“പലതായി കൊല്ലുന്നതിനു പകരം ദൈവത്തിനു ഞങ്ങളെ ഒറ്റയടിക്കു കൊല്ലാമായിരുന്നു”, കര്‍ഷകനായ അസ്ഹര്‍ ഖാന്‍ പറഞ്ഞു. മെയ് 26-ന് സുന്ദര്‍വനങ്ങളിലെ മൗസനി ദ്വീപിനെ മുക്കിയ വേലിയേറ്റത്തില്‍ അദ്ദേഹത്തിനു വീട് നഷ്ടപ്പെട്ടു.
ഉച്ചകഴിഞ്ഞുള്ള വേലിയേറ്റത്തെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട കൊടുങ്കാറ്റ് മുരിഗംഗ നദിയില്‍ വലിയ തിരകളടിക്കാന്‍ കാരണമായി. ഇത് സാധാരണയുള്ളതിനേക്കാള്‍ 1-2 മീറ്റര്‍ കൂടുതല്‍ ഉയരത്തില്‍ ആയിരുന്നു. അതേത്തുടര്‍ന്ന് വെള്ളം തടയണകള്‍ ഭേദിക്കുകയും വീടുകള്‍ക്കും പാടങ്ങള്‍ക്കും നാശം വരുത്തിക്കൊണ്ട് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു.
യാസ് ചുഴലിക്കാറ്റാണ് മെയ് 26-ന് ഉച്ചയ്ക്കു തൊട്ടുമുന്‍പ് കൊടുങ്കാറ്റിനു കാരണമായത്. മൗസനിക്ക് 65 നോട്ടിക്കല്‍ മൈല്‍ തെക്ക്-പടിഞ്ഞാറായി ഒഡീഷയിലെ ബാലാസേറിനടുത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. അതിതീവ്രമായ ഈ ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറില്‍ 130-140 കിലോമീറ്റര്‍ വേഗതയിലാണ് വീശിയത്.
“കാറ്റ് വരുന്നതു കണ്ട ഞങ്ങള്‍ സാധനങ്ങളൊക്കെ മാറ്റാന്‍ സമയം കിട്ടുമെന്നു വിചാരിച്ചു. പക്ഷെ ഗ്രാമത്തിലേക്ക് വെള്ളം അടിച്ചുകയറി”, ബാഗ്ദാംഗ മൗസയില്‍ (ഗ്രാമത്തില്‍) നിന്നുള്ള മജുരാ ബീബി പറഞ്ഞു. മൗസനിയുടെ പടിഞ്ഞാറ് മുരിഗംഗയുടെ തടയണയുടെ അടുത്താണ് അവര്‍ താമസിക്കുന്നത്. “ജീവനുവേണ്ടി ഞങ്ങള്‍ ഓടി, പക്ഷെ ഞങ്ങള്‍ക്ക് സാധനങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ധാരാളംപേര്‍ രക്ഷപെടാനായി മരത്തില്‍ കയറി.”
ദ്വീപിലെ 4 ഗ്രാമങ്ങളിലേക്കുള്ള - ബാഗ്ദാംഗ, ബലിയാറ, കുസുംതല, മൗസനി - വള്ളങ്ങളും യന്ത്രബോട്ടുകളും തുടര്‍ച്ചയായുള്ള മഴ കാരണം 3 ദിവസത്തേക്ക് പ്രവര്‍ത്തിച്ചില്ല. ഞാന്‍ മെയ് 29-ന് രാവിലെ മൗസനിയില്‍ എത്തിയപ്പോള്‍ അതിന്‍റെ ഭൂരിഭാഗവും വെള്ളത്തിലായിരുന്നു.
“എന്‍റെ ഭൂമി ഉപ്പുവെള്ളത്തിലാണ്”, ബാഗ്ദാംഗയിലെ രക്ഷാകേന്ദ്രത്തില്‍ കണ്ട അഭിലാഷ് സര്‍ദാര്‍ എന്നോടു പറഞ്ഞു. “ഞങ്ങള്‍ കര്‍ഷകര്‍ക്ക് ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടിരിക്കുന്നു”, അദ്ദേഹം പറഞ്ഞു. “അടുത്ത 3 വര്‍ഷത്തേക്ക് എനിക്കെന്‍റെ പാടത്ത് കൃഷി ചെയ്യാന്‍ പറ്റില്ല. അത് വീണ്ടും ഫലപുഷ്ടിയുള്ളതാകാന്‍ 7 വര്‍ഷംവരെ പിടിക്കാം.”




















