ഒരു സാധാരണ കരിക്ക് വില്പനക്കാരനല്ല സുകുമാർ ബിശ്വാസ്. “വേണ്ടിവന്നാൽ ഭക്ഷണമില്ലാതെ ജീവിക്കാൻ എനിക്കാവും, പക്ഷേ പാടാതെ ജീവിക്കാൻ എനിക്കാവില്ല” എന്ന് പറയുന്നു അയാൾ. ദാഹിച്ച് ചുറ്റും കൂടുന്നവർക്കുവേണ്ടി കരിക്ക് വെട്ടുമ്പോഴും അയാൾ പാടിക്കൊണ്ടേയിരിക്കുന്നു. ശാന്തിപുരിലെ ലൊങ്കാപാഡയിലും ചുറ്റുവട്ടത്തും അദ്ദേഹം അറിയപ്പെടുന്നത്, ദാബ്ദാദു (നാളികേര അപ്പൂപ്പൻ) എന്ന പേരിലാണ്.
70 വയസ്സായ അദ്ദേഹം ഇളംകരിക്കിൽ സ്ട്രോ ഇട്ട് നിങ്ങൾക്ക് തരുന്നു. നിങ്ങളത് കുടിച്ചുകഴിഞ്ഞാൽ അദ്ദേഹം ആ കരിക്ക് വെട്ടി, അതിനകത്തെ മാർദ്ദവമുള്ള കഴമ്പ് നിങ്ങൾക്കുനേരെ നീട്ടും. അപ്പോഴൊക്കെ നാടൻപാട്ടുകൾ പാടുന്നുമുണ്ടാവും അദ്ദേഹം. ലാലോൻ ഫക്കീർ, ഷാ അബ്ദുൾ കരിം, ബാബ ഖ്യാപ തുടങ്ങിയ സൂഫിവര്യന്മാർ രചിച്ച പാട്ടുകളാണ് പാടുന്നത്. ഈ പാട്ടുകൾക്കകത്താണ് തന്റെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതെന്ന് സുകുമാർ ബിശ്വാസ് പറയുന്നു. പാരിക്കുവേണ്ടി, അത്തരത്തിലൊരു ഉദ്ധരണി അദ്ദേഹം പറഞ്ഞുതന്നു. “സത്യം എന്താണെന്നറിഞ്ഞാലേ നമുക്ക് സത്യത്തിലെത്താൻ കഴിയൂ. സത്യം അറിയണമെങ്കിൽ, നമ്മുടെ ഉള്ളിൽത്തന്നെ നമ്മൾ സത്യസന്ധരായി ഇരിക്കണം. കാപട്യത്തിൽനിന്ന് മുക്തി നേടിയാൽ നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാനാവും”.
തന്റെ ടോലിയുമായി (സൈക്കിളിന്റെ പിന്നിൽ ഘടിപ്പിച്ച ഒരു വാൻ) ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുമ്പോഴും അദ്ദേഹം പാടിക്കൊണ്ടേയിരുന്നു. അദ്ദേഹം സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ആളുകൾ മനസ്സിലാക്കുന്നത് ഈ പാട്ട് കേട്ടാണ്.
“എല്ലാവരും കരിക്ക് വാങ്ങാറില്ല. ചിലർ കുറച്ചുനേരം എന്റെ പാട്ട് കേട്ട് ചുറ്റും നിൽക്കും. എനിക്കതിൽ പരിഭവമില്ല. ഞാൻ അധികം വില്പനയും ആഗ്രഹിക്കുന്നില്ല. അതിൽ എനിക്ക് സന്തോഷമേയുള്ളു”, വാങ്ങാൻ വന്നവർക്ക് കരിക്ക് നൽകുമ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.




