ജൂൺ മാസത്തെയും അതിനുപിന്നാലെയെത്തുന്ന മഴക്കാലത്തെയും ഭയത്തോടെയാണ് സുനന്ദ സൂപ്പെ എന്ന കർഷക നോക്കിക്കാണുന്നത്. ആ സമയത്താണ് ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ (മോത്ത് ഗോഗാൽഗായ് എന്നാണ് പ്രാദേശികനാമം) വന്ന് ദാരൿവാഡിയിലെ അവരുടെ ഒരേക്കർ പാടത്തെ നശിപ്പിക്കുക.
“ഞങ്ങൾ നടുന്ന എല്ലാം, അതിനി സോയാബീനോ, നിലക്കടലയോ, മറ്റ് പയർവർഗ്ഗങ്ങളായാലോ എന്തായാലും അതൊക്കെ അവ തിന്നുനശിപ്പിക്കും. മാങ്ങ, സപ്പോട്ട, പപ്പായ, പേരയ്ക്ക എന്നീ പഴവർഗ്ഗങ്ങളും സുരക്ഷിതമല്ല, ആയിരക്കണക്കിന് ഒച്ചുകളെയാണ് ആ സമയത്ത് കാണാനാവുക“, 42 വയസ്സുള്ള ആ കർഷക പറയുന്നു.
മഹാരാഷ്ട്രയിൽ പട്ടികഗോത്രക്കാരായി അടയാളപ്പെടുത്തിയ മഹാദേവ് കോലി സമുദായക്കാരിയാണ് അവർ. അമ്മയുടേയും സഹോദരന്റേയും കൂടെ ചാസ്കാമാൻ അണക്കെട്ടിനടുത്താണ് അവരുടെ താമസം. ഡാമിന്റെ ഇരുഭാഗത്തുമായിട്ടാണ് അവരുടെ വീടും കൃഷിയിടവും സ്ഥിതി ചെയ്യുന്നത്. ഒരു വഞ്ചിയിലാണ് അവർ അക്കരെയിക്കരെ യാത്ര ചെയ്യുന്നത്. ഒരുഭാഗത്തേക്ക് പോകാൻ അരമണിക്കൂർ വേണം.
ഇന്ത്യയിൽ കാണുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ പരക്കെ വ്യാപിക്കുന്ന ഒരിനമാണെന്ന് ഗ്ലോബൽ ഇൻവേസീവ് സ്പീഷീസ് ഡേറ്റാബേസ് സൂചിപ്പിക്കുന്നു. വിവിധ വിളകളെയാണ് അവ ഭക്ഷിച്ചുതീർക്കുക. മഴക്കാലത്ത് ജൂൺ മുതൽ സെപ്റ്റംബർവരെയുള്ള കാലത്ത് അവർ തിവായ് മലയുടെ താഴ്വാരത്തിലെ പാടങ്ങളെ ആക്രമിക്കുന്നു. ചിലപ്പോൾ കുറച്ച് മാസങ്ങൾകൂടി അവ ആ ഭാഗത്ത് തങ്ങാറുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഈ പ്രശ്നം അനുഭവിക്കുകയാണെന്ന്, 2022-ന്റെ അവസാനം കണ്ടപ്പോൾ സുനന്ദ ഞങ്ങളോട് പറഞ്ഞു.












