“ഒരു ഓറിയന്റൽ ഷമയുടെ വിളി ഞാൻ ഇപ്പോൾ കേട്ടതേയുള്ളു”.
മിക്ക റായി ആകെ ആവേശത്തിലായിരുന്നു. സംഗീതമധുരമായ കുറുമൊഴികളായിട്ടാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്.
എന്നാൽ ആവേശത്തോടൊപ്പംതന്നെ, കറുപ്പും വെളുപ്പും മഞ്ഞയും കലർന്ന ആ ചെറിയ പക്ഷിയെക്കുറിച്ച് അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആകാംക്ഷയും ഉണ്ടായിരുന്നു. “സാധാരണയായി ഇവയെ താഴെയാണ് (900 മീറ്ററിൽ) കണ്ടുവന്നിരുന്നതെങ്കിലും ഈയിടെയായി മുകളിൽനിന്നാണ് (2,000 മീറ്റർ) ശബ്ദം കേൾക്കുന്നത്”. അരുണാചൽ പ്രദേശിലെ ഈഗിൾനെസ്റ്റ് വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പക്ഷികളെ നിരീക്ഷിച്ചുവരുന്ന 30 വയസ്സുള്ള ഫീൽഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അരുണാചൽ പ്രദേശിന്റെ പശ്ചിമ കാമെംഗ് ജില്ലയിലെ ട്രോപ്പിക്കൽ മലനിരകളിലെ വനങ്ങളിലുള്ള പക്ഷിവർഗ്ഗങ്ങളെപ്പറ്റി കഴിഞ്ഞ 10 കൊല്ലമായി പഠിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്മാരുടേയും ഗവേഷകരുടേയും ഫീൽഡ് ഉദ്യോഗസ്ഥരുടേയും സംഘത്തിലെ അംഗമാണ് മിക്ക.
“ഇതാണ് വെള്ളവാലൻ റോബിൻ. പരമാവധി 1,800 മീറ്റർ ഉയരത്തിലായിരുന്നു ഇവയുടെ വാസം. എന്നാൽ കഴിഞ്ഞ മൂന്ന് നാല് കൊല്ലമായി 2,00 മീറ്റർ ഉയരത്തിലാണ് ഇവയെ കണ്ടുവരുന്നത്”, കറുപ്പും കടുംനീലയും നിറവും വാലിൽ വെളുത്ത വരകളുമുള്ള ഒരു പക്ഷിയെ കൈയ്യിൽ പിടിച്ചുകൊണ്ട് ഡോ. ഉമേഷ് ശ്രീനിവാസൻ പറഞ്ഞു.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസിലെ(ഐ.ഐ.എസ്.സി) പക്ഷി ശാസ്ത്രജ്ഞനായ ശ്രീനിവാസനാണ് അരുണാചൽ പ്രദേശിലെ സംഘത്തെ നയിക്കുന്നത്. “കഴിഞ്ഞ 12 വർഷങ്ങളായി, ഹിമാലയത്തിലെ പക്ഷിവർഗ്ഗങ്ങൾ അവയുടെ വാസസ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്”, അദ്ദേഹം പറഞ്ഞു.






























