ജസ്‍ദീപ് കൗറിന്  പഠനാവശ്യങ്ങൾക്കായി  ഒരു സ്മാർട്ട് ഫോൺ വാങ്ങേണ്ട സാഹചര്യം ഉണ്ടായപ്പോൾ, അവരുടെ രക്ഷിതാക്കൾ മകൾക്ക് 10,000 രൂപ കടമായി നൽകി. പിന്നീട്, ഈ കടം വീട്ടാനായി ആ 18 വയസ്സുകാരിയ്ക്ക് 2023-ലെ വേനലവധിക്കാലം മുഴുവൻ  നെല്ല് നടുന്ന ജോലിയിൽ ഏർപ്പെടേണ്ടി വന്നു.

പഞ്ചാബിലെ ശ്രീ മുക്‌സർ  ജില്ലയിൽ, കുടുംബത്തെ  സഹായിക്കാനായി കൃഷിയിടങ്ങളിൽ പണിയ്ക്കിറങ്ങുന്ന അനേകം യുവ ദളിത് വിദ്യാർത്ഥികളിൽ ഒരാളാണ് ഈ  പെൺകുട്ടി.

"ഞങ്ങൾ കൃഷിയിടത്തിൽ പണിയ്ക്കിറങ്ങുന്നത് ഇഷ്ടത്തോടെയല്ല, ഞങ്ങളുടെ കുടുംബങ്ങളുടെ നിസ്സഹായാവസ്ഥ കാരണമാണ്," ജസ്‍ദീപ് പറയുന്നു. പഞ്ചാബിൽ പട്ടിക ജാതിയായി പരിഗണിക്കപ്പെടുന്ന മസബി സിഖ് വിഭാഗക്കാരാണ് ജസ്‍ദീപിന്റെ  കുടുംബം; അവരുടെ സമുദായാംഗങ്ങളിൽ ഭൂരിഭാഗവും ഭൂരഹിതരും എന്നാൽ ഉയർന്ന ജാതിക്കാരായ കർഷകരുടെ നിലങ്ങളിൽ പണിയെടുക്കുന്നവരുമാണ്.

ജസ്‍ദീപിന്റെ രക്ഷിതാക്കൾ  ഒരു പശുവിനെ വാങ്ങാനായി ഒരു മൈക്രോഫിനാൻസ് കമ്പനിയിൽ നിന്ന് 38,000 രൂപ വായ്പ എടുത്തിരുന്നു. ആ തുകയിൽ നിന്നാണ് അവർ 10,000 രൂപ മകൾക്ക് കടം നൽകിയത്. പശുവിൻ പാൽ ലിറ്റർ ഒന്നിന് 40 രൂപ നിരക്കിൽ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനം വീട്ടുചിലവുകൾ നടത്താൻ സഹായകമാകും എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ; ജസ്ദീപിന്റെ കുടുംബം താമസിക്കുന്ന, ശ്രീ മുക്‌സർ സാഹിബ് ജില്ലയിലെ ഖുണ്ഡെ  ഹലാൽ ഗ്രാമത്തിൽ ജോലി സാധ്യതകൾ തീർത്തും പരിമിതമാണ്-ഇവിടത്തെ ജനസംഖ്യയുടെ 33 ശതമാനവും കർഷക തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ്.

ജൂൺ മാസത്തിൽ, ജസ്‍ദീപിന് കോളേജിൽ പരീക്ഷ തുടങ്ങിയപ്പോൾ നേരത്തെ വാങ്ങിയ  സ്മാർട്ട് ഫോൺ ഏറെ സഹായകമായി. നെൽപ്പാടത്ത് പണിയെടുക്കുന്നതിനിടെ  രണ്ടു മണിക്കൂർ ഇടവേള എടുത്ത് ഓൺലൈനായാണ് അവർ പരീക്ഷ എഴുതിയത്. "എനിക്ക് ജോലി നിർത്തി പോകാൻ കഴിയുമായിരുന്നില്ല. ഞാൻ പരീക്ഷ എഴുതാൻ കോളേജിൽ പോയിരുന്നെങ്കിൽ അന്നത്തെ എന്റെ ശമ്പളം നഷ്ടമാകുമായിരുന്നു," അവർ ചൂണ്ടിക്കാട്ടുന്നു.

