“ചെറിയൊരു ദേഷ്യം കാണിക്കാൻ, കണ്ണുകൾ അല്പം ഉയർത്തണം..വലിയ ദേഷ്യമാണെങ്കിൽ, കണ്ണുകൾ വലുതായിരിക്കും, പുരികമൊക്കെ ഉയർന്ന്. സന്തോഷം കാണിക്കണമെങ്കിൽ, കവിളുകൾ ഒരു പുഞ്ചിരിയിലേക്ക് വിടരും.”
വിശദാംശങ്ങളിലുള്ള ഈ ശ്രദ്ധയാണ് ദിലീപ് പട്നായിക്കിനെ, ജാർഘണ്ടിലെ സരായ്കേല ഛാവു നൃത്തരൂപങ്ങളിലുപയോഗിക്കുന്ന മുഖാവരണങ്ങളുണ്ടാക്കുന്ന വിദഗ്ദ്ധനായ കരകൌശലക്കാരനാക്കുന്നത്. “സ്വഭാവം പ്രതിഫലിപ്പിക്കുന്നതായിരിക്കണം മുഖാവരണങ്ങൾ. സരായ്കേല മുഖാവരണങ്ങൾ സവിശേഷമായവയാണ്, കാരണം, അവർ നവരസങ്ങളേയും വെളിവാക്കുന്നു. മറ്റ് ചാവ് ശൈലികളിൽ അതില്ല,” അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ പണിശാലയിൽ ചുറ്റിനും വിവിധ ഘട്ടങ്ങളിലെത്തിയ മുഖാവരണങ്ങൾ കിടക്കുന്നുണ്ടായിരുന്നു. ഓരോന്നിനും വ്യത്യസ്തമായ ഭാവങ്ങൾ: വിടർന്ന കണ്ണുകൾ, കനം കുറഞ്ഞ പുരികങ്ങൾ, നല്ല നിറമുള്ള മുഖചർമ്മങ്ങൾ, വ്യത്യസ്തമായ ഭാവങ്ങൾ ഉള്ളടങ്ങിയവ.
നൃത്തവും ആയോധനമുറകളും ഇടകലർന്ന കലാരൂപമാണ് ഇത്. രാമായണം, മഹാഭാരതം, പ്രദേശത്തിന്റെ നാടോടിക്കഥകൾ എന്നിവയിൽനിന്നുള്ള കഥകൾ അഭിനയിക്കുമ്പോൾ, നർത്തകർ ഈ മുഖാവരണങ്ങൾ ധരിക്കുന്നു. ദിലീപ് ഈ മുഖാവരണങ്ങളെല്ലാം നന്നായി നിർമ്മിക്കുമെങ്കിലും ഏറ്റവും ഇഷ്ടം, കൃഷ്ണന്റെ മുഖാവരണം ഉണ്ടാക്കാനാണ്. “വിടർന്ന കണ്ണുകളും ഉയർത്തിയ പുരികങ്ങളുംകൊണ്ട് ദേഷ്യം പ്രതിഫലിപ്പിക്കാൻ പറ്റുമെങ്കിലും, കുസൃതി കാണിക്കുന്നത് അത്ര എളുപ്പമല്ല.”
സ്വയം ഒരു അവതരണക്കാരൻകൂടി ആയത് ദിലീപിന് സഹായകമായി. കുട്ടിക്കാലത്ത്, ഛാവു നൃത്തസംഘത്തിന്റെ ഭാഗമായിരുന്നു അയാൾ. നാട്ടിലെ ശിവക്ഷേത്രത്തിൽ ഛാവു ഉത്സവങ്ങളിലെ പരിപാടികൾ നിരീക്ഷിച്ച് സ്വയം പഠിച്ചെടുത്തതാണ് അധികവും. കൃഷ്ണന്റെ നൃത്തമാണ് അയാൾക്ക് ഏറ്റവും ഇഷ്ടം. ഇന്ന് സരായ്കേല ഛാവു സംഘത്തിൽ അയാൾ ധോലക്കും (ഡ്രം) വായിക്കുന്നുണ്ട്.










