ജോലിക്കായി യാത്ര ചെയ്‌തിട്ടുള്ള എല്ലാ ഗ്രാമങ്ങളും മംഗള ഹരിജൻ ഓർക്കുന്നുണ്ട്. "കുഞ്ചുരു, കുരഗുന്ദ, ക്യാത്തനകേരി ... രട്ടിഹള്ളിയിലും ഞാൻ ഒരു വർഷം പോയിട്ടുണ്ട്," കർണാടകയിലെ ഹാവേരി ജില്ലയിലെ ഹിരേകേരൂരു താലൂക്കിലെ ഗ്രാമങ്ങളുടെ പേരുകൾ നിരത്തിക്കൊണ്ട് അവർ പറഞ്ഞു. കർഷകത്തൊഴിലാളിയായ മംഗള തന്‍റെ ഒറ്റപ്പെട്ട ഗ്രാമത്തിൽ നിന്ന് ദിവസക്കൂലിക്ക് തോട്ടങ്ങളിൽ ജോലി ചെയ്യാൻ ദിവസവും 17-20 കിലോമീറ്റർ യാത്ര ചെയ്യാറുണ്ട്.
“രണ്ടു വർഷമായി ഞാൻ കോണനതലിയിലേക്ക് പോകുന്നു,” അവർ എന്നോട് പറഞ്ഞു. മംഗളയുടെ ഗ്രാമമായ കോണനതലിയും മേനാശിനഹലും ഹാവേരിയിലെ റാണിബെന്നൂരു താലൂക്കിലാണ്. അവിടെ നിന്ന് 35 കിലോമീറ്റർ അകലെയാണ് ഹിരേകേരൂരു താലൂക്ക്. മംഗളയും മേനാശിനഹലിലെ മാദിഗ കേരിയില്‍ (മംഗള ഉള്‍പ്പെടുന്ന മാദിഗ ജാതിയിലുള്ള ദളിതരുടെ ഒരു കോളനി) അവരുടെ സമീപ പ്രദേശത്തുള്ള മറ്റു സ്ത്രീകളും 8 മുതൽ 10 വരെ ആളുകളുടെ ചെറു സംഘങ്ങളായി ഹാവേരിയിലുടനീളം ജോലിക്കായി യാത്ര ചെയ്യുന്നു.
അവർ ഓരോരുത്തരും ദിവസം 150 രൂപ വീതം സമ്പാദിക്കുന്നു. എന്നാൽ, വർഷത്തിൽ കുറച്ച് മാസത്തേക്ക്, അവർ കൈപരാഗണം നടത്തുന്ന ജോലി ചെയ്യുമ്പോൾ അവർക്ക് 90 രൂപ കൂടുതൽ കിട്ടുന്നു. ഈ ജോലിക്കായി അവർ ജില്ലയിൽ ഉടനീളം സഞ്ചരിക്കുന്നു. തങ്ങളെ പണിക്കു വിളിക്കുന്ന കർഷകർ ഏർപ്പാടാക്കിയ ഓട്ടോറിക്ഷകളിൽ അവരെ ജോലിക്ക് കൊണ്ടുവരികയും വീട്ടിലേക്ക് തിരികെ എത്തിക്കുകയും ചെയ്യുന്നു. “ഓട്ടോ ഡ്രൈവർമാർ ഒരു ദിവസത്തേക്ക് 800-900 രൂപയോളം ഈടാക്കുന്നു, അതിനാൽ അവർ [കർഷകർ] ഞങ്ങളുടെ കൂലിയിൽ നിന്ന് 10 രൂപ അതിനുവേണ്ടി കുറയ്ക്കുന്നു,” മംഗള പറഞ്ഞു. “മുമ്പ്, യാത്ര ചെയ്യാൻ ഓട്ടോകൾ ഇല്ലായിരുന്നു. ഞങ്ങൾ നടക്കാറായിരുന്നു പതിവ്.”
മെലിഞ്ഞ് ,ആവശ്യത്തിന് ഭാരമില്ലാത്ത, 30-കാരിയായ മംഗള, ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയായ ഭർത്താവിനോടും നാല് കുട്ടികളോടുമൊപ്പം, ഒരു മുറിയുള്ള, മേഞ്ഞ മേൽക്കൂരയുള്ള ഒരു കുടിലിലാണ് കഴിയുന്നത്. അവരുടെ വീട്ടിൽ ഒരു ബൾബ് കത്തുന്നുണ്ട്, മുറിയുടെ ഒരു മൂല അടുക്കളയാണ്, മറ്റൊരു മൂലയിൽ വസ്ത്രങ്ങൾ അടുക്കിവച്ചിരിക്കുന്നു. പൊട്ടിയ ഒരു സ്റ്റീലലമാര മറുവശത്തെ ചുമരിനോട് ചേർത്ത് വച്ചിരിക്കുന്നു. മുറിയുടെ നടുക്ക് ബാക്കിയുള്ള സ്‌ഥലത്ത് അവർ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. പുറത്ത് ഉയർത്തിവച്ചിരിക്കുന്ന ഒരു കല്ലിൽ അവർ തുണികളും പാത്രങ്ങളും കഴുകുന്നു.