Dalit student Jasdeep Kaur, a resident of Khunde Halal in Punjab, transplanting paddy during the holidays. This summer, she had to repay a loan of Rs. 10,000 to her parents which she had taken to buy a smartphone to help with college work
PHOTO • Sanskriti Talwar

പഞ്ചാബിലെ ഖുണ്ഡെ ഹലാൽ ഗ്രാമത്തിൽ താമസിക്കുന്ന ജസ്‍ദീപ് കൗർ എന്ന ദളിത് വിദ്യാർത്ഥിനി അവധി ദിനങ്ങളിൽ നെല്ല് നടുന്ന ജോലി ചെയ്യുന്നു. കോളേജിലെ ആവശ്യങ്ങൾക്കായി സ്മാർട്ട് ഫോൺ വാങ്ങുന്നതിന് രക്ഷിതാക്കളിൽ നിന്ന് കടം മേടിച്ച 10,000 രൂപ തിരികെ നൽകാനാണ് ഈ വേനലിൽ അവൾ ജോലി ചെയ്തത്

'We don’t labour in the fields out of joy, but out of the helplessness of our families ,' says Jasdeep. Her family are Mazhabi Sikhs, listed as Scheduled Caste in Punjab; most people in her community do not own land but work in the fields of upper caste farmers
PHOTO • Sanskriti Talwar
'We don’t labour in the fields out of joy, but out of the helplessness of our families ,' says Jasdeep. Her family are Mazhabi Sikhs, listed as Scheduled Caste in Punjab; most people in her community do not own land but work in the fields of upper caste farmers
PHOTO • Sanskriti Talwar

'ഞങ്ങൾ കൃഷിയിടത്തിൽ പണിയ്ക്കിറങ്ങുന്നത് ഇഷ്ടത്തോടെയല്ല, ഞങ്ങളുടെ കുടുംബങ്ങളുടെ നിസ്സഹായാവസ്ഥ കാരണമാണ്,' ജസ്‍ദീപ് പറയുന്നു. പഞ്ചാബിൽ പട്ടിക ജാതിയായി പരിഗണിക്കപ്പെടുന്ന മസബി സിഖ് വിഭാഗക്കാരാണ് ജസ്‍ദീപിന്റെ  കുടുംബം; അവരുടെ സമുദായാംഗങ്ങളിൽ ഭൂരിഭാഗവും ഭൂരഹിതരും എന്നാൽ ഉയർന്ന ജാതിക്കാരായ കർഷകരുടെ നിലങ്ങളിൽ പണിയെടുക്കുന്നവരുമാണ്

പഞ്ചാബിലെ ശ്രീ  മുക്‌സർ  ജില്ലയിലുള്ള  മുക്‌സർ ഗവൺമെൻറ് കോളേജിലെ രണ്ടാം വർഷ  കോമേഴ്‌സ് വിദ്യാർത്ഥിനിയായ ജസ്‍ദീപ് ഇതാദ്യമായല്ല കർഷക തൊഴിലാളിയായി ജോലി ചെയ്യുന്നത്. 15  വയസ്സ് മുതൽ അവർ തന്റെ കുടുംബത്തോടൊപ്പം കൃഷിയിടങ്ങളിൽ ജോലിയ്ക്കിറങ്ങുന്നുണ്ട്.

"മറ്റു കുട്ടികൾ വേനലവധിയ്ക്ക് അമ്മവീട്ടിൽ പോകണമെന്ന് പറഞ്ഞ് വാശിപിടിക്കും," ഒരു ചെറുചിരിയോടെ ജസ്‍ദീപ് പറയുന്നു. "അതേസമയം,   ഏത് വിധേനയും കഴിയുന്നത്ര നെല്ല് നടാൻ ശ്രമിക്കുകയാകും ഞങ്ങൾ.".

നെല്ല് നടുന്ന ജോലിയ്ക്ക് ജസ്‍ദീപ്  ആദ്യമായി ഇറങ്ങുന്നത്, അവരുടെ കുടുംബം ഒരു മൈക്രോ ഫിനാൻസ് കമ്പനിയിൽ നിന്ന് രണ്ടു തവണയായി എടുത്ത ഒരു ലക്ഷത്തോളം  രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ സഹായിക്കുന്നതിനായാണ്.  അവരുടെ അച്ഛൻ ജസ്‌വിന്ദർ 2019-ൽ ഒരു മോട്ടോർബൈക്ക് വാങ്ങിക്കുന്നതിനു വേണ്ടിയാണ് ഈ രണ്ടു വായ്പയും എടുത്തത്. അതിൽ ഒരു വായ്പയുടെ പലിശയായി 17,000 രൂപയും മറ്റേതിന്റെ  പലിശയായി 12,000 രൂപയും ഈ കുടുംബം അടച്ചു.

