ശാഹ്ബായ് ഘരത് ഒരുവര്‍ഷത്തിലധികമായി കൊറോണ വൈറസിന് പിന്നാലെയായിരുന്നു - ഒരുദിവസം അതവര്‍ക്ക് പിടിപെടുന്നതുവരെ. കോവിഡ്-19-മായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ തന്റെ ഗ്രാമമായ സുല്‍ത്താന്‍പൂരില്‍ വീടുവീടാന്തരം കയറിയിറങ്ങുകയായിരുന്നു അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തക അഥവാ ആശ പ്രവര്‍ത്തകയായ (Accredited Social Health Activist - ASHA) ശാഹ്ബായ്. പക്ഷെ മെയ് അവസാനവാരം അവര്‍, വളരെയധികം ഭയന്നതുപോലെ, പരിശോധനയില്‍ കോവിഡ് ബാധിതയായി.
38-കാരിയായ ശാഹ്ബായ് മഹാമാരിയുടെ സമയത്തെ തന്റെ ജോലിയുടെ അപകടത്തെക്കുറിച്ച് ബോധവതിയായിരുന്നു. പക്ഷെ പരിണതഫലം അവര്‍ മുന്‍കൂട്ടിക്കണ്ടില്ല. പരിശോധനയില്‍ പോസിറ്റീവായ ഉടനെതന്നെ 65-വയസ്സുകാരിയായ അവരുടെ അമ്മയും വൈറസ് ബാധിതയായി. പിന്നീടവരുടെ 4 ബന്ധുക്കളും ബാധിതരായി. അസുഖം മൂലം കുടുംബം മുഴുവന്‍ ക്ലേശത്തിലായി.
ശാഹ്ബായിക്ക് അസുഖം ഭേദമാകാന്‍ കുറച്ച് ആഴ്ചകള്‍ എടുത്തു. “എന്റെ ബന്ധുക്കള്‍ക്കും ഭേദമായി, പക്ഷെ എന്റെ അമ്മയെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു”, അവര്‍ക്ക് ഓക്സിജനും നല്‍കേണ്ടിവന്നുവെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് ശാഹ്ബായ് പറഞ്ഞു. “എന്റെ അമ്മയുടെ ചികിത്സയ്ക്ക് രണ്ടരലക്ഷം രൂപ ചിലവായി. ഞാനെന്റെ രണ്ടരയേക്കര്‍ കൃഷിസ്ഥലവും കുറച്ച് ആഭരണങ്ങളും അതിനായി വിറ്റു.”
ആശപ്രവര്‍ത്തക എന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനം ഒരിക്കലും എളുപ്പമായിരുന്നില്ല, പക്ഷെ മഹാമാരി അത് കൂടുതല്‍ വഷളാക്കി. “ഞാന്‍ ഭീഷണികളും അധിക്ഷേപങ്ങളും നേരിട്ടു. ആളുകള്‍ ആദ്യം അവരുടെ രോഗലക്ഷണങ്ങള്‍ മറച്ചുവയ്ക്കുമായിരുന്നു”, ശാഹ്ബായി പറഞ്ഞു. “എന്റെ ജോലി ചെയ്യുന്നതില്‍ ഞാന്‍ ഗ്രാമത്തില്‍ ഒരുപാട് നിഷേധാത്മക പ്രതികരണങ്ങള്‍ നേരിട്ടു.”
മഹാരാഷ്ട്രയില്‍ 70,000-ത്തിലധികം അംഗീകൃത ആശ പ്രവര്‍ത്തകര്‍ ഉണ്ട്. 2020-മാര്‍ച്ചില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ അവരായിരുന്നു അതിനെതിരെയുള്ള ആദ്യനിര പ്രതിരോധം. വീടുകള്‍ സന്ദര്ശിക്കുന്നതുകൂടാതെ ഗ്രാമത്തില്‍ വാക്സിന് എടുക്കുന്നതിനുള്ള വിമുഖതയെയും അവര്‍ക്ക് കൈകാര്യം ചെയ്യണമായിരുന്നു.












