“നോക്കൂ, എന്റെ മോട്ടോർ മണ്ണിനടിയിലായി”, പ്രളയത്തിൽ മണ്ണിനടിയിൽ ഭാഗികമായി താഴ്ന്ന്പോയ തന്റെ മോട്ടോർ കുഴിച്ചെടുക്കുന്നതിനിടയിൽ ദേവേന്ദ്ര റാവത്ത് പറയുന്നു. മധ്യ പ്രദേശിലെ ശിവപുരി ജില്ലയിലെ സുന്ദ് എന്ന ഗ്രാമത്തിലെ കർഷകനാണ് ദേവേന്ദ്ര. ‘പ്രളയത്തിൽ എന്റെ ഭൂമി വെള്ളത്തിനടിയിലായി. എന്റെ മൂന്ന് മോട്ടോറുകളും ഭാഗികമായി താഴ്ന്നുപോയി. ഒരു കിണറുണ്ടായിരുന്നതുപോലും ഇടിഞ്ഞുവീണു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്”? 48 വയസ്സുള്ള അയാൾ ചോദിക്കുന്നു.
നർവാർ തെഹിസിലിലെ സുന്ദ്, സിന്ധു നദിയുടെ രണ്ട് കൈവഴികൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. 2021-ൽ നദി കരകവിഞ്ഞൊഴുകിയപ്പോൾ, 635 ആളുകൾ താമസിക്കുന്ന (2011-ലെ സെൻസസ്) ഗ്രാമത്തിൽ അത് വലിയ നാശം വിതച്ചു. ഇതിനുമുമ്പ് അത്തരമൊരു വെള്ളപ്പൊക്കമുണ്ടായതായി ഓർമ്മയില്ലെന്ന് ദേവേന്ദ്ര പറഞ്ഞു. “വെള്ളപ്പൊക്കത്തിൽ ഏകദേശം, 18 ഏക്കർ നെൽപ്പാടം നശിച്ചു. കഷ്ടി 3.7 ഏക്കർ (6 ബിഗ) ഭൂമി എനിക്ക് എന്നന്നേക്കുമായി ഈ പ്രളയത്തിൽ നഷ്ടപ്പെട്ടു”, അയാൾ കൂട്ടിച്ചേർത്തു.
കാലി പഹാഡിയിലെ ഗ്രാമം പ്രളയജലത്താൽ ചുറ്റപ്പെട്ട് ഒരു ദ്വീപിനെപ്പോലെ തോന്നിച്ചു. ഈയിടെയായി, മഴ ശക്തിയായി പെയ്യുമ്പോൾ ഗ്രാമീണർ മറുഭാഗത്തേക്ക് പോകുന്നത് വെള്ളത്തിലൂടെ തുഴഞ്ഞിട്ടോ നീന്തിയിട്ടോ ആണ്.
“വെള്ളപ്പൊക്കത്തിന്റെ കാലത്ത്, ഞങ്ങളുടെ ഗ്രാമം മൂന്ന് ദിവസം മുങ്ങിക്കിടന്നു”, ദേവേന്ദ്ര പറയുന്നു. വീട് വിട്ടുപോകാൻ തയ്യാറാകാതിരുന്ന 10-12 പേരൊഴിച്ച് ബാക്കിയെല്ലാവരേയും സർക്കാരിന്റെ ബോട്ടുകളിൽ കയറ്റി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ഒരു ചന്തയിൽ പാർപ്പിച്ചു. ചിലരാകട്ടെ, മറ്റ് ഗ്രാമങ്ങളിൽ താമസിക്കുന്ന ബന്ധുക്കളുടെയടുത്തേക്ക് പോയി. പ്രളയസമയത്ത് വൈദ്യുതിതടസ്സവുമുണ്ടായി. അത് ശരിയാക്കാൻ ഒരുമാസമെടുത്തു എന്ന് ദേവേന്ദ്ര ഓർക്കുന്നു.