ജസ്‍ദീപിന്റെ സഹോദരങ്ങളും-17 വയസ്സുള്ള മംഗലും ജഗ്‌ദീപും- അവരുടെ 15-ആം വയസ്സ് മുതൽ പാടത്ത് ജോലി ചെയ്യുന്നുണ്ട്. അവരുടെ അമ്മ 38 വയസ്സുകാരിയായ രാജ്‌വീർ കൗർ പറയുന്നത്, ഗ്രാമത്തിലെ കർഷക തൊഴിലാളി കുടുംബങ്ങൾ മക്കൾക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോൾ തന്നെ അവരെ തങ്ങൾ ജോലി ചെയ്യുന്നത് കണ്ടുമനസ്സിലാക്കാനായി പാടത്തേക്ക് കൊണ്ടുപോയിത്തുടങ്ങുമെന്നാണ്. "കുട്ടികൾ പിന്നീട് ഞങ്ങൾക്കൊപ്പം പണിയെടുത്ത് തുടങ്ങുമ്പോൾ അവർക്ക് അധികം ബുദ്ധിമുട്ട് തോന്നാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് ," അവർ വിശദീകരിക്കുന്നു.

Rajveer Kaur (in red) says families of farm labourers in the village start taking children to the fields when they are seven or eight years old to watch their parents at work.
PHOTO • Sanskriti Talwar
Jasdeep’s brother Mangal Singh (black turban) started working in the fields when he turned 15
PHOTO • Sanskriti Talwar

ഇടത്: ഗ്രാമത്തിലെ കർഷക തൊഴിലാളി കുടുംബങ്ങൾ മക്കൾക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോൾ തന്നെ അവരെ തങ്ങൾ ജോലി ചെയ്യുന്നത് കണ്ടുമനസ്സിലാക്കാനായി പാടത്തേക്ക് കൊണ്ടുപോയിത്തുടങ്ങുമെന്ന് രാജ്‌വീർ കൗർ (ചുവന്ന വസ്ത്രം ധരിച്ചിരിക്കുന്നു) പറയുന്നു. വലത്: ജസ്‍ദീപിൻെറ സഹോദരൻ മംഗൽ സിങ് (കറുത്ത തലപ്പാവ് ധരിച്ചിരിക്കുന്നു) 15  വയസ്സ് തികഞ്ഞപ്പോൾ മുതൽ പാടത്ത് ജോലി ചെയ്യുന്നുണ്ട്

ജസ്‍ദീപിന്റെ അയൽവാസിയായ നീരുവിന്റെ വീട്ടിലും  സമാനമാണ് സ്ഥിതി. നീരുവും മൂന്ന് സഹോദരികളും അവരുടെ വിധവയായ അമ്മയും ഉൾപ്പെടുന്നതാണ് അവരുടെ കുടുംബം. "എന്റെ അമ്മയ്‌ക്ക് കാലാ പീലിയ (ഹെപ്പറ്റൈറ്റിസ് സി) രോഗം ഉള്ളത് കൊണ്ട് നെല്ല് നടുന്ന ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്," തങ്ങൾക്ക് ജോലിയ്ക്കായി ഗ്രാമത്തിന് പുറത്തേയ്ക്ക് സഞ്ചരിക്കാൻ കഴിയാത്തതിന്റെ കാരണം വിശദീകരിച്ച് 22 വയസ്സുകാരിയായ നീരു പറയുന്നു. നീരുവിന്റെ അമ്മ, 40 വയസ്സുകാരിയായ സുരീന്ദർ കൗറിന് 2022-ൽ രോഗബാധ ഉണ്ടായതിനു ശേഷം ചൂടുള്ള കാലാവസ്ഥയിൽ  അധികം ജോലി ചെയ്യാൻ കഴിയാതിരിക്കുകയും പനിയും ടൈഫോയിഡും ബാധിക്കാനുള്ള സാധ്യത കൂടുതലായിരിക്കുകയുമാണ്. അവർക്ക് എല്ലാ മാസവും 1,500 രൂപ വിധവാ പെൻഷനായി ലഭിക്കുന്നുണ്ടെങ്കിലും അത് വീട്ടുചിലവുകൾക്ക് മതിയാകില്ല.

അതിനാൽ, നീരുവും അവരുടെ സഹോദരിമാരും അവരുടെ 15-ആം വയസ്സ് മുതൽ നെല്ല് പറിച്ചുനടാനും  കള പറിക്കാനും പരുത്തി പറിക്കാനുമെല്ലാം പോകുന്നുണ്ട്. ഭൂരഹിതരായ ഈ മസബി സിഖ് കുടുംബത്തിന് മുന്നിലുള്ള ഒരേയൊരു വരുമാന മാർഗ്ഗമാണിത്. "ഞങ്ങളുടെ അവധിക്കാലം മുഴുവൻ കൃഷിയിടങ്ങളിൽ അധ്വാനിച്ച് തീരും. ഞങ്ങൾക്ക് ഒഴിവ് ലഭിക്കുന്നത് ആകെ ഒരാഴ്ചയാണ്; അപ്പോഴാണ് ഞങ്ങൾ അവധിക്കാലത്ത് ചെയ്യാൻ തന്നിട്ടുള്ള ഗൃഹപാഠമെല്ലാം ചെയ്തുതീർക്കുന്നത്,"നീരു പറയുന്നു.

