“എന്റെ മൂത്ത രണ്ടാണ്മക്കളും പാട്ടീലിനു (നിലമുടമ) വേണ്ടി രണ്ടു ദിവസം ജോലി ചെയ്തു 150 രൂപ വീതം കൂലി മേടിച്ചു. അവർ ആ പൈസ കൊണ്ട് പാട്ടീലിന്റെ കയ്യിൽ നിന്നും കന്യാ (kanyaa) വാങ്ങി”, വനിതാ ഭോയർ പറഞ്ഞു. മഞ്ഞ നിറമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും അല്പം ധാന്യശകലങ്ങൾ കയ്യിലെടുത്തു അവർ എന്നെ കാണിച്ചു. കൊയ്ത നെല്ല് പതിര് മാറ്റുവാനായി മെതിക്കുമ്പോൾ കിട്ടുന്നതാണിത്, അരിയേക്കാൾ വില കുറവാണ്. ഇങ്ങനെ കിട്ടിയ കന്യായുടെ കൂടെ ഒരാഴ്ചത്തേക്കുള്ള ഉപ്പും, മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, എണ്ണയും, കുറച്ചു ഉരുളക്കിഴങ്ങും മാത്രമേ വനിതയുടെ വൈക്കോൽ-ചേർ കുടിലിൽ അവശേഷിക്കുന്നുള്ളൂ. ഇത് പോലും ആ കുടുംബത്തിന് ലഭിച്ചത് അവിടുത്തെ സാമൂഹികപ്രവർത്തകരിൽ നിന്നാണ്.
"റേഷൻ കാർഡ് ഉള്ളവർക്ക് സർക്കാർ ധാന്യം നൽകും. [മാർച്ചിൽ ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ എല്ലാ മാസവും] അവർക്ക് അരിയും സൗജന്യമായി കിട്ടി. പക്ഷെ എനിക്ക് റേഷൻ കാർഡില്ല. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?", വനിതയുടെ ഭർത്താവ് 55 കാരനായ നവ്സു ഭോയർ ചോദിക്കുന്നു. "സർക്കാർ ഞങ്ങളെ സഹായിക്കുന്നില്ല. തൊഴിലും ഇല്ലാതായി. ഭക്ഷണത്തിന് ഞങ്ങൾ എന്ത് ചെയ്യും?”
നവ്‌സു റേഷൻ കാർഡിന് അപേക്ഷിച്ചിട്ടില്ല, കാരണമായി പറയുന്നത്, "ഞങ്ങൾ എല്ലാ കൊല്ലവും ജോലി അന്വേഷിച്ചു കുടിയേറാറുണ്ട്. എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് എനിക്കറിയില്ല.” നവ്‌സു സ്കൂളിൽ പോയിട്ടില്ല, അദ്ദേഹത്തിന്റെയും വനിതയുടെയും മക്കൾ പലപ്പോഴായി സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു - 18 വയസ്സുള്ള ആനന്ദും, 12 വയസ്സുള്ള ശിവയും, മൂന്നാം ക്ലാസ്സിനു ശേഷവും, 16 വയസ്സുള്ള രാംദാസ് നാലാം ക്ലാസ്സിനു ശേഷവും സ്കൂൾ വിട്ടു. ഇളയ രണ്ട് കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട് - 8 വയസ്സുള്ള കൃഷ്ണ രണ്ടാം ക്ലാസ്സിലും, 4 വയസ്സുകാരി സംഗീത അംഗനവാടിയിലും.
പാൽഗർ ജില്ലയിലെ വട ടൗണിൽ നിന്നും ഏകദേശം 20 കിലോമീറ്റർ മാറി ബൊറാണ്ട എന്ന ഗ്രാമത്തിലാണ് ഭോയർ കുടുംബം താമസിക്കുന്നത്. ഏകദേശം എട്ടോളം കുടിലുകൾ ഉള്ള കട്കരി ആദിവാസി ഊരാണിത്.
കഴിഞ്ഞ കൊല്ലം നവംബറിൽ ഈ തൊഴിലാളി കുടുംബം ഭിവണ്ടി താലൂക്കിലെ ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യാനായി കുടിയേറി. ഒരു ചൂളയിലെ ജോലി എന്നാൽ രാപകൽഭേദമെന്യേയുള്ള അധ്വാനമാണ്. ചൂളയുടമ ആഴ്ചയിൽ ഒരിക്കൽ 'ഖർച്ചി'ക്കായി (ചിലവ്) തരുന്ന 400-500 രൂപകൊണ്ട് റേഷനും മറ്റു അത്യാവശ്യ കാര്യങ്ങളും നടത്തിക്കും. മാസങ്ങളുടെ അധ്വാനത്തിന് ശേഷം കൂലി കണക്കാക്കുമ്പോൾ അവരുടെ മൊത്തം വരവിൽ നിന്നും ഈ പൈസ കുറയ്ക്കും. മറ്റു വായ്പകൾ ഒന്നുമില്ലാത്ത പക്ഷം നവംബർ തൊട്ട് മെയ് വരെയുള്ള ഏഴ് മാസം അധ്വാനിച്ചാൽ ഈ കുടുംബത്തിന് ലഭിക്കുന്നത് 10,000-12,000 രൂപയാണ്.






