നാലുവർഷത്തിനിടയ്ക്ക് ജീവൻഭായ് ബാരിയയ്ക്ക് രണ്ട് തവണ ഹൃദയാഘാതമുണ്ടായി. 2018-ൽ ആദ്യം അതുണ്ടായത്, വീട്ടിൽവെച്ചായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഗഭി ബെൻ അദ്ദേഹത്തെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. 2022 ഏപ്രിലിൽ, അറേബ്യൻ സമുദ്രത്തിൽ ഒരു യന്ത്രബോട്ട് ഓടിക്കുമ്പോഴാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്ന ആൾ വേഗം ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും മറ്റൊരാൾ അയാളെ എങ്ങിനെയൊക്കെയോ നിലത്തിറക്കി കിടത്തുകയും ചെയ്തു. കരയിൽനിന്ന് അഞ്ച് മണിക്കൂർ ദൂരത്തായിരുന്നു അവരപ്പോൾ. രണ്ട് മണിക്കൂറോളം വേദന സഹിച്ചതിനുശേഷമാണ് ഒടുവിൽ ജീവൻഭായ് മരണപ്പെട്ടത്.
ഗാഭി ബെന്നിന്റെ ഭയം യാഥാർത്ഥ്യമാവുകയായിരുന്നു.
ആദ്യത്തെ ഹൃദയാഘാതത്തിനുശേഷം ഒരുവർഷം കഴിഞ്ഞ് വീണ്ടും ജീവൻ ഭായ് തൊഴിലിലേക്ക് മടങ്ങിയപ്പോൾ, അയാളുടെ ഭാര്യയ്ക്ക് വലിയ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല. അപകടം പിടിച്ച പണിയാണെന്ന് അവർക്കറിയാമായിരുന്നു. ജീവൻ ഭായിക്കും അതറിയാമായിരുന്നു. “വേണ്ടെന്ന് ഞാൻ പറഞ്ഞു”, ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ജാഫ്രബാദ് എന്ന തീരദേശ പട്ടണത്തിലെ അധികം വെളിച്ചമില്ലാത്ത കുടിലിലിരുന്ന് ഗഭി ബെൻ പറയുന്നു.
എന്നാൽ, പട്ടണത്തിലെ മിക്കവരെയുംപോലെ, മീൻ പിടിക്കലല്ലാതെ മറ്റൊരു പണിയും 60 വയസ്സായ ജീവൻ ഭായിക്ക് അറിയില്ലായിരുന്നു. ഈ തൊഴിലിൽനിന്ന് വർഷത്തിൽ അയാൾ ഏകദേശം 2 ലക്ഷം രൂപ സമ്പാദിച്ചിരുന്നു. “40 വർഷമായി അദ്ദേഹം ഈ തൊഴിലാണ് ചെയ്തിരുന്നത്”, 55 വയസ്സായ ഗഭി ബെൻ പറയുന്നു. “അദ്ദേഹം ഒരുവർഷം വിശ്രമത്തിലായിരുന്നപ്പോൾ കുടുംബം പോറ്റാൻവേണ്ടി ഞാൻ കൂലിപ്പണിക്ക് പോയി (മറ്റ് മുക്കുവരുടെ മീനുകൾ ഉണക്കുന്ന ജോലി). അസുഖമൊക്കെ ഭേദമായെന്ന് തോന്നിയപ്പോൾ അദ്ദേഹം പിന്നെയും ജോലിക്ക് പോകാൻ തുടങ്ങി”.
ജാഫ്രബാദിലെ ഒരു വലിയ മത്സ്യക്കച്ചവടക്കാരന്റെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന ബോട്ടിലായിരുന്നു ജീവൻഭായ് ജോലി ചെയ്തിരുന്നത്. മഴക്കാലമൊഴിച്ച് ബാക്കിയുള്ള എട്ടുമാസക്കാലം, തൊഴിലാളികൾ ഈ ബോട്ടുകളിൽ അറേബ്യൻ സമുദ്രത്തിലേക്ക് പോവും. ഒറ്റയടിക്ക് 10-15 ദിവസങ്ങൾ വരെ അവർ സമുദ്രത്തിൽത്തന്നെയായിരിക്കും. അത്രയും ദിവസം തങ്ങാനാവശ്യമായ വെള്ളവും ഭക്ഷണവും അവർ ബോട്ടിൽ കരുതിയിട്ടുണ്ടാവും.
“അടിയന്തിരഘട്ടങ്ങളിൽ ആവശ്യമായ സംവിധാനങ്ങളില്ലാതെ, ഇത്രയധികം ദൂരം കടലിൽ പോവുക എന്നത് ഒട്ടും സുരക്ഷിതമല്ല”, ഗഭി ബെൻ പറയുന്നു. “അവരുടെ കൈയ്യിൽ ആകെയുള്ളത് ഒരു പ്രഥമസുരക്ഷാ പെട്ടി (ഫസ്റ്റ് എയ്ഡ് കിറ്റ്) മാത്രമാണ്. ഹൃദ്രോഗികളെ സംബന്ധിച്ച് ഇത് വളരെ അപകടകരമാണ്”.