എന്നാൽ ഇവരുടെ ജോലി സാഹചര്യങ്ങൾ കഠിനമാണ്, പ്രത്യേകിച്ചും ദൈർഘ്യമേറിയ, കടുത്ത ചൂടുള്ള വേനൽ മാസങ്ങളിൽ. ഉച്ചനേരത്ത്,  പാടങ്ങളിൽ കെട്ടിനിർത്തിയിട്ടുള്ള വെള്ളത്തിന് ചൂട് പിടിക്കുന്നതോടെ, സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെയുള്ള തൊഴിലാളികൾ തണലിലേക്ക് മാറും; വൈകീട്ട് 4 മണിക്ക് ശേഷമാണ് പിന്നെ ജോലി പുനരാരംഭിക്കുക. ഒരുപാട് ശാരീരിക അധ്വാനം ആവശ്യമുള്ള ജോലിയാണ് ഈ കുട്ടികൾക്ക് ചെയ്യേണ്ടി വരുന്നതെങ്കിലും, വീട്ടുചിലവുകൾക്ക് പണം കണ്ടെത്തേണ്ടതിനാൽ നീരുവിന്റെയും ജസ്‌ദീപിന്റെയും കുടുംബങ്ങൾക്ക് മുന്നിൽ വേറെ വഴിയില്ല.

"ഞങ്ങൾ സമ്പാദിക്കുന്നത് മുഴുവൻ അവരുടെ ആവശ്യങ്ങൾക്കായി ചിലവാക്കിയാൽ, പിന്നെ എങ്ങനെയാണ് വീട്ടുചിലവുകൾ നടത്താനാകുക?", വർഷാവർഷം സ്കൂൾ ഫീസ് അടയ്ക്കാനും പുതിയ പുസ്തകങ്ങളും യൂണിഫോമും വാങ്ങാനുമുള്ള ചിലവുകൾ പരാമർശിച്ച്  രാജ്‌വീർ ചോദിക്കുന്നു.

"അവർ രണ്ടു പേരെയും സ്കൂളിൽ പറഞ്ഞയക്കണം," അടച്ചുറപ്പുള്ള വീടിന്റെ മുറ്റത്ത് ഇട്ടിട്ടുള്ള മഞ്ചിയിൽ (ചൂടിക്കട്ടിൽ) ഇരുന്ന് രാജ്‌വീർ  പറയുന്നു. അവരുടെ ഗ്രാമത്തിൽ നിന്ന് 13 കിലോമീറ്റർ അകലെ ലഖേവാലിയിലുള്ള  ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കണ്ടറി സ്മാർട്ട് സ്കൂളിലാണ് ജഗ്ദീപ് പഠിക്കുന്നത്.

Jasdeep drinking water to cool down. Working conditions in the hot summer months are hard and the labourers have to take breaks
PHOTO • Sanskriti Talwar
Rajveer drinking water to cool down. Working conditions in the hot summer months are hard and the labourers have to take breaks
PHOTO • Sanskriti Talwar

ജസ്‌ദീപും (ഇടത്) രാജ്‌വീറും (വലത്) ദാഹമകറ്റാൻ വെള്ളം കുടിക്കുന്നു. ജോലി സാഹചര്യങ്ങൾ ദുർഘടമാകുന്ന ചൂടേറിയ വേനൽ മാസങ്ങളിൽ തൊഴിലാളികൾക്ക് ഇടയ്ക്കിടെ ഇടവേളകൾ എടുക്കേണ്ടതായി വരും

"മകൾക്ക് സ്കൂളിൽ പോകാനുള്ള ട്രാൻസ്‌പോർട്ട് വാൻ സർവീസിന് മാസം തോറും 1200 രൂപ കൊടുക്കണം. ഇതിനു പുറമേ, സ്കൂളിൽ നിന്ന് അവർക്ക് ലഭിക്കുന്ന അസൈന്മെന്റുകൾ തീർക്കാനും പണച്ചിലവ് ഉണ്ട്," ജസ്‍ദീപ് പറയുന്നു; "ഏത് സമയവും ഒന്നല്ലെങ്കിൽ മറ്റൊരു ചിലവ് ഉണ്ടായിക്കൊണ്ടേയിരിക്കും" എന്ന് കൂട്ടിച്ചേർക്കുമ്പോൾ അവരുടെ ശബ്ദത്തിൽ  ആശങ്ക നിഴലിക്കുന്നു.

