“സർ, സാധനങ്ങൾ വാങ്ങാൻ വന്ന കുറച്ചാളുകൾ ഇവിടുണ്ട്. ഞാനവരുടെ കാര്യങ്ങൾ ഒന്ന് നോക്കട്ടെ. എന്‍റെ ഇയർ ഫോണുകൾ പ്രവർത്തിക്കുന്നുണ്ട്. ഞാൻ താങ്കൾ പഠിപ്പിക്കുന്നത് കേൾക്കുന്നുണ്ടായിരിക്കും”, പച്ചക്കറി വാങ്ങാൻ തന്‍റെ കൈവണ്ടിയുടെ സമീപത്തു നിൽക്കുന്നവരുടെ കാര്യത്തിലേക്ക് തിരിയുന്നതിനു മുന്‍പ് തന്‍റെ ഇയർഫോൺ കുറച്ചുനേരം അൺമ്യൂട്ട് ചെയ്തിട്ട് മടിയോടുകൂടി മുസഫർ അദ്ധ്യാപകന്‍റെ അനുവാദം തേടി. "താജി... സബ്ജി ലേ ലോ..." [പുതിയ പച്ചക്കറികൾ എടുത്തോളൂ], സ്മാർട്ട്ഫോണിലെ സയൻസ് ക്ലാസ്സിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് അവൻ ഒരു തവണകൂടി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
അന്ന്, ജൂൺ 15-ന്, മുസഫർ ശേഖിന്‍റെ ഓൺലൈൻ ക്ലാസ്സിലെ ആദ്യ ദിവസമായിരുന്നു. "മറ്റ് ശബ്ദങ്ങൾ (വാഹനങ്ങളുടെയും, ഉപഭോക്താക്കളുടെയും) എനിക്ക് എപ്പോഴും കേൾക്കാമായിരുന്നു. ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കണോ പച്ചക്കറി വിൽക്കണോ എന്ന് എനിക്ക് തീരുമാനിക്കാൻ കഴിയില്ലായിരുന്നു”, 8-ാം ക്ലാസ്സിൽ പഠിക്കുന്ന, 14-കാരനായ മുസഫർ പറഞ്ഞു. വഴുതനങ്ങ, ബീറ്റ്റൂട്ട്, വെള്ളരിക്ക, കാബേജ്, മറ്റ് പച്ചക്കറികൾ എന്നിവയൊക്കെ തന്‍റെ കൈവണ്ടിയിൽ രാവിലെ 10 മണിയോടുകൂടി വിൽക്കുന്നതിനിടയിൽ അവൻ ഓൺലൈൻ ക്ലാസ്സിൽ ‘പങ്കെടുത്തു’. വടക്കൻ മുംബൈയിലെ മാലാഡ് പ്രദേശത്തെ മാൽവണിയിലുള്ള ചന്തയിലെ ഏറ്റവും തിരക്ക് കൂടിയ സമയത്തായിരുന്നു അത്.
മുസഫർ തന്‍റെ ഒരു സുഹൃത്തിൽ നിന്നും കുറച്ചു മണിക്കൂർ സമയത്തേക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ ഒരു ഫോൺ വായ്പ വാങ്ങിയിരുന്നു. അവന് സ്വന്തമായി സ്മാർട്ട്ഫോൺ ഇല്ല . "അതേസമയത്ത് എന്‍റെ സഹോദരൻ മുബാറക്കും [9-ാം ക്ലാസ്സ് വിദ്യാർത്ഥി] അവന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. പപ്പ ജോലി ചെയ്യുകയായിരുന്നു. എനിക്ക് കടയടയ്ക്കാൻ കഴിഞ്ഞില്ല. ജൂൺ 10-ന്, മൂന്ന് മാസങ്ങൾക്ക് ശേഷം ശേഷം, ഞങ്ങൾ [ജോലി] പുനരാരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ”, അവൻ പറഞ്ഞു.
അവന്‍റെ അച്ഛൻ ഇസ്‌ലാം ജനുവരിയിൽ കൈവണ്ടി വാടകയ്ക്കെടുത്തതാണ്. കുടുംബത്തിന്‍റെ ചിലവുകൾ വർദ്ധിക്കുകയായിരുന്നു. അതിനാല്‍ അവർക്ക് മറ്റൊരു വരുമാന സ്രോതസ്സ് ആവശ്യമായിരുന്നു. പ്രായം 40-കളിലുള്ള ഇസ്‌ലാം ഒരു ട്രക്ക് ഡ്രൈവറുടെ സഹായിയായി ജോലി ചെയ്യുകയായിരുന്നു. പക്ഷെ കുറഞ്ഞ കൂലി കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്നു (എന്നിരിക്കിലും ജൂണിൽ ജോലി പുനരാരംഭിച്ചു). അവന്‍റെ അമ്മ 35-കാരിയായ മോമിന ഹെയർക്ലിപ്പുകൾ ഉണ്ടാക്കുകയും ഗൗണുകൾ തയ്ക്കുകയും ചെയ്യുന്നു. ഏഴംഗ കുടുംബത്തിൽ ഉൾപ്പെടുന്നത് രണ്ട് വയസ്സുകാരനായ ഹസ്നൈൻ, 7-ാം ക്ലാസ്സിൽ പഠിക്കുന്ന 13-കാരിയായ ഫർസാന, 6-ാം ക്ലാസ്സിൽ പഠിക്കുന്ന 12-കാരിയായ അഫ്സാന എന്നിവരാണ്.
പക്ഷെ കുടുംബം തുടങ്ങിവന്ന പച്ചക്കറി കച്ചവടം, കൈവണ്ടി വാടകയ്ക്കെടുത്ത് വെറും രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ, മാർച്ച് 15 മുതൽ തുടങ്ങിയ കോവിഡ്-19 ലോക്ക്ഡൗൺ മൂലം പൂട്ടേണ്ടിവന്നു. "പപ്പായായിരുന്നു ആദ്യം കൈവണ്ടി കൈകാര്യം ചെയ്തത്”, മുസഫർ പറഞ്ഞു. രാവിലെ 7 മണിമുതൽ ഉച്ചവരെ പ്രവർത്തിക്കുന്ന സ്ക്കൂളിൽ പോയതായിരുന്നു അവനും 17-കാരനായ മുബാറക്കും. രണ്ടുപേരും സ്ക്കൂളിൽ നിന്നും വന്നതിനുശേഷം ചന്തയിൽ അച്ഛനെ പച്ചക്കറി വിൽക്കാൻ സഹായിച്ചു.











