവിനോട് ഈ റിപ്പോർട്ടർ സംസാരിച്ചത്. ഹാർബറിൽ തിരക്ക് തുടങ്ങിയിരുന്നു. മുളംകൊട്ടകളിൽനിന്ന് പറ്റിയാൽ കുറച്ച് മത്സ്യം തട്ടിയെടുക്കാമെന്ന പ്രതീക്ഷയിൽ, നീണ്ട കഴുത്തുള്ള കൊറ്റികൾ അവിടവിടെയായി തത്തിക്കളിക്കുന്നുണ്ടായിരുന്നു. മീനുകൾ നിറയെ കുടുങ്ങിയ വല നിലത്ത് കിടക്കുന്നുണ്ടായിരുന്നു വിലപേശുന്ന ആളുകളുടെ ബഹളം ഹാർബറിൽ നിറയാൻ തുടങ്ങി.