വേനലവധിയ്ക്ക് ശേഷം ജൂലൈ മാസത്തിൽ മംഗലിനും ജഗ്ദീപിനും സ്കൂൾ പരീക്ഷ തുടങ്ങും. ഇതിനു വേണ്ടി പഠിക്കുന്നതിനായി  അവധിക്കാലത്തിന്റെ അവസാനത്തെ കുറച്ച് ദിവസങ്ങൾ കുട്ടികൾക്ക് ജോലിയിൽ നിന്ന് ഇടവേള കൊടുക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

ജസ്‍ദീപിന് തന്റെ ഇളയ സഹോദരങ്ങൾ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിക്കുമെന്നതിൽ സംശയമില്ല. എന്നാൽ ഗ്രാമത്തിലെ മറ്റു പല കുട്ടികളുടെയും സ്ഥിതി അതല്ല. "പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്നത് അവരെ ആശങ്കയിലാഴ്ത്തും," മഞ്ചിയിൽ അമ്മയ്ക്ക് അരികിലിരുന്ന് അവൾ പറയുന്നു. ഗ്രാമത്തിലെ കുട്ടികളെ സഹായിക്കാൻ തന്നാലാവുന്നത് അവളും ചെയ്യുന്നുണ്ട്-അവൾ ഉൾപ്പെടെ, കോളേജിൽ പോകുന്ന ഏതാനും ദളിത് വിദ്യാർഥികൾ ചേർന്ന്  വൈകുന്നേരങ്ങളിൽ ഗ്രാമത്തിലെ കുട്ടികൾക്ക് സൗജന്യമായി ട്യൂഷൻ എടുത്തുകൊടുക്കുന്നുണ്ട്. ജൂൺ മാസത്തിൽ വൈകീട്ട് 4 മുതൽ 7 വരെ കുട്ടികൾ മിക്കവരും പാടത്ത് പണിയിലായിരിക്കും എന്നതുകൊണ്ട് തന്നെ ആ സമയത്ത് ക്ലാസുകൾ അധികം വയ്ക്കാറില്ല.

*****

ഭൂരഹിതരായ കർഷക തൊഴിലാളി കുടുംബങ്ങൾക്ക് വർഷത്തിലെ ഏതാനും ചില മാസങ്ങളിൽ മാത്രം ലഭ്യമാകുന്ന ചുരുക്കം ചില തൊഴിലുകളിൽ ഒന്നാണ് നെല്ല്  നടുന്ന ജോലി. ഒരു ഏക്കർ ഭൂമിയിൽ നെല്ല് നടുന്നതിന് ഓരോ കുടുംബത്തിനും 3,500 രൂപയാണ് വേതനം; നേഴ്സറികൾ പാടത്ത് നിന്ന് രണ്ടു കിലോമീറ്റർ വരെ ദൂരത്തിലാണെങ്കിൽ 300 രൂപ  അധികമായി ലഭിക്കും. രണ്ടോ അതിലധികമോ കുടുംബങ്ങളെ ഒന്നിച്ചാണ് ഈ ജോലി ഏൽപ്പിക്കുന്നതെങ്കിൽ ഓരോരുത്തർക്കും 400 മുതൽ 500 രൂപ വരെ ദിവസക്കൂലി സമ്പാദിക്കാനാകും.

എന്നാൽ ഈയിടെയായി ഖാരിഫ് സീസണിൽ ജോലി ലഭ്യത കുറഞ്ഞുവരികയാണെന്ന് ഖുണ്ഡെ ഹലാലിലെ പല കുടുംബങ്ങളും പറയുന്നു. ഉദാഹരണത്തിന്, ജസ്‍ദീപും രക്ഷിതാക്കളും ഈ വർഷം 25 ഏക്കർ നിലത്താണ് നെല്ല് നട്ടത്; മുൻവർഷത്തേക്കാൾ 5 ഏക്കർ കുറവാണിത്. സീസൺ അവസാനിച്ചപ്പോൾ അവർ മൂന്ന് പേർക്കും 15,000 രൂപ വീതം ലഭിച്ചു. ഇളയ സഹോദരങ്ങൾക്ക് 10,000 രൂപ വീതവും.

Transplanting paddy is one of the few seasonal occupations available to labourers in this village. As they step barefoot into the field to transplant paddy, they leave their slippers at the boundary
PHOTO • Sanskriti Talwar
Transplanting paddy is one of the few seasonal occupations available to labourers in this village. As they step barefoot into the field to transplant paddy, they leave their slippers at the boundary
PHOTO • Sanskriti Talwar

ഈ ഗ്രാമത്തിലെ തൊഴിലാളികൾക്ക് വർഷത്തിലെ ഏതാനും ചില മാസങ്ങളിൽ മാത്രം ലഭ്യമാകുന്ന ചുരുക്കം ചില തൊഴിലുകളിൽ ഒന്നാണ് നെല്ല് നടുന്ന ജോലി (വലത്). വരമ്പത്ത് ചെരുപ്പ് അഴിച്ചുവച്ചാണ് അവർ പാടത്ത് നെല്ല്  നടാൻ ഇറങ്ങുന്നത്

