സർക്കാർ ഉദ്യോഗസ്ഥരുടേതൊഴിച്ച്, ബാക്കി ഇവിടെ പരാമർശിച്ചിട്ടുള്ള ഒരാളുടേയും പേരുകൾ യഥാർത്ഥമല്ല. അവരുടെ സ്വകാര്യതയെ സംരക്ഷിക്കുന്നതിനായിട്ടാണ് അത് മറച്ചുവെച്ചിരിക്കുന്നത്. ഇതേ കാരണത്താൽ, ഗ്രാമങ്ങളുടെ യഥാർത്ഥ പേരുകളും സൂചിപ്പിച്ചിട്ടില്ല. രണ്ട് ഭാഗങ്ങളുള്ള ഒരു റിപ്പോർട്ടിന്റെ അവസാനഭാഗമാണ് ഇത്.
“കീടമരുന്ന് (കമ്പിളിപ്പുഴുവിന്റെ ഉള്ളിൽനിന്ന് പുറപ്പെടുന്ന ഒരുതരം കുമിൾ, അഥവാ ഫംഗസ് – ഔഷധഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു) ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു”, ഞങ്ങളുടെ ടാക്സി ഓടിച്ചിരുന്ന സുനിൽ പറയുന്നു. കഴിഞ്ഞ രണ്ടുവർഷമായി സമീപത്തുള്ള ഗ്രാമങ്ങളിൽനിന്ന് യാത്രക്കാരെ ധാർചുലയിലെ സ്കൂളിലേക്കും കോളേജിലേക്കും ചന്തയിലേക്കും ആരോഗ്യകേന്ദ്രങ്ങളിലേക്കും കൊണ്ടുപോവുന്ന ജോലിയിലാണ് 23 വയസ്സുള്ള സുനിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽനിന്ന് ഏതാനും മീറ്റർ അകലെയുള്ള, ഉത്തരാഖണ്ഡിലെ പിതോറഗഢ് ജില്ലയിലാണ് ധാർചുല ബ്ലോക്ക്.
ബാങ്കിൽനിന്ന് വായ്പയെടുത്തും, കീടമരുന്ന് എന്ന വിലപിടിപ്പുള്ള കുമിൾ വിറ്റും സമ്പാദിച്ച 3.5 ലക്ഷം രൂപ കൊടുത്താണ് സുനിൽ തന്റെ ബൊലറോ ഗണത്തിൽപ്പെട്ട ടാക്സി വാങ്ങിയത്. എട്ടുവയസ്സ് മുതൽ കുടുംബത്തോടൊപ്പം ഈ കുമിൾ ശേഖരിക്കാൻ തുടങ്ങിയതാണ് അയാൾ. അതിൽനിന്നുള്ള വരുമാനമുപയോഗിച്ചാണ് വായ്പ അടച്ചുതീർക്കുന്നത്.
3,500 അടിമുതൽ 5,000 അടിവരെ ഉയരമുള്ള തിബറ്റൻ പീഠഭൂമിയിലെ പുൽപ്പരപ്പുകളിലാണ് ‘കമ്പിളിപ്പുഴു കുമിൾ’ അഥവാ കീടമരുന്ന് വളരുന്നത്. ലൈംഗികമായ ഉണർവ്വുണ്ടാക്കുകയും, ‘ഹിമാലയൻ വയാഗ്ര’ എന്ന് പേരുള്ളതുമായ ഈ കുമിൾ - ചൈനയിൽ ഇതിനെ യർസഗുംബ എന്ന് വിളിക്കുന്നു – ചൈനീസ് മരുന്നുകളിലെ ഒരു വിലപിടിപ്പുള്ള ചേരുവയാണ്. അനധികൃതമായ അതിർത്തിവ്യാപാരങ്ങളിൽ, ഒരു കിലോ കുമിളിന് ചിലപ്പോൾ 12 ലക്ഷം രൂപവരെ വില ലഭിക്കും. ഉത്തരാഖണ്ഡിൽ വിളയിക്കുകയും വിൽക്കുകയും ചെയ്യുന്ന ഈ കുമിളിനെ ദല്ലാളുമാർ ആദ്യം നേപ്പളിലേക്കും പിന്നീട് ചൈനയിലേക്കും കടത്തുന്നു.
ഉത്തരാഖണ്ഡിലെ ഉയർന്ന സമതല ജില്ലകളായ പിതോറഗഢിലും ചമോലിയിലും ഈ കുമിളിന്റെ കൊയ്ത്തുകാലം മേയ് ആദ്യം തുടങ്ങി ജൂൺ പകുതിയോടെയോ അവസാനത്തോടെയോ മഴക്കാലത്തിന്റെ വരവോടെ അവസാനിക്കുന്നു. കുടുംബങ്ങൾ ഒന്നടങ്കം ആഴ്ചകളോളം പുൽപ്പരപ്പുകളിൽ കെട്ടിയ ടെന്റുകളിലേക്ക് മാറിത്താമസിച്ച് കുമിൾ ശേഖരിക്കാൻ മണിക്കൂറുകളോളം അദ്ധ്വാനിക്കുന്നു. (ഈ കഥ വായിക്കുക)







