ഫാത്തിമ ബാനു ഒരു കവിത ആലപിക്കുകയാണ്: “മുകളിൽ പങ്ക കറങ്ങുന്നു, താഴെ കുഞ്ഞ് ഉറങ്ങുന്നു“, അവൾ ഹിന്ദിയിൽ ചൊല്ലി. “ഉറങ്ങൂ കുഞ്ഞേ ഉറങ്ങൂ, വലിയ ചുവന്ന കിടക്കയിൽ ഉറങ്ങൂ”..എല്ലാ കണ്ണുകളും ആ ഒമ്പതുവയസ്സുകാരിയിലാണെങ്കിലും, അവൾ അത് ശ്രദ്ധിക്കാത്ത മട്ടിലിരിക്കുകയാണ്. രാജാജി കടുവസങ്കേതത്തിനകത്തെ വന്‍ ഗുജ്ജർ ബസ്തിയിലെ ഒരു ക്ലാസ്സുമുറിയിൽ ഒരുച്ചയ്ക്ക് കൂടിയിരിക്കുകയായിരുന്നു ഒരു കൂട്ടം മുതിർന്ന കുട്ടികൾ.
ആ ദിവസം അവരുടെ ‘സ്കൂൾ’ നടക്കുന്നത്, തബസ്സും ബീവിയുടെ വീട്ടുമുറ്റത്താണ്. അഞ്ച് വയസ്സുമുതൽ 13 വയസ്സുവരെ വിവിധപ്രായത്തിലുള്ള കുറച്ച് കുട്ടികൾ നോട്ടുപുസ്തകമൊക്കെ പിടിച്ച് ഒരു വലിയ പായയിലിരിക്കുന്നു. തബസ്സും ബീവിയുടെ രണ്ട് കുട്ടികളും – ഒരാൺകുട്ടിയും പെൺകുട്ടിയും – അതിലുണ്ട്. ബസ്തിയിലെ മറ്റുള്ള മിക്ക കുടുംബങ്ങളെയുംപോലെ അവരുടെ കുടുംബവും എരുമകളെ മേച്ചും പാൽ വിറ്റുമാണ് ഉപജീവനം നടത്തുന്നത്.
2015 മുതൽക്ക് കുനാവു ചൗഡ് കോളണിയിൽ സ്കൂൾ ഇടയ്ക്കിടയ്ക്ക് കൂടാറുണ്ട്. ഒന്നുകിൽ മുറ്റത്തോ, അതല്ലെങ്കിൽ ഏതെങ്കിലുമൊരു വീട്ടിലെ വലിയൊരു മുറിയിലോ. തിങ്കൾ മുതൽ വെള്ളിവരെ, 9.30-നും 12.30-നും ഇടയിലാണ് ക്ലാസ്സുകൾ നടക്കാറുള്ളത്. 2020 ഡിസംബറിൽ ഒരിക്കൽ, ഫാത്തിമ ബാനു കവിത ചൊല്ലുമ്പോൾ ഞാൻ അവിടെ ചെന്നിരുന്നു. അന്ന്, അവിടെ ആ ക്ലാസ്സിൽ 11 പെൺകുട്ടികളും 16 ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.
വന്‍ ഗുജ്ജർ സമുദായത്തിലെ ചെറുപ്പക്കാരായ ചിലരാണ് അദ്ധ്യാപകർ. ഉത്തരാഖണ്ഡിലെ പൗഡി ഗഢ്വാൾ ജില്ലയിലെ യമകേശ്വർ ബ്ലോക്കിൽ 200-ഓളം കുടുംബങ്ങൾ താമസിക്കുന്ന കുനാവു ചൗഡ് എന്ന ബസ്തി വിദ്യാഭ്യാസത്തിൽ സ്ഥിരമായി അനുഭവിക്കുന്ന കുറവ് നികത്തുന്നത് ഇവരാണ്. (സംസ്ഥാനത്തിലെ കുമാവു, ഗഢ്വാൾ പ്രദേശങ്ങളിലായി 70,000ത്തിനും 100,000ത്തിനും ഇടയിൽ വൻ ഗുജ്ജറുകളുണ്ടെന്നാണ് സമുദായത്തിലെ പ്രവർത്തകർ കണക്കാക്കുന്നത്. സംസ്ഥാനത്തെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള അവർ ഇന്ന് പട്ടികവർഗ്ഗ പദവി ആവശ്യപ്പെടുന്നുണ്ട്). കടുവസങ്കേതത്തിലെ കോളണിയിലെ മിക്ക വീടുകളും മണ്ണും ഓലയുംകൊണ്ട് മേഞ്ഞവയാണ്. സ്ഥിരമായ വീടുകൾ കെട്ടുന്നതിന് വനംവകുപ്പിന്റെ നിരോധനമുണ്ട്. കക്കൂസ് സൗകര്യങ്ങൾ അവിടെ തീരെയില്ല എന്ന് പറയാം. വെള്ളത്തിന് ആ കുടുംബങ്ങൾ ആശ്രയിക്കുന്നത് കാട്ടിലെ അരുവികളെയാണ്.