Jasdeep’s father Jasvinder Singh loading paddy from the nurseries for transplanting.
PHOTO • Sanskriti Talwar
Each family of farm labourers is paid around Rs. 3,500 for transplanting paddy on an acre of land. They earn an additional Rs. 300 if the nursery is located at a distance of about two kilometres from the field
PHOTO • Sanskriti Talwar

ഇടത്: ജസ്‍ദീപിന്റെ അച്ഛൻ ജസ്‌വിന്ദർ സിംഗ്, പാടത്ത് നടാനുള്ള നെല്ല് നേഴ്സറിയിൽ നിന്ന് വണ്ടിയിൽ കയറ്റുന്നു. വലത്: ഒരു ഏക്കർ ഭൂമിയിൽ നെല്ല് നടുന്നതിന് ഒരു കർഷക തൊഴിലാളി കുടുംബത്തിന് 3,500 രൂപയാണ് വേതനം; നേഴ്സറികൾ പാടത്ത് നിന്ന് രണ്ടു കിലോമീറ്റർ വരെ ദൂരത്തിലാണെങ്കിൽ 300 രൂപ അധികമായി ലഭിക്കും

ഈ പ്രദേശത്ത് ലഭ്യമായിട്ടുള്ള മറ്റൊരു ജോലി പരുത്തി പറിക്കലാണ്. എന്നാൽ അത് പഴയത് പോലെ ലാഭകരമല്ലെന്ന് പറഞ്ഞ് ജസ്‍ദീപ് കൂട്ടിച്ചേർക്കുന്നു, " കഴിഞ്ഞ 10 വർഷത്തിനിടെ, കീടങ്ങളുടെ ആക്രമണവും ഭൂഗർഭജല വിതാനത്തിലെ ഇടിവും കാരണം പരുത്തികൃഷി ഗണ്യമായി കുറഞ്ഞിട്ടുണ്ട്."

തൊഴിലവസരങ്ങളുടെ കുറവ് മൂലം കർഷക തൊഴിലാളികൾ മറ്റു ജോലികൾ കൂടി ചെയ്യാൻ നിർബന്ധിതരാകുകയാണ്. ജസ്‍ദീപിന്റെ അച്ഛൻ ജസ്‌വിന്ദർ നേരത്തെ കൽപ്പണി ചെയ്തിരുന്നെങ്കിലും അരയ്ക്ക് താഴെ കടുത്ത വേദന അനുഭവപ്പെട്ടത് മൂലം അത് നിർത്തേണ്ടി വരികയായിരുന്നു. 2023 ജൂലൈയിൽ ആ 40 വയസ്സുകാരൻ ഒരു സ്വകാര്യ ബാങ്കിൽ നിന്ന് വായ്പ എടുത്ത് ഒരു കാർ -മഹീന്ദ്ര ബൊലേറോ-വാങ്ങിച്ചു.  നിലവിൽ ആ കാറിൽ യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് അദ്ദേഹം വരുമാനം കണ്ടെത്തുന്നത്; കാർഷിക ജോലികൾ ചെയ്യുന്നത് അദ്ദേഹം തുടരുന്നുമുണ്ട്. വാഹനം വാങ്ങിക്കാൻ എടുത്ത വായ്പ ഈ കുടുംബം അഞ്ച് വർഷം കൊണ്ട് അടച്ചുതീർക്കണം.

രണ്ടു വർഷം മുൻപ് വരെ, നീരുവിന്റെ കുടുംബം വേനലവധിയ്ക്ക് കുറഞ്ഞത് 15 ഏക്കർ പാടത്ത് നെല്ല് നടുമായിരുന്നു. ഈ വർഷം തങ്ങളുടെ കന്നുകാലികൾക്ക് കൊടുക്കാനുള്ള വൈക്കോൽ വാങ്ങിയതിന് പകരമായി വെറും രണ്ട് ഏക്കർ നിലത്ത് മാത്രമാണ് അവർ ജോലി ചെയ്തത്.

2022-ൽ,  നീരുവിന്റെ മൂത്ത സഹോദരി, 25 വയസ്സുകാരിയായ ശിഖാഷ്‌ ഗ്രാമത്തിൽ നിന്ന് 26 കിലോമീറ്റർ അകലെ ദോഡയിൽ മെഡിക്കൽ ലബോറട്ടറി അസിസ്റ്റന്റായി ജോലിയ്ക്ക് കയറി. അവർക്ക് 24,000 മാസശമ്പളമായി ലഭിച്ചു തുടങ്ങിയതോടെയാണ് കുടുംബത്തിന് അല്പം ആശ്വാസമായത്; അവർ ഒരു പശുവിനെയും എരുമയെയും പുതുതായി വാങ്ങിയെന്ന് മാത്രമല്ല ഹ്രസ്വദൂര യാത്രകളിൽ ഉപയോഗിക്കാനായി ഒരു സെക്കന്റ് ഹാൻഡ് മോട്ടോർബൈക്ക് കൂടി സംഘടിപ്പിച്ചു. നീരുവും സഹോദരിയെ പോലെ ലാബ് അസിസ്റ്റന്റ് ആകാനുള്ള പരിശീലനത്തിലാണ്; ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു വെൽഫെയർ സൊസൈറ്റിയാണ് അവളുടെ പഠനച്ചിലവ് വഹിക്കുന്നത്.

