2002 ജൂൺ 16-ന് അസമിലെ നൊഗോംവ് ഗ്രാമത്തിലെ ലബാ ദാസും മറ്റുള്ളവരെപ്പോലെ പരിഭ്രാന്തനായി നൊനോയ് പുഴയുടെ തീരങ്ങളിൽ മണൽച്ചാക്കുകൾ കൂട്ടിവെക്കുന്ന പണിയിലായിരുന്നു. ബ്രഹ്മപുത്രയുടെ ഈ കൈവഴി തീരങ്ങളെ തകർക്കുമെന്ന് 48 മണിക്കൂർ മുമ്പ് അവർക്ക് വിവരം കിട്ടിയിരുന്നു. ദൊറോംഗ് ജില്ലയുടെ തീരത്തുള്ള ഈ ഗ്രാമങ്ങൾക്ക് ജില്ലാ ഭരണകൂടം മണൽച്ചാക്കുകൾ കൊടുത്തിരുന്നു.
ജൂൺ 17-ന് രാവിലെ 1 മണിക്ക് ചിറ പൊട്ടാൻ തുടങ്ങി. ശിപജാർ ബ്ലോക്കിലെ നൊഗോംവ് ഹീര സുബുരി ഊരിലെ താമസക്കാരനായ ലബ പറയുന്നു. “ചിറയുടെ പല ഭാഗങ്ങളും പൊട്ടാൻ തുടങ്ങിയപ്പോൾ ഞങ്ങൾ നിസ്സഹായരായി”. അഞ്ചുദിവസമായി നിർത്താതെ മഴ പെയ്യുകയായിരുന്നുവെങ്കിലും ഈ മാസം ആദ്യം തൊട്ടേ തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് താണ്ഡവമാടുന്നുണ്ടായിരുന്നു. അസം, മേഘാലയ ഭാഗങ്ങളിൽ ജൂൺ 16-നും 18-നുമിടയിൽ ‘അതിശക്തമായ കനത്ത മഴ’ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട് നൽകുകയും ചെയ്തിരുന്നു.
ജൂൺ 16-ന് ഏകദേശം 10.30-ഓടെ, നൊഗോംവിന്റെ ഒരു കിലോമീറ്റർ തെക്കുഭാഗത്തുള്ള ഖസ്ഡിപില ഗ്രാമത്തിലെ കളിതപാറ ഊരിലേക്ക് നൊനോയ് കുത്തിയൊലിക്കാൻ തുടങ്ങി. ജയ്മതി കലിതയ്ക്കും കുടുംബത്തിനും ആ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടു. “ഒരു സ്പൂൺ പോലും ബാക്കിയുണ്ടായില്ല”, തകരം മേഞ്ഞ ഒരു താത്ക്കാലില ടർപോളിൻ ഷെഡ്ഡിലിരുന്നുകൊണ്ട് അവർ പറയുന്നു. “വീടും, തൊഴുത്തും ധാന്യപ്പുരയും എല്ലാം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി”, അവർ കൂട്ടിച്ചേർത്തു.
അസം സംസ്ഥാന ദുരന്തനിവാരണ കേന്ദ്രത്തിന്റെ (അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജുമെന്റ് അഥോറിറ്റി) ദൈനംദിന പ്രളയ റിപ്പോർട്ടുപ്രകാരം, ജൂൺ 16-ന്, സംസ്ഥാനത്തിലെ 28 ജില്ലകളിലായി ഏകദേശം 19 ലക്ഷം ആളുകളെ (1.9 ദശലക്ഷം) മഴക്കെടുതികൾ ബാധിക്കുകയുണ്ടായി. സംസ്ഥാനത്ത് ഏറ്റവും ദുരിതം അനുഭവിച്ച മൂന്ന് ജില്ലകളിൽ, ദൊറോംഗിൽ മാത്രം 3 ലക്ഷം ആളുകളെയാണ് ജൂൺ 16-ലെ രാത്രിയിലെ വെള്ളപ്പൊക്കം ബാധിച്ചത്. നൊനോയ് തീരം കവിഞ്ഞൊഴുകിയ ആ രാത്രി, സംസ്ഥാനത്തിലെ മറ്റ് ആറ് നദികളിലെയും - ബെകി, മനോസ്, പഗളാദിയ, പുഠിമാരി, ജിയ-ഭരോലി, ബ്രഹ്മപുത്ര- ജലനിരപ്പ് അപകടനിലക്ക് മുകളിലായിരുന്നു. അതിനുശേഷം ഒരാഴ്ചയോളം സംസ്ഥാനത്ത് മഴ താണ്ഡവമാടി.

























