“ഇതാ നിങ്ങൾക്കുള്ള സമ്മാനം”, എന്ന് പറഞ്ഞുകൊണ്ട് പ്രാദേശിക ‘ഗുണഭോക്തൃ കമ്മിറ്റി’യിലെ അംഗമായ ബെഹാരി ലക്ര, തെരേസ ലക്രയുടെ കൈയ്യിലേക്ക്, 5,000 രൂപ വെച്ചുകൊടുത്തു. ഗുംല ജില്ലയിലെ തെത്ര ഗ്രാമപഞ്ചായത്തിലെ സർപാഞ്ചായിരുന്നു തെരേസ. ‘സമ്മാനം’ പണമായിരുന്നുവെന്ന് തെരേസയ്ക്ക് അറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ അവർക്കത് കിട്ടിയതുമില്ല. കാരണം, അതേ തൊട്ടടുത്ത നിമിഷം, റാഞ്ചിയിൽനിന്നുള്ള അഴിമതി വിരുദ്ധ ബ്യൂറോയിൽനിന്നുള്ള (എ.സി.ബി) സംഘം സർപാഞ്ചിനെ വളഞ്ഞ്, അവരെ അറസ്റ്റ് ചെയ്തു. 1988-ലെ അഴിമതി തടയൽ നിയമമനുസരിച്ച്, ‘അനധികൃതമായി പ്രതിഫലം’ കൈപ്പറ്റിയതിനായിരുന്നു അറസ്റ്റ്.
ആ പ്രവൃത്തി, ഒറാവോൺ ഗോത്രക്കാരിയായ 48 വയസ്സുള്ള തെരേസയെ തകർത്തുകളയുകയും, അവരുടെ പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജാർഘണ്ടിലെ ബസിയ ബ്ലോക്കിലെ 80,000 ആളുകളെ ഞെട്ടിക്കുകയും ചെയ്തു. കേവലം 5,000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്മേൽ അവരെ അറസ്റ്റ് ചെയ്യാൻ റാഞ്ചിയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഈ സ്ഥലത്തേക്ക് – ഒരു എസ്.യു.വി.യിൽ ആ ദൂരം യാത്ര ചെയ്യാൻ ഞാൻ രണ്ട് മണിക്കൂറെടുത്തു – എ,സി.ബി. സംഘം എത്തി എന്നത് അസാധാരണ നടപടിയായി ആർക്കും തോന്നിയതുമില്ല. അവരെ ജഡ്ജിയുടെ മുമ്പിൽ ഹാജരാക്കിയപ്പോൾ ജഡ്ജി അത് പരാമർശിക്കുകയും ചെയ്തു. എ.സി.ബി. ടീമിന് അവിടെ വന്ന്, തിരിച്ചുപോകാൻ അഞ്ച് മണിക്കൂർ വേണ്ടിവന്നിട്ടുണ്ടാവും. മറ്റ് ചിലവുകൾ കണക്കാക്കിയില്ലെങ്കിൽപ്പോലും വരുന്നതിനും തിരിച്ചുപോകുന്നതിനും ആ പണത്തിന്റെ പകുതി അവർക്ക് ചിലവാക്കേണ്ടിയും വന്നിട്ടുണ്ടാവണം.
മാത്രമല്ല, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങളെക്കൊണ്ട്, തെരേസയെ ആ പ്രത്യേകസ്ഥലത്തേക്ക് – ബസിയ ബ്ലോക്ക് പഞ്ചായത്തോഫീസിലേക്ക്-കൊണ്ടുവന്നതിലും ആർക്കും അതിശയം തോന്നിയില്ല. ആ പഞ്ചായത്തംഗങ്ങൾതന്നെയാണ് അവർക്കെതിരേ പിന്നീട് സാക്ഷി പറഞ്ഞതും. തീർന്നില്ല, അറസ്റ്റ് ചെയ്ത സംഘം, ബസിയ ബ്ലോക്ക് പഞ്ചായത്തോഫീസിന്റെ നേരെ എതിർവശത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുപോയില്ല എന്ന് തെരേസ പറയുന്നു. പകരം, “അവരെന്നെ 10-15 കിലോമീറ്റർ അകലെയുള്ള കംദാര ബ്ലോക്കിലെ പൊലീസ് സ്റ്റേഷനിലേക്ക് വണ്ടിയിൽ കൊണ്ടുപോവുകയി” എന്നാണ് തെരേസ വെളിപ്പെടുത്തിയത്.
ഈ സംഭവം നടക്കുന്നത് 2017 ജൂണിലാണ്.
അതിനൊരു കാരണമുണ്ടെന്നും 12-ആം ക്ലാസ് പാസ്സായ ആ സ്ത്രീ പറയുന്നു. “ബസിയ പൊലീസ് സ്റ്റേഷനിൽ എല്ലാവർക്കും എന്നെ പരിചയമുണ്ട്. ഞാനൊരു കുറ്റവാളിയല്ലെന്ന് അവർക്കെല്ലാവർക്കും അറിയാം”. പിന്നീട്, അവരുടെ കേസ് റാഞ്ചിയിലെ പ്രത്യേക കോടതിക്ക് മുമ്പാകെ എത്തി.