അവരുടെ ഏറ്റവും ഇളയ സഹോദരി, 14 വയസ്സുകാരിയായ കമലും കുടുംബത്തോടൊപ്പം പാടത്ത് ഇറങ്ങിയിരിക്കുന്നു. ജഗ്‌ദീപ് പഠിക്കുന്ന അതേ സ്കൂളിലെ 11-ആം ക്ലാസ് വിദ്യാർത്ഥിനിയായ അവൾ കൃഷിപ്പണിയും സ്കൂളിലെ ജോലികളും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

Sukhvinder Kaur and her daughters Neeru and Kamal (left to right)
PHOTO • Sanskriti Talwar
After Neeru’s elder sister Shikhash began working as a medical lab assistant in 2022, the family bought a cow and a buffalo to support their household expenses by selling milk
PHOTO • Sanskriti Talwar

ഇടത്: സുഖ്‌വിന്ദർ കൗറും അവരുടെ പെണ്മക്കൾ, നീരുവും കമലും (ഇടത്ത് നിന്ന് വലത്തോട്ട്), തങ്ങളുടെ കന്നുകാലികൾക്ക് കൊടുക്കാനുള്ള വൈക്കോൽ ഒരു കർഷകനിൽ നിന്ന് വാങ്ങിയതിന്  പകരമായി ഈ സീസണിൽ രണ്ട് ഏക്കർ നിലത്ത് നെല്ല്  നട്ടിട്ടുണ്ട്. വലത്: നീരുവിന്റെ മൂത്ത സഹോദരി ശിഖാഷ് 2022-ൽ മെഡിക്കൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്ത് തുടങ്ങിയതിനു ശേഷം ഈ കുടുംബം ഒരു പശുവിനെയും എരുമയെയും വാങ്ങുകയും അതിന്റെ പാൽ വിറ്റ് വീട്ടുചിലവിനുള്ള വരുമാനം കണ്ടെത്തുകയും ചെയ്യുന്നു

*****

"കൃഷിക്കാർ കൂടുതലായും ഡി.എസ്.ആർ ചെയ്തു തുടങ്ങിയതോടെ ഗ്രാമത്തിലെ കർഷക തൊഴിലാളികൾക്ക് ഇപ്പോൾ സീസണിൽ 15 ദിവസത്തെ തൊഴിൽ മാത്രമാണ് ലഭിക്കുന്നത്," പഞ്ചാബ് ഖേത് മസ്ദൂർ യൂണിയന്റെ ജനറൽ സെക്രട്ടറിയായ തർസേം സിംഗ് പറയുന്നു. മുൻകാലങ്ങളിൽ, നെല്ല് നടുന്ന ജോലിയിൽ നിന്ന് മാത്രം തങ്ങൾ ഓരോരുത്തർക്കും 25,000 രൂപ ലഭിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്‌ദീപും അത് ശരിവയ്ക്കുന്നു.

എന്നാൽ ഇന്ന്, "പല കർഷകരും യന്ത്രങ്ങൾ ഉപയോഗിച്ച് സീധി ബിജായി (ഡയറക്ട് സീഡിംഗ് ഓഫ് റൈസ് അഥവാ ഡി.എസ്.ആർ) ചെയ്യാനാണ് താല്പര്യപ്പെടുന്നത്. ഈ യന്ത്രങ്ങൾ വന്നതോടെ ഞങ്ങളുടെ മസ്ദൂരി (തൊഴിൽ) ആണ് നഷ്ടമായത്," ജസ്‍ദീപിന്റെ അമ്മ രാജ്‌വീർ വേദനയോടെ പറയുന്നു.

"അതുകൊണ്ടാണ് ഒരുപാട് ഗ്രാമവാസികൾ ജോലി തേടി വിദൂര ഗ്രാമങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നത്," നീരു കൂട്ടിച്ചേർക്കുന്നു. കർഷകരെ ഡി.എസ്.ആർ മാതൃക ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഏക്കർ ഒന്നിന് 1,500 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിന് ശേഷം യന്ത്രങ്ങളുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ടെന്ന് ചില തൊഴിലാളികൾ വിശ്വസിക്കുന്നു.

