ഒരു ആന ഒരിക്കലും അതിന്റെ ഫണ്ടിയെ (ചട്ടക്കാരൻ) മറക്കില്ലെന്ന് ശരത് മോറാൻ പറയുന്നു. അദ്ദേഹം നാളിതുവരെ 90-ലധികം ആനകളെ ചട്ടം പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ആനയെ പരിശീലിപ്പിച്ചുവെന്നാൽ, അതിന്റെ ജീവിതകാലം മുഴുവൻ, അത് ഒരു കൊടുംകാട്ടിൽ ഒരു കാട്ടാനക്കൂട്ടത്തിന്റെ ഇടയിൽ നിന്നാണെങ്കിൽപ്പോലും, അത് ചട്ടക്കാരനെ തേടി ഓടിയെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ആനകളെ ചട്ടം പഠിപ്പിക്കാനുള്ള താത്കാലിക ക്യാമ്പായ പിൽഖാനയിൽ എത്തിക്കുന്ന ഒരു കുട്ടിയാനയ്ക്ക് മനുഷ്യസ്പർശം പരിചിതമാക്കുകയാണ് ആദ്യപടി. തുടർച്ചയായ ദിവസങ്ങളിൽ ഇത് ആവർത്തിക്കുന്നതോടെ കുട്ടിയാനയ്ക്ക് ഇത് ശീലമാകും. "പരിശീലനത്തിനിടെ ഒരു ചെറിയ വേദന ഉണ്ടായാൽപോലും അതിന് താങ്ങാൻ കഴിയില്ല," ശരത് പറയുന്നു.
ദിവസങ്ങൾ ചെല്ലുംതോറും, കുട്ടിയാനയുടെ ചുറ്റിലും ഉണ്ടാകുന്ന ആളുകളുടെ എണ്ണം കൂടിവരും. ഒടുവിൽ ഒരു ഘട്ടമെത്തുമ്പോൾ, ആളുകളുടെ സാന്നിധ്യം അതിന് അസ്വസ്ഥത ഉളവാക്കാത്ത സ്ഥിതിയാകും.
ആനയെ പരിശീലിപ്പിക്കുന്നതിനിടെ ശരത്തും മറ്റു ചട്ടക്കാരും അതിന് സാന്ത്വനമേകുന്ന പാട്ടുകൾ പാടിക്കൊടുക്കുന്നത് പതിവാണ്. ആനയും ചട്ടക്കാരനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പ്രതിപാദിക്കുന്ന പാട്ടുകളാണ് അവർ പാടാറുള്ളത്.





