ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ നേരത്ത് ഞങ്ങൾ പെഡനയിലെ നെയ്ത്തുകാരുടെ കോളനിയായ രാമലക്ഷ്മിയിൽ എത്തുമ്പോൾ മഗ്ഗളൂ എന്ന് വിളിക്കുന്ന, കൈകൾകൊണ്ട് പ്രവർത്തിപ്പിക്കുന്ന, തറികളുടെ 'ടക് - ടക് ' ശബ്ദങ്ങൾ കേട്ടു. ഏകദേശം 140 കുടുംബങ്ങൾ ഇവിടെ ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് തദ്ദേശവാസികളുടെ അനുമാനം. മിക്ക നെയ്ത്തുകാരും 60 വയസ്സിലധികം പ്രായമുള്ളവരാണ്. അവരുടെ മാസപെൻഷൻ തുകയായ 1,000 രൂപ കൊണ്ടുവരുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് ഞാനെന്ന് ചിലർ തെറ്റിദ്ധരിച്ചു. ഞാൻ ഒരു റിപ്പോർട്ടറാണെന്ന് അറിഞ്ഞപ്പോൾ അവർ നിരാശരായി.
എന്തുകൊണ്ടാണ് ഇത്രയുമധികം നെയ്ത്തുകാർ പ്രായംചെന്നവരായത് എന്ന് ചോദിച്ചപ്പോൾ, തന്റെ 'മഗ്ഗം' എന്ന ഒറ്റത്തറിയിൽ ജോലിചെയ്തുകൊണ്ടിരുന്ന, 73 വയസ്സുള്ള, വിദുമടള കോട്ട പൈലയ്യ പറഞ്ഞു,"ചെറുപ്പക്കാർ ഉപജീവനവും തൊഴിലും തേടി പുറത്തേക്ക് പോയി." ചെറുപ്പക്കാരിൽ ഭൂരിഭാഗവും പെഡനയിലും, ജില്ലാ ആസ്ഥാനമായ മച്ചിലിപട്ടണത്തും പരിസരങ്ങളിലും കൃഷിപ്പണിക്കാരായോ, കെട്ടിടനിർമ്മാണ തൊഴിലാളികളായോ ജോലി ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പൈലയ്യയുടെയും ഭാര്യയുടെയും വാർദ്ധക്യകാല പെൻഷൻ, അത് തുച്ഛമാണെങ്കിലും, വീട്ടുചെലവുകൾ നടത്തുന്നതിൽ സഹായകമാണ്. നെയ്ത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ വരുമാനം - ഏകദേശം 100 രൂപ ഒരു ദിവസം- ഉതകില്ല. "ഒരു സാരി പൂർത്തിയാക്കാൻ 10-12 മണിക്കൂർ മൂന്ന് ദിവസം ജോലിചെയ്താൽ 300-400 രൂപ എനിക്ക് കിട്ടും. ഞാൻ അത് പെഡനയിലെ നെയ്ത്താശാന്മാർ നടത്തുന്ന കടകളിൽ വിൽക്കും. അവർ ഓരോ സാരി 600 - 700 രൂപയ്ക്ക് വിറ്റ് ലാഭമുണ്ടാകും. നെയ്ത്തുകൊണ്ട് മാത്രം ഇനി ഞങ്ങൾക്ക് ജീവിക്കാനാകില്ല..."