ഖുണ്ഡെ ഹലാലിൽ 43 ഏക്കർ ഭൂമി സ്വന്തമായുള്ള കർഷകൻ ഗുർപീന്ദർ സിംഗ് കഴിഞ്ഞ രണ്ട് സീസണായി ഡി.എസ്.ആർ സമ്പ്രദായമാണ് പിന്തുടരുന്നത്. "നെല്ല് ഒരു തൊഴിലാളി നടുന്നതോ ഒരു യന്ത്രം നടുന്നതോ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഡി.എസ്.ആർ ചെയ്യുന്നതിലൂടെ ഒരു കർഷകൻ വെള്ളം മാത്രമാണ് ലാഭിക്കുന്നത്, പണമല്ല," അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Gurpinder Singh
PHOTO • Sanskriti Talwar
Gurpinder Singh owns 43 acres of land in Khunde Halal and has been using the DSR method for two years. But he still has to hire farm labourers for tasks such as weeding
PHOTO • Sanskriti Talwar

ഖുണ്ഡെ ഹലാലിൽ 43 ഏക്കർ ഭൂമി സ്വന്തമായുള്ള കർഷകൻ ഗുർപീന്ദർ സിംഗ് (ഇടത് ) കഴിഞ്ഞ രണ്ട് സീസണായി ഡി.എസ്.ആർ സമ്പ്രദായമാണ് പിന്തുടരുന്നത്. എന്നാൽ കള പറിക്കുക പോലെയുള്ള ജോലികൾക്കായി അദ്ദേഹം ഇപ്പോഴും കർഷക തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്

Mangal, Jasdeep and Rajveer transplanting paddy in the fields of upper caste farmers
PHOTO • Sanskriti Talwar
Mangal, Jasdeep and Rajveer transplanting paddy in the fields of upper caste farmers
PHOTO • Sanskriti Talwar

ഇടത്: മംഗൽ, ജസ്‍ദീപ്, രാജ്‌വീർ എന്നിവർ ഉയർന്ന ജാതിക്കാരായ കർഷകരുടെ കൃഷിയിടങ്ങളിൽ നെല്ല് നടുന്നു

തൊഴിലാളികൾ നെല്ല് നടുന്നതുമായി താരതമ്യം ചെയ്യുമ്പോൾ .ഡി.എസ്.ആർ സമ്പ്രദായം ഉപയോഗിച്ച് ഇരട്ടി അളവിൽ നെൽവിത്തുകൾ നടാൻ സാധിക്കുന്നുണ്ടെന്ന് ആ 53 വയസ്സുകാരൻ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഈ സമ്പ്രദായം പിന്തുടരുന്നത് മൂലം പാടം വരണ്ടുകിടക്കുന്നത് എലികൾ കടക്കാനും വിള നശിപ്പിക്കാനും കാരണമാകുന്നുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു. "ഡി.എസ്. ആർ ഉപയോഗിക്കുമ്പോൾ കളശല്യം കൂടുന്നത് കാരണം കൂടുതൽ കളനാശിനിയും അടിക്കേണ്ടതായി വരും. തൊഴിലാളികൾ നെല്ല് നടുമ്പോൾ കളശല്യം കുറവാണ്," അദ്ദേഹം പറയുന്നു.

അതുകൊണ്ട് ഗുർപീന്ദറിനെ പോലെയുള്ള കർഷകർക്ക് കള നീക്കാനായി കർഷക തൊഴിലാളികളെ തന്നെ ആശ്രയിക്കേണ്ടി വരുന്നു.

"പുതിയ സമ്പ്രദായം പിന്തുടരുന്നത് കൊണ്ട് പ്രത്യേകിച്ച് ലാഭം ഒന്നും ഇല്ലെങ്കിൽ കർഷകർക്ക് എന്തുകൊണ്ട് കർഷക തൊഴിലാളികളെ ജോലിയ്ക്ക് നിയോഗിച്ചു കൂടാ?" മസബി സിഖ് വിഭാഗക്കാരനായ തർസേം ചോദിക്കുന്നു. കീടനാശിനി കമ്പനികൾക്ക് ലാഭമുണ്ടാക്കി കൊടുക്കാൻ കർഷകർക്ക് ,മടിയില്ലെന്ന് ചൂണ്ടിക്കാണിച്ച് അദ്ദേഹം കൂട്ടിച്ചേർക്കുന്നു, "എന്നാൽ അവർ തൊഴിലാളികളുടെ ജോലിയാണ് കവരുന്നത്."

പരിഭാഷ: പ്രതിഭ ആര്‍. കെ.

Sanskriti Talwar

Sanskriti Talwar is an independent journalist based in New Delhi, and a PARI MMF Fellow for 2023.

Other stories by Sanskriti Talwar
Editor : Sarbajaya Bhattacharya

Sarbajaya Bhattacharya is a Senior Assistant Editor at PARI. She is an experienced Bangla translator. Based in Kolkata, she is interested in the history of the city and travel literature.

Other stories by Sarbajaya Bhattacharya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.