"ഈ വർഷം ആരെങ്കിലും ഗണേശ വിഗ്രഹങ്ങൾ വാങ്ങുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?" വിശാഖപട്ടണത്തെ കുമ്മാരി വീഥി (കുശവന്മാരുടെ തെരുവ് എന്നർത്ഥം) നിവാസിയായ യു. ഗൗരി ശങ്കർ ചോദിക്കുന്നു. "എല്ലാ കൊല്ലവും ഞങ്ങൾ ദൈവത്തിൽ വിശ്വാസമർപ്പിച്ച് ഈ പ്രതിമകൾ നിർമ്മിക്കുന്നു. ദൈവകൃപയാൽ തുച്ഛമായ ലാഭമെങ്കിലും കിട്ടാറുണ്ടായിരുന്നു," അയാൾ പറയുന്നു. "എന്നാൽ ഈ വർഷം ദൈവമില്ലെന്ന് തോന്നുന്നു, വെറും ലോക്ക്ഡൗണും വൈറസുകളും മാത്രം."
ആന്ധ്രയിലെ ഈ പട്ടണത്തിലുള്ള വീട്ടിൽവെച്ച് 63ക്കാരനായ ശങ്കർ, 42-കാരനായ മകൻ വീരഭദ്രനും 32-കാരിയായ മരുമകൾ മാധവിക്കുമൊപ്പം എല്ലാ വർഷവും ഏപ്രിൽ മാസം ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കാൻ ആരംഭിക്കും. പക്ഷേ ഈ വർഷം മഹമാരിയായതിനാൽ ജൂൺ മാസം പകുതിയോടെ മാത്രമേ ഇവർക്ക് നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞുള്ളൂ.
സാധാരണയായി ഒരുവർഷം ജൂലൈമുതൽ ഒക്ടോബർവരെ (ഉത്സവകാലം), വിനായക ചതുർത്ഥി– ദീപാവലി ഓർഡറുകളുടെ വിതരണം കഴിഞ്ഞാൽ, മാസത്തിൽ 20,000 രൂപ മുതൽ 23,000 രൂപവരെ അവർ സമ്പാദിക്കാറുണ്ട്. ഇക്കൊല്ലം വിനായക ചതുർത്ഥിക്ക് കഷ്ടിച്ച് 48 മണിക്കൂർ മാത്രം അവശേഷിക്കേ, അവർക്ക് ഗണപതി പ്രതിമകൾക്കായുള്ള ഒരൊറ്റ വലിയ ഓർഡറുകൾപോലും ലഭിച്ചിട്ടില്ല.
കേവലം 15 വർഷങ്ങൾ മുമ്പുവരെ കുമ്മാരി വീഥി, ഈ ഉപജീവനമാർഗത്തിൽ ഏർപ്പെട്ടിരുന്ന ഇവിടുത്തെ മുപ്പതോളം വരുന്ന കുമ്മാര കുടുംബങ്ങളുടെ പ്രവർത്തനംകൊണ്ട് സജീവമായിരുന്നു ഇപ്പോഴത് നാലായി ചുരുങ്ങി. മാർച്ച് മാസം അവസാനവാരം ആരംഭിച്ച ലോക്ക്ഡൗണോടെ സ്ഥിതി വഷളാവുന്നത് ഈ കുടുംബങ്ങൾ മനസ്സിലാക്കി.
"പ്രതിമകൾ വിതരണം ചെയ്യുന്ന കച്ചവടക്കാരുടെ പക്കൽനിന്നും ഞങ്ങൾക്ക് ഭീമമായ ഓർഡറുകൾ ലഭിക്കാറുണ്ട്, ഈ വർഷം ഒന്നുംതന്നെ കിട്ടിയില്ല," മാധവി പറയുന്നു, അവർ ആന്ധ്രപ്രദേശിലെ ജില്ലയായ ശ്രീകാകുളത്തുകാരിയാണ്. ഇപ്പോൾ വിജയനഗരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമത്തിൽനിന്നും ഇവിടേക്ക് വന്നവരാണ് അവരുടെ ഭർത്താവിന്റെ മുത്തശ്ശനും മുത്തശ്ശിയും.











