ഞങ്ങളുടെ പെട്ടന്നുള്ള വരവിൽ ഒരു നീരസവും അദ്ദേഹത്തിന് തോന്നിയില്ല എന്നുമാത്രമല്ല, ആ പ്രദേശത്തു ഇരുന്നു തന്റെ സഞ്ചിയിലെ സാമാനങ്ങൾ വെളിപ്പെടുത്താൻ വളരെ സന്തോഷവുമായിരുന്നു. ഒരു നിറംമങ്ങിയ മഞ്ഞച്ചാക്കിൽ ഉണ്ടായിരുന്ന ഒരു ഓറഞ്ച് നിറമുള്ള അകോർഡിയോൺ ഫയലിൽ നിരവധി ഡസൻ പത്ര ശകലങ്ങളും, ഫോട്ടോകളും പിന്നെ അദ്ദേഹം വരച്ച ചിത്രങ്ങളിൽ ചിലതും ആയിരുന്നു. അദ്ദേഹം ഈ ഭാണ്ഡം തന്റെയൊപ്പം എല്ലായിടത്തും കൊണ്ടുപോകും. ഒരു പക്ഷെ, ഇത്തരത്തിലുള്ള ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചാകാം.
"ഒരിക്കൽ, എന്റെ ചിത്രങ്ങളിൽ താല്പര്യം തോന്നിയ ജില്ലാ കളക്ടർ അവ വാങ്ങി," 41 വയസ്സുകാരനായ കൃഷ്ണ ബഡഗ ഭാഷയിൽ പറഞ്ഞു. തന്റെ കലാജീവിതത്തിലെ അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത് എന്ന് അദ്ദേഹം പറഞ്ഞു.
ആദിവാസി ചിത്രകാരന്മാരുടെ നീണ്ടനിരയിലെ അവസാനത്തെ ചിലരിൽ ഒരാളാണു കൃഷ്ണ. വെളരികോമ്പയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പുരാവസ്തുശാസ്ത്ര സ്ഥാനമായ എളുതുപാറയിൽ കാണപ്പെടുന്ന ശിലാചിത്രങ്ങൾ തങ്ങളുടെ പൂർവികർ രചിച്ചതാണ് എന്നാണ് പല കുറുമ്പരും കരുതുന്നത്. ഈ സ്ഥാനത്തിന് മൂവായിരം വർഷങ്ങളോളം പഴക്കം കരുതപ്പെടുന്നു. "മുൻപ്, ഞങ്ങൾ വനമധ്യത്തിൽ എളുതുപാറയ്ക്കുസമീപം ആണ് ജീവിച്ചിരുന്നത്," കൃഷ്ണ പറഞ്ഞു. "ഇത്തരത്തിലുള്ള ചിത്രങ്ങൾ കുറുമ്പർക്കിടയിൽ മാത്രമേ കാണുകയുള്ളു."
കൃഷ്ണയുടെ മുത്തച്ഛനും സാമാന്യം ഖ്യാതിയുള്ള ഒരു ചിത്രകാരൻ ആയിരുന്നു. ആ പ്രദേശത്തെ നിരവധി അമ്പലങ്ങൾ അലങ്കരിക്കാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്. അഞ്ച് വയസ്സുതൊട്ട് കൃഷ്ണ അദ്ദേഹത്തിൽ നിന്നും ചിത്രകല അഭ്യസിക്കാൻ തുടങ്ങി. ഇന്ന്, അദ്ദേഹം തന്റെ മുത്തച്ഛന്റെ പാരമ്പര്യം ചില പരിഷ്‌കാരങ്ങൾ വരുത്തി തുടരുന്നു: അദ്ദേഹത്തിന്റെ മുൻഗാമികൾ ശിലാമുഖങ്ങളിൽ കമ്പുകൾ കൊണ്ട് ചിത്രംവരച്ചപ്പോൾ, കൃഷ്ണ ബ്രഷുകൾ കൊണ്ട് ക്യാൻവാസ്സിലും കൈകൊണ്ട് ഉണ്ടാക്കിയ കടലാസ്സിലും വരയ്ക്കുന്നു. എങ്കിലും അദ്ദേഹം ജൈവവും ഗൃഹനിർമിതവുമായ ചായങ്ങളുടെ ഉപയോഗം നിലനിർത്തുന്നു. ഇവ രാസപദാർത്ഥങ്ങളാൽ നിർമിച്ച ചായങ്ങളേക്കാൾ സ്പഷ്ടവും ഈടുറ്റതും ആണെന്ന് ഞങ്ങളുടെ പരിഭാഷകൻ പറഞ്ഞു.